Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Sunday, March 25, 2012

ഉണ്ണിയും മേരിയും പിന്നെ ഞാനും

എന്നെ പ്രസവിക്കുമ്പോള്‍ അമ്മക്ക് മുപ്പത്തിയാറ് വയസ്സുണ്ട്. അമ്മയെ മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നൂല്‍പ്പാലത്തിലൂടെ നടത്തി അവസാനം എനിക്കും അമ്മയ്ക്കും ദൈവം ജീവിതം വിധിച്ചു. ഓപ്പറേഷന്‍ തിയ്യട്ടറിനു പുറത്ത് കാത്തു നിന്ന വല്യമ്മച്ചിയോട് ഡോക്ടര്‍ പറഞ്ഞു, "അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു." അങ്ങനെ എന്റെ അമ്മയുടെ ശരീരത്തില്‍ അവശേഷിച്ച ചോരയും നീരും ഊറ്റിയെടുത്ത്‌ ഞാനീ ഭൂലോകത്തില്‍ കരഞ്ഞു വിളിച്ചു കണ്ണ് തുറന്നു. 'അമ്മച്ചിയേയും കുഞ്ഞുവാവയെയും ഒരു കുഴപ്പവും കൂടാതെ ഞങ്ങള്‍ക്ക് തരണേ' എന്ന് ഒല്ലൂര്‍ പള്ളിയിലെ മാലാഖയുടെ രൂപത്തിന് മുന്നില്‍ മുട്ട് കുത്തി നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു കുഞ്ഞിയും വെല്ലിയും അപ്പോള്‍ !
 "ഒരു തല തെറിച്ച കൊച്ച് നിനക്ക് ജനിച്ചിട്ടുണ്ട്ട്ടാ ആന്റപ്പാ' എന്ന് എന്റെ അപ്പനെ വിളിച്ചു പറയാന്‍ അന്ന് മൊബൈല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ ജനിച്ച വിവരം അപ്പന്‍ അറിയുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാവണം. ( അമ്മ അപ്പച്ചന് പിന്നീട് കത്തെഴുതിയിട്ടുണ്ടായിരിക്കണം.  ആ കത്തിലെ വരികള്‍ എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാന്‍ ഇടയ്ക്കു ആലോചിക്കാറുണ്ട്. )
അമ്മയെ കുറെ കഷ്ടപ്പെടുത്തി ജനിച്ചത്‌ കൊണ്ട് ഈ കൊച്ചിന്റെ മേല് വല്ല പിശാചുക്കള്‍ ഉണ്ടെങ്കില്‍ വേഗം പോയിക്കോട്ടെ എന്ന് കരുതിയിട്ടാണോ എന്തോ ജനിച്ച് കൃത്യം ഒരു മാസവും നാല് ദിവസവും കഴിഞ്ഞപ്പോള്‍ എന്നെയങ്ങ് മാമ്മോദീസ മുക്കാന്‍ അപ്പൂപ്പനും അമ്മൂമ്മയും തീരുമാനിച്ചു. അങ്ങനെ, തല മൂത്തവരുടെ നേതൃത്വത്തില്‍ എന്നെ ഒരു ഞായറാഴ്ച പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു വന്നു. അമ്മ വരാത്തത് കൊണ്ടു എനിക്കിടേണ്ട പേരൊക്കെ ആന്റിയോട്‌ കൃത്യമായി പറഞ്ഞ് വച്ചാണ് അമ്മ വിട്ടത്. തലതൊട്ടപ്പനും തലതൊട്ടമ്മയുമായി അച്ചനും ആന്റിയും! ഞാനിങ്ങനെ വെളുത്ത ഉടുപ്പൊക്കെ ഇട്ട്‌ വല്ലാത്ത ഗെറ്റപ്പിലാ! വികാരിയച്ചന്‍ മാമ്മോദീസ വെള്ളം എന്‍റെ തലയില്‍ ഒഴിച്ച് പ്രാര്‍ത്ഥനകള്‍ ഓരോന്നായി ചൊല്ലി തുടങ്ങി. എനിക്ക് പേര് ഇടേണ്ട ഘട്ടം എത്തിയപ്പോള്‍ അച്ചന്‍ 'എന്ത് പേരാണ് കണ്ടു വച്ചിരിക്കുന്നത് എന്നര്‍ത്ഥത്തില്‍ ആന്റിയെ നോക്കി. വളരെ ഭയഭക്തിയോടെ ആന്റി പേര് പറഞ്ഞു, 'ഉണ്ണിമേരി' ! വികാരിയച്ചന്‍ ഒരു ഞെട്ടലോടെ ആന്റിയെ നോക്കി. 

