അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഒത്തു കൂടി. വയനാട്ടിലേക്ക്
ഒരു യാത്ര പോകുകയാണ് ലക്‌ഷ്യം. കാലത്ത് ആറുമണിക്ക് കോഴിക്കോട്ടേക്ക്
ഉള്ള പാസ്സഞ്ചര്‍ ട്രെയിനില്‍ പോകാനാണ് പരിപാടി. ടിക്കറ്റ് എടുക്കാന്‍ ക്യു ഉണ്ടായാലോ എന്ന് കരുതി തലേ ദിവസം രാത്രി തന്നെ ശരത്തും കുട്ടനും റയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെയുള്ള ടി ഗാര്‍ഡനില്‍ ഞാനും എത്തി. ഉറങ്ങി
കിടന്നിരുന്ന കുട്ടനെയും ശരത്തിനെയും കുത്തിപ്പൊക്കി അവന്മാരെ പല്ല്
തേക്കാന്‍ വിട്ടു. എനിക്ക് പിന്നെ അത്തരം നല്ല ശീലങ്ങള്‍ ഇല്ലാത്തത് കൊണ്ട്
ഞാനൊരു ചായ കുടിക്കാന്‍ തീരുമാനിച്ചു. എന്റെ
ചായ പകുതി ആയപ്പോഴേക്കും അവരും എത്തി. സമയം അപ്പോള്‍ അഞ്ചുമണി ആവുന്നതേ
ഉണ്ടായിരുന്നുള്ളൂ. കൌണ്ടറില്‍ തിരക്ക് ആവുന്നതിനു മുന്‍പ് ടിക്കറ്റ് എടുക്കാം എന്നുള്ള തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട് നീങ്ങി... അപ്പോഴേക്കും പുറത്ത് മഴ തുടങ്ങി ...
തുള്ളിക്ക് ഒരു കുടം എന്ന് പറയുന്ന പോലെ .... നല്ല ഉഷാറായി ഒരു
തകര്‍പ്പന്‍ മഴ!! യാത്രയിലുള്ള ബാക്കി കൂട്ടുകാരൊന്നും എത്തിയിട്ടില്ല.
ഇനിയിപ്പോ മഴ കാരണം അവര്‍ക്ക് സമയത്തിന് എത്താന്‍ പറ്റിയില്ലെങ്കിലോ
എന്നായി ഞങ്ങളുടെ ടെന്‍ഷന്‍ . അവര്‍
വരുന്നതിനു മുന്‍പേ സീറ്റ് പിടിച്ചു വക്കാം എന്നുറപ്പിച്ച് ഞാനും കുട്ടനും
മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഉള്ളതില്‍ വച്ച് അധികം ചോര്‍ച്ച
ഇല്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍
കയറി ഞങ്ങള്‍ സീറ്റ് പിടിച്ചു. കയ്യില്‍ കിട്ടിയ ന്യൂസ് പേപ്പര്‍ ഒക്കെ
വച്ച് സീറ്റ് നോക്കി വരുന്നവരോടൊക്കെ ഇവിടെ ആളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാനും
കുട്ടനും പത്തിരുപതു സീറ്റിനു കാവലായി നില്‍ക്കുകയാണ്. അപ്പോഴേക്കും
ഞങ്ങളുടെ യാത്രാ സംഘത്തിലെ കുറച്ചു പേരോടൊപ്പം ശരത്തും എത്തി. ഞങ്ങളിങ്ങനെ
വര്‍ത്തമാനമൊക്കെ പറഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്കാ ബോദോധയം ഉണ്ടായത്.
പെട്ടെന്ന് കിട്ടിയ ലീവില്‍ ചാടിക്കേറി കോയമ്പത്തൂര് നിന്ന് പോന്ന
തിരക്കില്‍ ബ്രഷും പേസ്റ്റും എടുക്കാന്‍ മറന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ
ഒന്ന് കണ്ണോടിച്ചു നോക്കി. കുറച്ചു മാറി ഒരു കട തുറന്നിട്ടുണ്ട്. വണ്ടി
പോകാന്‍ ഇനിയും സമയം ഉണ്ടായിരുന്നത് കൊണ്ട് ഞാനിറങ്ങി ആ കടയിലേക്ക് നടന്നു.
