
ഈ കുന്തംപട്ടാണി ലോകത്ത്, ഇത് പോലെയുള്ള കുന്തംപട്ടാണികളും ജീവിച്ചു പോയ്ക്കൊട്ടെന്നെ... !!!
Saturday, April 30, 2011
ഞാന്‍

Thursday, April 7, 2011
എനിക്കെന്റെ ദൈവമേ മാപ്പ് തരിക (part 2)
Wednesday, April 6, 2011
എനിക്കെന്റെ ദൈവമേ മാപ്പ് തരിക (part 1)

ഇവിടെ ആദ്യം ഞങ്ങള്‍ നാല് പേര്‍, സഹമുറിയത്തികള്‍. എല്ലാവര്‍ക്കുമുണ്ട് അല്പസ്വല്പം വട്ടുകള്‍....എന്നാല്‍ ഞങ്ങളൊക്കെ തികച്ചും നോര്‍മല്‍ ആണെന്ന് തിരിച്ചറിഞ്ഞത്, കൊച്ചിക്കാരി കിച്ചുമോള്‍ വലതു കാല്‍ വച്ച് ഈ മുറിയില്‍ വന്നപ്പോഴാണ്. നേരില്‍ കണ്ടാല്‍ വലിയ കുഴപ്പം ഒന്നുമില്ല. ഈ ലോകത്തിലെ ഏറ്റവും നിഷ്കളങ്കയായ പെണ്‍കുട്ടി ഇതാണ്...ഇതാണ്.... ഇതാണ്.... എന്നൊക്കെ വിളിച്ചു പറയാന്‍ തോന്നുമെങ്കിലും ഒരു പത്തു മിനിട്ട് നേരം പുള്ളിക്കാരി സംസാരിച്ചാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. കിച്ചുമോളെ ഈ ദുനിയാവിലോട്ടു പടച്ചു വിട്ടപ്പോ, രണ്ടു മൂന്നു ബോള്‍ട്ട് ഇടാന്‍ പടച്ചവന്‍ മറന്നു പോയി. അതുകൊണ്ടെന്താ? പല കാര്യങ്ങളും പുള്ളിക്കാരിയും മറക്കും. ഒരു കുപ്പി തുറന്നാല്‍ അതു അടച്ചു വക്കാന്‍ മറക്കും, ഒരു തുണി താഴെ വീണാല്‍ അതെടുത്തു വക്കാന്‍ മറക്കും. എന്തിന്, ചിലപ്പോള്‍ കുളിക്കാനും അലക്കാനും വരെ മറക്കും.
Sunday, February 6, 2011
ഓര്‍ക്കുക വല്ലപ്പോഴും...

മലയാളചലച്ചിത്രഗാനശാഖയെ ലളിതഗാനത്തിന്റെ മധുരിമയിലേക്ക് കൈ പിടിച്ചു നടത്തിയ ഭാസ്‌കരന്‍ മാഷ് ഓര്‍മ്മയായിട്ട് ഇന്ന്(ഫെബ്രുവരി 25, 2010) മൂന്നു വര്‍ഷം തികയുന്നു. കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞിട്ടും അദ്ദേഹമെഴുതിയ കവിത തുളുമ്പുന്ന വരികള്‍ മലയാളിയെ ഇന്നും ഓര്‍മ്മകളുടെ തീരത്തെത്തിക്കുന്നു. കവി, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍ എന്നിങ്ങനെ കൈവച്ച എല്ലാമേഖലകളിലും പ്രതിഭയുടെ കയ്യൊപ്പ് നല്‍കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രശസ്‌തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിനീതവിധേയനായ ഒരു മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹം. തന്നെ പ്രശംസകൊണ്ടു മൂടുന്നവരില്‍നിന്നും പരിഹസിക്കുന്നവരില്‍നിന്നും ഒരേയകലം സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഒരിക്കല്‍ ഭാസ്‌കരന്‍മാഷും തിരക്കഥാകൃത്ത് ജോണ്‍ പോളും കൂടി മദ്രാസിലേക്ക് യാത്ര തിരിച്ചു. ഒരു സിനിമയുമായി ബന്ധപ്പെട്ടായിരുന്നു യാത്ര. യാത്രയ്‌ക്കിടെ അദ്ദേഹത്തിന്റെ മുറിയിലേക്ക് ഒരു നിര്‍മ്മാതാവും അക്കാലത്തെ പ്രശസ്‌തനായ ഒരു സംവിധായകനുംകൂടി കയറിവന്നു. മാഷുടെ വലിയ ആരാധകനാണെന്നായിരുന്നു സംവിധായകന്റെ സ്വയം പരിചയപ്പെടുത്തല്‍. ഒപ്പമൊരു ആവശ്യവും സംവിധായകന്‍ അറിയിച്ചു. തന്റെ പുതിയ ചിത്രത്തിന്റെ ഗാനരചന മാഷുതന്നെ നിര്‍വഹിക്കണം. സംവിധായകന്റെ ആവശ്യം കേട്ട് ആദ്യം ഞെട്ടിയത് ചിത്രത്തിന്റെ നിര്‍മ്മാതാവാണ്. പുതിയ ചിത്രത്തിലെ ഗാനങ്ങളെഴുതാന്‍ പൂവ്വച്ചല്‍ ഖാദറിനെ നിശ്‌ചയിച്ചിരുന്നതാണ്. അതെല്ലാം ശരിയാക്കാം എന്ന മട്ടില്‍ സംവിധായകന്‍ നിര്‍മ്മാതാവിനെ നോക്കിയതും തല്‍ക്കാലം നിര്‍മ്മാതാവിന് സംശയനിവൃത്തിയായി. ഭാസ്‌കരന്‍ മാഷാകട്ടെ ചിരിച്ചുകൊണ്ട് സമ്മതിച്ചു.
ഗാനമെഴുതാമെന്ന് സമ്മതിച്ചിട്ടും ഭാസ്‌കരന്‍ മാഷെ വെറുതെ വിടാന്‍ സംവിധായകന്‍ ഒരുക്കമല്ല. മാഷെ ഒന്നു പുകഴ്‌ത്തിക്കളയാമെന്ന ആഗ്രഹത്തോടെ സംവിധായകന്‍ ആരംഭിച്ചു.
'മാഷുടെ ഒരു പാട്ടിന്റെ വരികള്‍ ഞാനെപ്പോഴും മൂളും.
എത്ര ലളിതം... എത്ര ഉദാത്തം! കവി മനസ്സ് അപ്പാടെ പൂത്തുലഞ്ഞ് നില്‍ക്കുന്നത് അതില്‍ കാണാം.'എന്നു പറഞ്ഞ് സംവിധായകന്‍ ആ പാട്ടിന്റെ വരികള്‍ മൂളി.
'തുമ്പി തുമ്പി വാ വാ...
ഈ തുമ്പത്തണലില്‍ വാ വാ...'
ഇതു കേട്ടതും ഞെട്ടിയത് കൂടെയുണ്ടായിരുന്ന ജോണ്‍ പോളായിരുന്നു. അദ്ദേഹത്തിന് ഇടപെടാന്‍ കഴിയുന്നതിനു മുന്‍പേ സംവിധായകന്‍ വീണ്ടും പറഞ്ഞു തുടങ്ങി. മാഷുടെ കടുത്ത ആരാധകനാണെന്ന് സ്ഥാപിച്ചെടുക്കാന്‍ മറ്റൊരു ഗാനരചയിതാവിനെ മോശമായി ചിത്രീകരിക്കാനാണ് സംവിധായകന്റെ അടുത്ത ശ്രമം. അദ്ദേഹം തുടര്‍ന്നു.
'മറ്റൊരു പ്രശസ്‌തനായ കവി എഴുതിയ വരികളുണ്ട്.
കിഴക്കുദിക്കിലെ ചെന്തെങ്ങില്‍...