'പേരെന്താ പറഞ്ഞെ?' അദ്ദേഹം ഒന്ന് കൂടി ചോദിച്ചു.
'ഉണ്ണിമേരി' , ആന്റി വീണ്ടും പറഞ്ഞു! 
കേട്ട് നിന്നവരൊക്കെ പള്ളിയില്‍ വച്ച് എന്തോ തെറി പറഞ്ഞ പോലെ ആന്റിയെ തുറിച്ചു നോക്കി. 
'ഉണ്ണിമേരി' എന്ന പേരാണ് കുഴപ്പം! 
മലയാള സിനിമയില്‍ അന്ന് മാദക വേഷങ്ങള്‍ ചെയത് നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമേരി ആണ് ആ പേര് കേട്ടപ്പോഴേ സാക്ഷാല്‍ വികാരിയച്ചന്റെയും അവിടെ ഉള്ളവരുടെയും മനസ്സില്‍ തെളിഞ്ഞു വന്നത്.  പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശുവിനെയും അമ്മ മേരിയേയും ആര് ഓര്‍ക്കാന്‍ !!! ശാരദക്കുട്ടി ഒരു ലേഖനത്തില്‍ പറഞ്ഞ പോലെ, പകുതി മാറിടവും പൊക്കിളും പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ അല്ലാതെ മലയാള സിനിമ അവരെ സാരി ഉടുപ്പിച്ചിട്ടില്ലല്ലോ! 
അങ്ങനെ ഒരു സ്ത്രീയുടെ പേര് തന്നെ വേണോ കൊച്ചിന് എന്നായി അച്ചന്‍ ! 
"നമ്മടെ ഉണ്നിയെശുവിന്റെം മാതാവിന്റെം പേര് കൂട്ടി ഇടണം എന്നത് കൊച്ചിന്റെ അമ്മയുടെ ആഗ്രഹം ആണ്  അച്ചോ ,"  ആന്റി വിട്ട്‌ കൊടുത്തില്ല. 
"മേരി എന്ന് മാത്രം ഇട്ടാല്‍ പോരെ? വേണമെങ്കില്‍ കുഞ്ഞു മേരി എന്നാക്കാം..." 
"ഉണ്ണിമേരി എന്ന് തന്നെ കിടക്കട്ടെ അച്ചോ..."  ആന്റി കാട്ടായം പറഞ്ഞു.
അവസാനം  ഗത്യന്തരമില്ലാതെ അച്ചന്‍ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ എന്നെ ഉണ്ണിമേരി ആയി നാമകരണം ചെയ്തു. ഈ നടക്കുന്ന പുകിലുകള്‍ ഒന്നും അറിയാതെ ഞാന്‍ അപ്പോഴും പൂര ഉറക്കമായിരുന്നു...
പള്ളിയില്‍ ഒരു പേര് സ്കൂളില്‍ വേറെ പേര്, എന്നത് അന്നത്തെ ഒരു ഫാഷന്‍ ആയതു കൊണ്ടാണോ ആവോ പിന്നീട് എന്‍റെ പേര് മാറ്റപ്പെട്ടു.   നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ചേച്ചിമാരുടെ പേരുകളോട് ചേര്‍ച്ചയുള്ള സീനയായി ഞാന്‍ മാറി.
ഈയടുത്ത്, ഉണ്ണിമേരിയുടെ അമ്പതാം പിറന്നാളുമായി ബന്ധപ്പെട്ട് അവരെ കുറിച്ച് പത്രത്തില്‍ ഒരു അഭിമുഖം കണ്ടപ്പോള്‍ അമ്മ പറഞ്ഞ്
കേട്ട ഈ മാമ്മോദീസ കഥ ഓര്‍ത്തു. പതിമൂന്നാം വയസ്സ് മുതലുള്ള അവരുടെ അഭിനയ ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ചോദ്യം ചെയ്തതും നേരിട്ടതും ആണ്‍നോട്ടങ്ങളുടെ അഴകളവുകളെയായിരുന്നല്ലോ  എന്ന തിരിച്ചറിവ് അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. അല്ലെങ്കിലും , ആ പേരില്‍ അല്ലല്ലോ, ആ പേര് കേള്‍ക്കുമ്പോ വേറെ കാര്യങ്ങള്‍ ചിന്തിക്കുന്ന നമുക്കാണല്ലോ കുഴപ്പം!