കൂട്ടിന് കുട്ടനെയും കൂട്ടി. കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി കാശ്
കൊടുക്കാന്‍ നോക്കിയപ്പോള്‍ കയ്യില്‍ ചില്ലറ ഇല്ല. ചില്ലറ തരാതെ സാധനങ്ങള്‍
തരാന്‍ പറ്റില്ലെന്ന് കടക്കാരന്‍ ! അവസാനം ഒരു സോപ്പും ഒരു ചീപ്പും
പിന്നെ കുറെ ലൊട്ടുലൊടുക്ക് സാധനങ്ങളും വാങ്ങി ആ കടക്കാരനെ സോപ്പിട്ടു
ബാക്കി വാങ്ങി പേഴ്സില്‍ വച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടന്റെ ഡയലോഗ്...
"കുഞ്ഞീ... ദെ നമ്മുടെ വണ്ടി പോണു ...."
ഞാന്‍
നോക്കുമ്പോഴുണ്ട് കൊച്ചു വെളുപ്പാന്‍ കാലത്ത് ക്യു നിന്ന് ടിക്കറ്റ്
എടുത്ത്, നേരത്തെ കേറി സ്ഥലം പിടിച്ച ഞങ്ങളുടെ ട്രെയിന്‍ ഒരു വാക്ക്
പോലും പറയാതെ തിരക്ക് പിടിച്ച് ദെ പോണു. എനിക്ക് സഹിക്കോ? ഞാന്‍ പുറകെ ഓടി
... "വണ്ടി നിര്‍ത്ത്... വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.."
എന്‍റെ കരച്ചില്‍ ആര് കേള്‍ക്കാന്‍ ... നീങ്ങിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ
പുറകെ കുറച്ചു നേരം ഓടി, അവസാനം രക്ഷയില്ലെന്നു കണ്ടപ്പോ ഞാന്‍ നിന്നു.
തിരിഞ്ഞ് നോക്കുമ്പോഴുണ്ട് കുട്ടന്‍ വയറു പൊത്തി ചിരിചോണ്ടിരിക്കുന്നു.
ഞാന്‍ അടുത്ത് ചെന്നതും ചിരി ഒരു വിധത്തില്‍ അടക്കി നിറുത്തി
കുട്ടന്റെ ഡയലോഗ് . ""വണ്ടി നിര്‍ത്ത്... വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്നിട്ട് പിന്നെയും ചിരിയോ ചിരി....
ഞാനാണെങ്കില്‍
കരയണോ ചിരിക്കണോ എന്ന് മനസ്സിലാവാതെ തലയ്ക്കു അടി കിട്ടിയ പോലെ കുട്ടന്റെ
അടുത്ത് ചെന്നിരുന്നു. വണ്ടി പോയതിന്റെ ആഘാതം മാറിയതോടെ എനിക്കും ചിരി
പൊട്ടി. അപ്പോഴേക്കും ഞങ്ങള്‍ വണ്ടിയില്‍ കയറിയിട്ടില്ല എന്നറിഞ്ഞ്
കൂട്ടുകാര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി... ട്രെയിന്‍ പോയെങ്കില്‍ പോവട്ടെ...
വേഗം ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റാന്‍ഡില്‍ പോയി കോഴിക്കോട്ടേക്ക് വണ്ടി
പിടിക്കാനാണ് നിര്‍ദേശം. അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ട് പെരും കൂടെ നേരെ
ബസ് സ്റ്റാന്‍ഡിലേക്ക് വച്ചടിച്ചു. അവിടെ ചെന്നപ്പോള്‍ ദെ കിടക്കുന്നു
കോഴിക്കൊട്ടെക്കുള്ള ഫാസ്റ്റ് പാസ്സഞ്ചര്‍ ... വണ്ടി പോകാന്‍ പത്തു
മിനിട്ട് കൂടി ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വേഗം പോയി മൂത്രം ഒഴിച്ചിട്ടു
വരാമെന്ന് ഞാന്‍ പറഞ്ഞ്. ബസ് അല്ലെ... ഇടയ്ക്കു ഒന്നിന് പോകണം എന്ന്
തോന്നിയാല്‍ രക്ഷ ഇല്ലല്ലോ. അതുകൊണ്ട്, ഞാന്‍ വേഗം കംഫര്‍ട്ട്
സ്റ്റേഷനിലേക്ക് പോയി. തിരിച്ചു വന്ന് നോക്കുമ്പോഴുണ്ട് കുട്ടന്‍
വീണ്ടും ചിരിയോ ചിരി... അവന്‍ പറയാതെ തന്നെ എനിക്ക് കാര്യം മനസ്സിലായി.