കരിക്കു പൊന്തിയ നേരത്ത്
മുരിക്കിന്‍ തെയ്യേ മുരിക്കന്‍ തെയ്യേ...
നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ്...
പെരുക്കു പട്ടിക ചൊല്ലുന്നതു പോലെയുണ്ട്. ഒരു ഭാവനയുമില്ല! സൗന്ദര്യവുമില്ല!'
ഇതു കേട്ടതും മുറിയിലുണ്ടായ എല്ലാവരും ഇനിയെന്തു സംഭവിക്കും എന്നറിയാതെ അമ്പരന്നിരിക്കുകയാണ്. ആരും ഒന്നും സംസാരിക്കുന്നില്ല. പ്രത്യേകിച്ച് ഒരു ഭാവഭേദവും കൂടാതെ ആദ്യം സംസാരിച്ചു തുടങ്ങിയത് ഭാസ്‌കരന്‍ മാഷ് തന്നെയായിരുന്നു. അദ്ദേഹം പറഞ്ഞു.
'താങ്കള്‍ എന്റേതെന്ന് കരുതി പുകഴ്‌ത്തിയത് വയലാര്‍ രാമവര്‍മ്മ എഴുതിയ ആദ്യകാല വരികളാണ്. മറ്റാരുടേയോ എന്നു കരുതി രണ്ടാമത് പറഞ്ഞ വരികളാണ് എന്റേത്.'
ഒരൊറ്റ നിമിഷം കൊണ്ട് സംവിധായകന്റെ മുഖം വിവര്‍ണ്ണമായി. ഭാഗ്യത്തിന് അതേ സമയം ടി ടി ആര്‍ അതിലൂടെ കടന്നു പോയി. ടി ടി ആറിനോട് എന്തോ സംസാരിക്കാനുണ്ടെന്ന വ്യാജേന പുറത്തു കടന്ന സംവിധായകന്‍ തല്‍ക്കാലം അവിടെ നിന്നും രക്ഷപ്പെട്ടു. ഇതൊക്കെ സംഭവിച്ചിട്ടും മാഷു തന്നെ അദ്ദേഹത്തിന്റെ പുതിയ ചിത്രത്തില്‍ ഗാനങ്ങളെഴുതി. ഒരിക്കല്‍ പോലും ഇതു പറഞ്ഞ് സംവിധായകനെ കളിയാക്കിട്ടില്ല എന്നറിയുമ്പോഴാണ് മാഷുടെ വ്യക്തിത്വത്തിന്റെ വലുപ്പം മനസ്‌സിലാക്കാന്‍ കഴിയുന്നത്.
ഒരൊറ്റ ദിവസം കൊണ്ടും ഒരൊറ്റ ഗാനം കൊണ്ടുമൊക്കെ പ്രശസ്‌തിയുടെ കൊടുമുടിയിലേക്ക് ഉയര്‍ത്തപ്പെടുന്നവര്‍ മാഷിന്റെ ഈ വലുപ്പം ഓര്‍ക്കുന്നത് നല്ലതാണ്. മാഷിന്റെ വരികള്‍ കടമെടുത്തു പറഞ്ഞാല്‍, 'ഓര്‍ക്കുക വല്ലപ്പോഴും!'
സൈക്കിളിലൊരു സാന്താക്‌ളോസ്

പഞ്ഞിത്താടിയും ചുമന്ന രോമക്കുപ്പായവുമണിഞ്ഞ സാന്താക്‌ളോസ് ക്രിസ്‌മസ്‌കാലത്ത് റയിന്‍ ഡീര്‍ തെളിക്കുന്ന വണ്ടിയില്‍ കുട്ടികള്‍ക്കു സമ്മാനങ്ങളുമായി എത്തുന്നു എന്നാണ് വിശ്വാസം. തിരുവനന്തപുരം ചില്ല' യിലെ കുട്ടികള്‍ക്കായി ഒരു സാന്താക്‌ളോസും വന്നിരുന്നു. മഞ്ഞുമലയില്‍ നിന്നല്ല, കാസര്‍കോട്ടുനിന്ന്. റയിന്‍ഡീറിന്‍െറ വണ്ടിയിലല്ല, സൈക്കിളില്‍.