Saturday, March 10, 2012

ഓണ്‍ലൈന്‍ ചുമരുകളില്‍ എന്റെ അടയാളങ്ങള്‍


( വനിതാദിനത്തില്‍ 'നാലമിട' ത്തില്‍ വന്ന കുറിപ്പ്)


ഡിഗ്രി കാലത്താണ്. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ രണ്ട് മൂന്ന് ചേച്ചിമാരെ കാണാം. കറുത്ത വസ്ത്രം ധരിച്ചു നില്‍ക്കുന്ന അവരുടെ കൈകളില്‍ ചില പോസ്റ്ററുകളുണ്ടാവും. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കും കൂടിയുള്ളതാണ് എന്ന് എഴുതിവെച്ച പോസ്റ്ററുകള്‍. പതിവായി കാണുമായിരുന്നെങ്കിലും ആ കൂട്ടത്തെ പരിചയപ്പെടുന്നത് പിന്നീടാണ്. ഒരുമിച്ചിരിക്കാനും സംസാരിക്കാനും കൂട്ട് കൂടാനും തര്‍ക്കിക്കാനും ഒരിടം വേണമെന്ന ബോധം വന്നതിനു ശേഷം. നേരെ പറയാനുള്ള കാര്യങ്ങള്‍ നേരെ തന്നെ പറയണം. ഉറക്കെ പറയാനുള്ളത് ഉറക്കെയും! അങ്ങനെയുള്ള ഒരു ഇടത്തിന്റെ അതിരുകള്‍ ‘ഭൂലോകം’ കടന്ന് ഇപ്പോള്‍ ‘ബൂലോകം’ വരെയെത്തി നില്‍ക്കുന്നു.


ഒരു കുന്നിന്റെ മുകളില്‍ കയറി നിന്ന്, ‘ഞാനൊരു പെണ്ണാണ്, ഇതെന്റെ ശരീരമാണ്, ഇതെന്റെയും കൂടെ ലോകമാണ്’ എന്നുറക്കെ പറയുന്ന സുഖമാണ് ഓണ്‍ലൈന്‍ ഇടങ്ങളിലെ കുത്തിക്കുറിക്കലുകളും പങ്കുവയ്ക്കലുകളും എനിക്ക് നല്‍കുന്നത്. ഞാനൊരു നിശാചരിയാണ് . നേരം കെട്ട നേരങ്ങളില്‍ പുറത്തിറങ്ങി നടക്കുന്നവള്‍ ! സൈബര്‍ വഴികളിലും അങ്ങനെ തന്നെ. നഗരങ്ങളിലെ രാത്രിവഴികളെപ്പോലെ സൈബര്‍ ലോകത്തിലെ രാവഴികളിലൂടെ പാറിപ്പറന്നു നടക്കാനാണ് എനിക്കിഷ്ടം! ജോലി കഴിഞ്ഞു തിരിച്ചെത്തുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ തുടങ്ങുന്നു എന്‍റെ ഓണ്‍ലൈന്‍ അങ്കം വെട്ടലുകള്‍ ! ചാറ്റ് ബോക്സില്‍ ഒളിച്ചിരുന്ന് ഒരു അദൃശ്യ ജീവിയായി ഈ അദൃശ്യ ലോകത്ത് ഒഴുകി നടക്കാം! ഭൂമിയിലെ കസര്‍ത്തുകള്‍ നോക്കി മേഘങ്ങള്‍ക്ക് ഇടയിലൂടെ ഒഴുകി നടക്കാം.
കവിതയും കഥയും തമാശയും മാത്രമല്ല രാഷ്ട്രീയവും സമരങ്ങളും അതിജീവനുമെല്ലാം ഇവിടെ വിഷയങ്ങളാണ്. ഇത്തരം വിഷയങ്ങളിലുള്ള നിലപാടുകളും അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പങ്കു വയ്ക്കുന്ന ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞെത്തുന്ന കൂട്ടായ്മകളിലൂടെയാണ് ഈ ‘അയഥാര്‍ത്ഥ’ ലോകത്തിന്റെ സാധ്യതകള്‍ തുറക്കുന്നത്.
കഴിഞ്ഞ വര്‍ഷം, തെസ്നി ബാനുവിന് നേരെ അക്രമം ഉണ്ടായപ്പോള്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഏറ്റവും മുന്നില്‍ ഉണ്ടായത് ഓണ്‍ലൈന്‍ സുഹൃത്തുക്കള്‍ ആയിരുന്നു. സദാചാര പോലീസ് അവര്‍ക്ക് നേരെ അഴിച്ചു വിട്ട ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഇത്തരം ഓണ്‍ലൈന്‍ കൂട്ടങ്ങള്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടു നിരവധി കൂടിച്ചേരലുകള്‍ നടന്നു. ഇതൊന്നും ഒരു പ്രത്യേക സംഘടനയുടെ പിന്‍ബലത്തോടെ ആയിരുന്നില്ല. ഓണ്‍ലൈന്‍ ഇടത്തിലെ അവരുടെ പങ്ക് വയ്ക്കലുകളുടെ വെളിച്ചത്തില്‍ അവരെ അറിഞ്ഞ കൂട്ടുകാരുടെ പിന്തുണ മാത്രമായിരുന്നു അത്തരം കൂടിച്ചേരലുകളുടെ കൈമുതല്‍.
പൊതു സമൂഹത്തില്‍ പെട്ടന്ന് അസ്വീകാര്യമായി തോന്നുന്ന നിലപാടുകളും അഭിപ്രായങ്ങളും ഈ ഓണ്‍ലൈന്‍ ഇടത്തില്‍ സ്വീകാര്യത നേടുന്നത് വളരെ പെട്ടന്നാണ്. അതുകൊണ്ട് തന്നെ, നിരവധി പെണ്‍കുട്ടികള്‍ / സ്ത്രീകള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് പോലുള്ള ഇടങ്ങളെ തങ്ങളുടെ സ്വാതന്ത്യ്ര പ്രഖ്യാപനത്തിന്റെ വേദികളാക്കി മാറ്റുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. എന്‍റെ പരിമിതമായ സൌഹൃദത്തിന്റെ വട്ടങ്ങളില്‍ തന്നെ എത്രയോ പേര്‍ !