രണ്ട് മൂന്ന് സെക്കണ്ട് മുന്‍പ് ആ വണ്ടിയും പോയി... ! മുഖത്തോട് മുഖം
നോക്കിയിരുന്നു ചിരിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ ...?!! എന്‍ക്വയറി
കൌണ്ടറില്‍ ചോദിച്ചപ്പോള്‍ അടുത്ത വണ്ടി ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ
ഉള്ളെന്നു പറഞ്ഞു. രണ്ട് തവണ അമളി പറ്റിയത് കൊണ്ടു ഇനിയുള്ള ഓരോ ചുവടു
വയ്പ്പും സൂക്ഷിച്ചു വേണം എന്ന ഭയങ്കര തീരുമാനം ഒക്കെ എടുത്ത് ഞങ്ങള്‍ ഓരോ
ചായ കുടിച്ചു. ഒരു തരത്തിലും ഇനിയുള്ള ബസ് മിസ്സ് ആവാതിരിക്കാന്‍
കോഴിക്കോട് ബസ്സുകള്‍ നിറുത്തുന്ന ഭാഗത്ത് ഞങ്ങള്‍ നിലയുറപ്പിച്ചു. ഒരു
മണിക്കൂറിനുള്ളില്‍ വരേണ്ട വണ്ടി പക്ഷെ മാന്യമായി നേരം വയ്കി, കൃത്യം ഒന്നര
മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെ എത്തി. ഈ സമയം അത്രയും വേറെ എങ്ങോട്ടും
പോകാതെ ഞങ്ങള്‍ കുറ്റിയടിച്ച മാതിരി അവിടെ തന്നെ ഒറ്റക്കാലില്‍
നില്‍പ്പാണെന്ന കാര്യം ഈ വണ്ടിക്കു അറിയില്ലല്ലോ!! അങ്ങനെ ഒരു വിധം ആ
വണ്ടിയില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്.
പക്ഷെ, ആ സമാധാനം അധികനേരം നീണ്ടു നിന്നില്ല. വണ്ടി കുറച്ചു നേരം
മുന്നോട്ടു പോയതും എതിരെ വന്ന കാറുമായി കൂട്ടി ഉരഞ്ഞതും പെട്ടന്നായിരുന്നു.
ഭാഗ്യത്തിന് രണ്ട് വണ്ടികള്‍ക്കും കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷെ,
ഇതിനൊരു തീരുമാനം ആയിട്ടെ ഇനി മുന്നോട്ടു ഉള്ളൂ എന്നായി ഡ്രൈവര്‍ .
ഗത്യന്തരമില്ലാതെ, ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്നു. കൂടെ ഇറങ്ങിയ
യാത്രക്കാരെല്ലാം അതിഭീകര ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു
പേര്‍ മാത്രം പൂരച്ചിരി !!! പിന്നെ, ആ വഴിയിലൂടെ പോയ ഒരു മാതിരിപ്പെട്ട
ബുസ്സുകള്‍ക്കൊക്കെ കൈ കാണിച്ച് നിറുത്തിച്ച്, അതില്‍ കയറിപ്പറ്റി ഒരു
വിധം കോഴിക്കോട് എത്തി. ട്രെയിന്‍ മിസ്സ് ആക്കിയതിന് തെറി വിളിക്കാന്‍
തയ്യാറായി നിന്നിരുന്ന കൂട്ടുകാരൊക്കെ ഞങ്ങളുടെ അതിസാഹസികതയുടെ കഥ അറിഞ്ഞ്
ചിരി തുടങ്ങി. അതിനു ശേഷം ഓരോ വണ്ടിയും കേറുമ്പോള്‍ ആരെങ്കിലുമൊക്കെ
വിളിച്ചു പറയും, "അതേ ... ആ കുഞ്ഞീനേം കുട്ടനേം ഒന്ന് നോക്കിക്കോളണെ..
!!!"
1 comment:
ഹാ ഹാ.നല്ല രസമുണ്ടാരുന്നു വായിക്കാൻ.
Post a Comment