ലൈംഗികത്തൊഴിലാളികളുടെ കുട്ടികള്‍ക്കായുള്ള ചില്ലയുടെ ധനസമാഹരണത്തിനാണ് റയില്‍വേ ജീവനക്കാരനായ പ്രകാശ് പി ഗോപിനാഥ് എന്ന പ്രകാശേട്ടന്‍ ഈ ക്രിസ്‌മസ് കാലത്ത് വ്യത്യസ്‌തമായ യാത്രക്കൊരുങ്ങിയത്. ഡിസംബര്‍ 20നു കാസര്‍ഗോഡ് നിന്ന് ആരംഭിക്കുന്ന സൈക്കിള്‍ യാത്ര എട്ടു ദിവസം കൊണ്ട് തിരുവനന്തപുരത്ത് അവസാനിക്കും. ഇടയ്‌ക്ക് ചില ഇടത്താവളങ്ങള്‍. സഹയാത്രികരായി മൂന്നു പേരുണ്ടെങ്കിലും സൈക്കിള്‍ യാത്ര ഇഷ്‌ടപ്പെടുന്ന ആര്‍ക്കും യാത്രയില്‍ ചേരാം.
കുട്ടിക്കാലത്ത് കറവക്കാരന്‍െറ സൈക്കിള്‍ കട്ടെടുത്ത് ചവിട്ടിയാണ് പ്രകാശേട്ടന്‍ സൈക്കിളുമായുള്ള സൗഹൃദം ആരംഭിക്കുന്നത്. പിന്നീട് റയില്‍വേയില്‍ ജീവനക്കാരനായപ്പോഴും മനസ്‌സില്‍ സൈക്കിളിനോടുള്ള ഇഷ്‌ടം സൂക്‌ഷിച്ചു. അതുകൊണ്ടുതന്നെ ചില്ലയിലെ കുട്ടികള്‍ക്കായി ധനസമാഹാരണത്തിനുള്ള വ്യത്യസ്‌ത വഴികള്‍ ആലോചിച്ചപ്പോള്‍ സൈക്കിള്‍ യാത്ര എന്ന ആശയത്തിലെത്താന്‍ പ്രകാശേട്ടന് അധികം ചിന്തിക്കേണ്ടി വന്നില്ല.
അഭിമാനത്തോടെ ജീവിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്, ചില്ലയിലെ കുട്ടികള്‍ക്കും. ഈ തിരിച്ചറിവാണ് പ്രകാശേട്ടനെ വ്യത്യസ്‌തമായ യാത്രയ്‌ക്കു പ്രേരിപ്പിച്ചത്. കൂടാതെ ചെലവു കുറഞ്ഞ യാത്രാമാര്‍ഗം എന്ന നിലയില്‍ സൈക്കിളിനെ പുതിയ തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്‌ഷ്യം കൂടി യാത്രയ്‌ക്കുണ്ട്.
കുട്ടികളോടൊപ്പം ഇത്തവണ ക്രിസ്‌മസ് ആഘോഷിക്കാന്‍ കഴിഞ്ഞില്ല എന്നതില്‍ മാത്രമേ പ്രകാശേട്ടന് വിഷമമുള്ളൂ. കാരണം ക്രിസ്‌മസിന് സൈക്കിള്‍യാത്രയുമായി പ്രകാശേട്ടന്‍ ആലപ്പുഴയിലായിരുന്നു. എങ്കിലും ക്രിസ്‌മസിന്‍െറ നക്‌ഷത്രവെളിച്ചം അണയുന്നതിനു മുന്‍പ് പ്രകാശേട്ടന്‍ ചില്ലയിലെത്തും. കുട്ടികളുടെ പ്രിയപ്പെട്ട സാന്താക്‌ളോസായി.