പെണ്ണ് എന്ന കാഴ്ചയുടെ സ്ഥിരം ചട്ടക്കൂടുകളെ പൊളിച്ചെഴുതുന്ന ചിത്രങ്ങള്‍ അപ്ലോഡ് ചെയത് അമ്പരപ്പിക്കുകയും സ്ഥിരം കാഴ്ച വട്ടങ്ങളെ പരിഹസിക്കുകയും ചെയ്യുന്ന കനി കുസൃതിയും ഗാര്‍ഗിയും ചില ഉദാഹരണങ്ങള്‍ മാത്രം. സ്റാറ്റസ് അപ്ഡേറ്റുകള്‍ കൊണ്ടു ഞെട്ടിക്കുന്ന കുഞ്ഞിലയും വ്യത്യസ്തമായ വായനാനുഭവത്തിലേക്ക് കൊണ്ടു പോകുന്ന മായ ഇന്മയയും മെഹ് നാര രോഷ്നിനും ഇത്തരത്തില്‍ ഓണ്‍ലൈന്‍ ഇടങ്ങളെ വളരെ കൃത്യമായി ഉപയോഗിക്കുന്നവരാണ്. വിശാലമായ ഈ സൈബര്‍ ലോകത്തിലെ ഇങ്ങനെയുള്ള പെണ്ണടയാളപ്പെടുത്തലുകള്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യേണ്ടതുണ്ട്. അവിടെ പ്രായം, തൊഴില്‍ , വിദ്യാഭ്യാസം ഒന്നും മാനദണ്ഡങ്ങളായി വരുന്നില്ല. പങ്കു വയ്ക്കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ ആരുടേയും മുഖം നോക്കാതെ പറയാം. ഈ ഇടം നല്‍കുന്ന ദൃശ്യപരമായ അദൃശ്യത കൊണ്ടു തന്നെ വളരെ ക്രിയാത്മകമായ പെണ്ണിടപെടലുകള്‍ ഇത്തരം കൂട്ടായ്മകളില്‍ സജീവമാണ്.
സ്നേഹിക്കാനും പ്രണയിക്കാനും മാത്രമല്ല കലഹിക്കാനും തര്‍ക്കിക്കാനും വിയോജിപ്പ് രേഖപ്പെടുത്താനുമൊക്കെ ഇത്തരം ഇടങ്ങള്‍ തുറന്നു വയ്ക്കുന്ന സാധ്യതകള്‍ വളരെ വലുതാണ്. ഒരു കൊച്ചു മുറിയുടെ ചുമരുകള്‍ക്കുള്ളില്‍ ഇരുന്നു വലിയ ലോകത്തിന്റെ വിശാലതയിലേക്ക് കണ്ണു നട്ടിരിക്കുന്ന അനുഭവം. എന്റെ ശീലങ്ങളെയും കാഴ്ചപ്പാടുകളെയും ഇഷ്ടങ്ങളെയുമൊക്കെ ഒരുമിച്ചു ചേര്‍ത്ത് വച്ച ഒരു സൈബര്‍ കൂട്.
ഇവിടെ ഞാനൊരിക്കലും ഒറ്റക്കാവുന്നില്ല. മഴയറിയാനും നിലാവറിയാനും കൂടെ പോരുന്നുണ്ടോ എന്ന് ചോദിക്കുമ്പോഴും, ആണവ പദ്ധതിക്കെതിരായി സൈക്കിളില്‍ കേരളം ചുറ്റാന്‍ കൂടുന്നുണ്ടോ എന്ന് അന്വേഷിക്കുമ്പോഴും നല്ല സിനിമകള്‍ കാണാന്‍ അവസരമുള്ള ചലച്ചിത്ര മേളകളിലേക്ക് ക്ഷണിക്കുമ്പോഴും കൂടെ നില്‍ക്കാനും പ്രതികരിക്കാനും പങ്കെടുത്തു വിജയിപ്പിക്കാനും ഓണ്‍ലൈന്‍ ഇടങ്ങളിലെ കൂട്ടുകാരും ഇവിടെ നടക്കുന്ന ചര്‍ച്ചകളും എന്നെ ഏറെ സഹായിച്ചിട്ടുണ്ട്.
ഈ കുറിപ്പിന്റെ തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ, നിലപാടുകള്‍ വ്യക്തമാക്കി കൊണ്ടുള്ള പോസ്ററുകള്‍ ഉയര്‍ത്തി പിടിച്ച് കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ നിന്നിരുന്ന പെണ്‍കൂട്ടത്തിന്റെ മറ്റൊരു രൂപമായി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ ചുമരെഴുത്തുകളും പങ്കുവയ്ക്കലുകളും വളര്‍ന്നിരിക്കുന്നു. സൈബര്‍ ചുവരുകളില്‍ നിന്ന് ഇത്തരം എഴുത്തുകളും ഇടപെടലുകളും വലിയ ലോകത്തിന്റെ വഴികളെ അമ്പരപ്പിക്കുന്ന കാലം അതിവിദൂരമല.

Thursday, January 19, 2012

ഒരു കുന്തംപട്ടാണി ഉണ്ടായ കഥ


ബ്ലോഗിന് എന്ത് പേരിടണം എന്ന് ആലോചിച്ചപ്പോള്‍ ഏറ്റവും ആദ്യം മനസ്സില്‍ വന്നത് ഞാന്‍ എപ്പോഴും  ഉപയോഗിക്കാറുള്ള ഒരു വാക്കാണ്‌. മലയാള ഭാഷ നിഘണ്ടുവില്‍  തപ്പി നോക്കിയാല്‍ ഒരു പക്ഷെ ഇത്തരം ഒരു വാക്ക് കണ്ടെത്താന്‍ കഴിയില്ല. എന്ന് കരുതി  ഇത് അത്രയ്ക്ക് തരം താണ വാക്കാണെന്നു കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. . ഏതു സന്ദര്‍ഭത്തിലും പറഞ്ഞു ഫലിപ്പിക്കാവുന്ന ഒരു കുന്തംപട്ടാണി വാക്ക്... കണ്ടോ കണ്ടോ.... അവനിങ്ങനെ എന്റെ എഴുത്തില്‍ കയറി പറ്റുന്നത്.... 

എങ്ങനെ, എപ്പോള്‍  ഈ വാക്ക് എന്റെ നാവില്‍ കയറി പറ്റി എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം പറയാന്‍ ബുദ്ധിമുട്ടാണ്. എങ്കിലും  ഓര്‍മ്മയില്‍ ആദ്യം വരുന്ന സംഭവം ഒരു സ്കോളര്‍ഷിപ്‌  പരീക്ഷയുമായി ബന്ധപെട്ടാണ്.  ഞാന്‍ അന്ന് ഒന്നാം ക്ലാസ്സില്‍ രണ്ടാം വര്‍ഷം പഠിക്കുകയാണ്. രണ്ടു വര്‍ഷം ഒന്നാം ക്ലാസ്സില്‍ പഠിച്ചതിനു പുറകിലുമുണ്ട് ഒരു ചെറിയ ഫ്ലാഷ് ബാക്ക്. 
എന്റെ വീടിനടുത്ത് തന്നെ ഒരു നേഴ്സറി സ്കൂള്‍ ഉണ്ട്. അമ്പിളി  നേഴ്സറി  സ്കൂള്‍ . നാട്ടിലെ ഒരു വിധം കുട്ടിപട്ടാളമൊക്കെ ഇവിടെ നിന്നാണ് എഴുതാനും വായിക്കാനുമൊക്കെ പഠിച്ചു തുടങ്ങുന്നത്.  അവിടത്തെ ടീച്ചര്‍ എന്‍റെ അമ്മയുടെ അടുത്ത കൂട്ടുകാരിയും! അങ്ങനെ എനിക്ക് മൂന്നു വയസ്സായപ്പോഴേക്കും ഞാനും അവിടത്തെ വിദ്യാര്‍ഥിയായി. സംഭവം ചെറിയ നേഴ്സറി ആണെങ്കിലും അവിടെയും യുണിഫോം ഒക്കെ ഉണ്ട്. ക്രീം നിറത്തിലുള്ള ഷര്‍ട്ടും മെറൂണ്‍ പാവാടയും. വെറുതെ വീട്ടില്‍ ഇരിക്കുന്ന സമയം രണ്ടക്ഷരം പഠിച്ചോട്ടെ എന്നായിരുന്നു അമ്മയുടെ ന്യായം.  എന്നെ രണ്ടു വര്‍ഷം നേഴ്സറിയില്‍ ഇരുത്തി അഞ്ച് വയസ്സാവുമ്പോള്‍ സ്കൂളില്‍ ചേര്‍ക്കാനായിരുന്നു അമ്മയുടെ പ്ലാന്‍ . ഞാനാരാ മോള്‍ ! ഒരു വര്‍ഷം കൊണ്ടു തന്നെ ഞാന്‍  നേഴ്സറിയിലെ പാഠങ്ങള്‍ ഒക്കെ മനപാഠം ആക്കിയത് കൊണ്ട്  എന്നെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തോളാന്‍ ടീച്ചര്‍ അമ്മയോട് പറഞ്ഞു. അങ്ങനെ നാലാം വയസ്സില്‍ ഞാന്‍ കൊവെന്താ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. 

അഞ്ച് വയസ്സ് ആവാത്തത്  കൊണ്ട് , ഒരു അട്ജസ്റ്റ്മെന്റില്‍ ആണ് പ്രവേശനം. പേര് ഉണ്ണിമേരി, വിലാസം അമ്മയുടെ തറവാട്ടിലെ കൊടുത്തു.  കഷ്ടകാലത്തിന്, ചുമ്മാ സ്കൂളില്‍ ചേര്‍ത്ത എനിക്ക് സ്കൂളില്‍ കാക്കൊല്ല  പരീക്ഷക്കും   അരക്കൊല്ല പരീക്ഷക്കും ഒന്നാം സ്ഥാനം കിട്ടി. നിയമ പ്രകാരം ആ വര്‍ഷത്തെ സ്കോളര്‍ഷിപ്‌ പരീക്ഷ എഴുതേണ്ടത് ഞാനും. എന്‍റെ പ്രവേശനം അഡ്ജസ്റ്റ് മെന്റ് പ്രവേശനം ആയതു  കൊണ്ട്  എന്നെ പരീക്ഷക്ക്‌ വിടാന്‍ നിവൃത്തിയില്ല. അതുകൊണ്ടു അരകൊല്ല പരീക്ഷ കഴിഞ്ഞപ്പോള്‍ എന്‍റെ സ്കൂളില്‍ പോക്ക് നിറുത്തിച്ചു. പിന്നെ അടുത്ത വര്‍ഷം ശരിയായ പേരിലും ശരിയായ വിലാസത്തിലും ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു. 

വീണ്ടും ചക്ക വീണു, മുയല്‍ ചത്തു, ഞാന്‍ വീണ്ടും ഒന്നാമതായി.അങ്ങനെ ആദ്യത്തെ സ്കോളര്‍ഷിപ്‌ പരീക്ഷക്ക്‌ ഞാന്‍ തെരഞ്ഞെടുക്കപെട്ടു. തൃശൂര്‍ വച്ചായിരുന്നു പരീക്ഷ. ഒരു പക്ഷെ ഞാന്‍ ആദ്യമായി തൃശൂര്‍ ടൌണ്‍ കാണുന്നതും അന്നായിരിക്കണം. എന്‍റെ കൂടെ വന്നത് അമ്മയായിരുന്നു. നല്ല രസകരമായിരുന്നു യാത്ര. പരീക്ഷ എങ്ങനെ ഒക്കെയോ എഴുതി. പരീക്ഷ കഴിഞ്ഞു ചോദ്യ പേപ്പര്‍ അമ്മയെ ഏല്പിച്ചു എന്നാണ്‌ എന്‍റെ ഓര്‍മ. എന്തായാലും, അമ്മ അതു നേരെ ബാഗില്‍ നിക്ഷേപിച്ചു. സംഗതി ക്ലീന്‍ ! പക്ഷെ, കഥ അവിടെ തീര്‍ന്നില്ല. പരീക്ഷ കഴിഞ്ഞ്‌ എന്നെയും കൂട്ടി അമ്മ നേരെ ചെന്നത് അമ്മയുടെ തറവാട്ടിലെക്കായിരുന്നു!  അവിടെ ഒരു പൂരത്തിന്റെ ആളുകള്‍ ഉണ്ടായിരുന്നു. തറവാട്ടില്‍ നിന്ന് ആദ്യമായി ഒരു കുട്ടി സ്കോളര്‍ഷിപ്‌ പരീക്ഷ എഴുതി വന്നിരിക്കുകയാണ്. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. എനിക്ക് രാജകീയ സ്വീകരണം. സ്പെഷ്യല്‍ ചായ... പലഹാരങ്ങള്‍ ... ഇതൊക്കെ ആസ്വദിച്ചു ഞാനിങ്ങനെ രസിച്ചു ഇരിക്കുമ്പോഴാണ് കുഞ്ഞി (എന്‍റെ രണ്ടാമത്തെ ചേച്ചി ) ആ കൊടും പാതകം ചെയ്തത്. അമ്മയുടെ ബാഗില്‍ നിന്നും ചോദ്യ പേപ്പര്‍ കണ്ടെത്തി. അതോടെ എല്ലാവരും ആവേശത്തിലായി!
പക്ഷെ എന്‍റെ ബള്‍ബ് ഫ്യൂസ് ആയി എന്നല്ലേ പറയേണ്ടൂ !!!! പരീക്ഷ കഴിഞ്ഞിട്ട് പിന്നെ ചോദ്യ പേപ്പര്‍ നോക്കി എത്ര മാര്‍ക്ക് കിട്ടും എന്നും നോക്കുന്നതിനേക്കാള്‍ ബോറ് പരിപാടി വേറെ ഉണ്ടോ?! ഞാന്‍ ഇടവും വലവും തിരിഞ്ഞു നോക്കി. രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല. ഗത്യന്തരമില്ലാതെ കുഞ്ഞി ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ ഞാന്‍ ഉത്തരം പറഞ്ഞു. എന്‍റെ ഹൃദയം ഇടിക്കുന്നത്‌ അര കിലോമീറ്റര്‍ ദൂരം വരെ കേള്‍ക്കാം. പക്ഷെ കുഞ്ഞി ഉണ്ടോ വിടുന്നു... അങ്ങനെ  ചോദ്യങ്ങളായ ചോദ്യങ്ങളൊക്കെ ചാടി കടന്നു അവസാനത്തെ ചോദ്യത്തില്‍ എത്തി. ആനയെ കുറിച്ച് അഞ്ച് വാചകം എഴുതുക. 
കുഞ്ഞി ചോദിച്ചു, നീ എഴുതിയോ? 
നാട്ടില്‍ പൂരത്തിന് എല്ലാ വര്‍ഷവും ആനയെ എഴുന്നുള്ളിക്കുന്നത് കണ്ടു വളര്‍ന്ന എനിക്ക് ആന ഒരു പുതിയ സംഭവം ആയിരുന്നില്ല. അതു കൊണ്ടു ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം എഴുതി കാണുമെന്നു കുഞ്ഞിക്കു ഉറപ്പായിരുന്നു.
 "നീ എന്താ എഴുതിയെ? പറഞ്ഞെ, കേള്‍ക്കട്ടെ!' എന്നായി കുഞ്ഞി. 
എനിക്കാണെങ്കില്‍ ആ ചോദ്യത്തിന് എന്താന്ന് ഉത്തരമായി എഴുതി വച്ചിരിക്കുന്നത് എന്ന് ഓര്‍മയും കിട്ടുന്നില്ല.  
എന്‍റെ ആലോചന കണ്ട് കുഞ്ഞി വീണ്ടും ചോദിച്ചു, "ആനക്ക് രണ്ടു കണ്ണുണ്ട്, ഒരു വാലുണ്ട്, നാല് കാലുണ്ട്. ആനയുടെ നിറം കറുപ്പ് ആണ്. ഇതൊക്കെ എഴുതീലെ?" 
എന്‍റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി. ആനയെക്കുറിച്ചു ഇതൊക്കെയാണോ എഴുതേണ്ടത്? എഴുതിയത് എന്താണെന്ന് ഓര്‍മ ഇല്ലെങ്കിലും ഒരു കാര്യം എനിക്കുറപ്പായിരുന്നു. കുഞ്ഞി പറഞ്ഞ കാര്യങ്ങള്‍ ഒന്നുമല്ല ഞാന്‍ എഴുതിയിരിക്കുന്നത്. ഈ ചോദ്യത്തിനു അഞ്ച് മാര്‍ക്കാണ്. ഇതെങ്ങാനും ഞാന്‍ തെറ്റിച്ചു എന്ന് പറഞ്ഞാല്‍ കുഞ്ഞി ചീത്ത വിളിക്കും  എന്ന കാര്യം ഉറപ്പ്. (പഠന കാര്യങ്ങളില്‍ എന്‍റെ ചുമതല കുഞ്ഞിക്കാണ്‌. അതാരും ഏല്‍പ്പിച്ചു കൊടുത്തതല്ല, ചേച്ചി സ്വയം ഏറ്റെടുത്ത കുരിശാ!!!)
നീയെന്താ  എഴുതിയെ..... , കുഞ്ഞി വീണ്ടും ചോദിച്ചു. 
ദേഷ്യവും സങ്കടവും പേടിയും കലര്‍ന്ന് വല്ലാത്ത ഒരു അവസ്ഥയില്‍ ആണ് ഞാന്‍ അപ്പോള്‍ .....
എടുത്ത വഴിക്ക് ഒറ്റ കാച്ചാ, "കുന്തംപട്ടാണി! എനിക്കറിയില്ല!" 
ഇപ്പൊ അടി വീഴും എന്ന് പ്രതീക്ഷിച്ച്‌ നിന്ന ഞാന്‍ കേട്ടത് പൊട്ടിച്ചിരി ആയിരുന്നു.... 
"കുന്തംപട്ടാണിയോ, അതെന്താ?"
"ആന തോട്ടി ആയിരിക്കോ?"
അവിടെ ഉണ്ടായിരുന്ന ഓരോരുത്തരും അവരവര്‍ക്ക് തോന്നുന്ന അര്‍ഥം ആലോചിച്ച്‌ കണ്ടെത്തി ചിരിയോ ചിരി! 
പിന്നെ ഞാന്‍ അധിക നേരം അവിടെ നിന്നില്ല. വേഗം അമ്മയുടെ സാരി തലപ്പിനു പുറകിലേക്ക് പാഞ്ഞു.

സംഭവം ഇങ്ങനെയൊക്കെ ആണെങ്കിലും, ഈ വാക്ക് എന്നെ ചുറ്റി പറ്റി കറങ്ങി കൊണ്ടിരുന്നു. ഏതെങ്കിലും സാധനത്തിന്റെ  പേര് കിട്ടാതെ വരുമ്പോള്‍ ഞാന്‍ അവിടെയൊക്കെ ഈ വാക്ക് ഉപയോഗിക്കും. ഉത്തരം കിട്ടാതെ വരുമ്പോഴും അമളി പറ്റുമ്പോഴും ദേഷ്യം വരുമ്പോഴും ഒക്കെ കുന്തംപട്ടാണി എന്‍റെ രക്ഷക്കെത്തും! 

എന്‍റെ നാവില്‍ എപ്പോഴും കയറി ഇറങ്ങി നടക്കുന്ന  ഈ വാക്ക് ആദ്യം ശ്രദ്ധിച്ചത് എന്‍റെ സുഹൃത്ത്‌ സനല്‍ ആയിരുന്നു.  ഇതിനൊരു ഔദ്യോഗിക പരിവേഷം നല്‍കി, എന്‍റെ വിളിപ്പേരായി  ആദ്യം മൊബൈലില്‍ സേവ് ചെയ്തതും അവന്‍ തന്നെ! പിന്നെയും  പല സുഹൃത്തുക്കളുടെയും കുന്തംപട്ടാണിയായി ഞാന്‍ മാറി! സാഹചര്യത്തിന് ഒത്ത്‌  അര്‍ഥം മാറാന്‍ കഴിയുന്ന ഈ വാക്ക് എന്‍റെ നാവില്‍ നിന്നും പലരുടെയും ശബ്ദ ശേഖരത്തില്‍ ഇടം നേടി. അവസാനം ഇപ്പോള്‍ ഇതാ എന്‍റെ ബ്ലോഗിലും.... കാര്യം ഒരു കുന്തംപട്ടാണി ആണെങ്കിലും ഗൂഗിളില്‍ ഒന്ന് അന്വേഷിച്ചാല്‍ ഇപ്പോള്‍ കുന്തംപട്ടാണി കാണാം. ഇനി അര്‍ഥം അറിയണമെങ്കില്‍ ഈ പോസ്റ്റ്‌ ധാരാളം! 
ഈ കുന്തംപട്ടാണി ലോകത്ത്, ഇത് പോലെയുള്ള കുന്തംപട്ടാണികളും ജീവിച്ചു പോയ്ക്കൊട്ടെന്നെ... !!!