Friday, August 23, 2013

ലേഡീസ് കമ്പാർട്ട്മെന്റ്

എല്ലാ കമ്പാർട്ട്മെന്റിലും തിരക്കായതിനാൽ ഒഴിഞ്ഞ സീറ്റ് തേടിയുള്ള എന്റെ അന്വേഷണം അവസാനിച്ചത് തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിലെ ലേഡീസ് കമ്പാർട്ട്മെന്റിൽ ആയിരുന്നു. ഞായറാഴ്ച ആയിരുന്നതുകൊണ്ട്ടാവാം തീരെ തിരക്കുണ്ടായിരുന്നില്ല. കോയമ്പത്തൂർ നിന്ന് ടി-ഗാർഡനിൽ കേറുമ്പോഴും മിക്കവാറും ഞാൻ കയറാൻ ഇഷ്ടപ്പെടുന്നതും ലേഡീസ് കമ്പാർട്ട്മെന്റിൽ തന്നെ. ഇതൊരു വേറെ ലോകമാണെന്ന് തോന്നിയിട്ടില്ല. എങ്കിലും ഈ ഇടതിന് ചില പ്രത്യേകതകൾ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സ്ത്രീകൾ പരസ്പരം, ഉറക്കെ ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന കാഴ്ച ലേഡീസ്  കമ്പാർട്ട്മെന്റുകളുടെ മാത്രം പ്രത്യേകതയാണ്. ജെനറൽ കമ്പാർട്ട്മെന്റുകളിൽ ഇത്തരം സംഭാഷണങ്ങൾ നടന്നു കൂടായ്കയില്ല എന്നതല്ല ഞാൻ ഉദ്ദേശിച്ചത്. മറിച്ച് ലേഡീസ് കമ്പാർട്ട്മെന്റ് അൽപം  കൂടി സ്വകാര്യത സ്ത്രീകൾക്ക് നൽകുന്നുണ്ട്. അതുകൊണ്ടാവാം, ഇവിടെ ഉറക്കെ സ്ത്രീകൾ അവരുടെ വിശേഷങ്ങൾ പറയുന്നു. ആകുലതകൾ  പങ്കു വയ്ക്കുന്നു.
ഒന്നും മിണ്ടാതെ ഇരുന്ന് ശ്രദ്ധിച്ചാൽ രസകരമാണ് ഈ സംഭാഷണങ്ങൾ ഒക്കെ... ടി-ഗാർഡനിൽ പുലർകാലത്ത്‌ പാലക്കാടും ഏറണാകുളത്തും പൂക്കൾ വിൽക്കാനെത്തുന്ന തമിഴ് സ്ത്രീകളുടെ പാതി മാത്രം മനസ്സിലാകുന്ന ജീവിത വിശേഷങ്ങൾ ആണ് കാതോർക്കാൻ കഴിഞ്ഞിരുന്നതെങ്കിൽ തിരുവനന്തപുരം-ഗുരുവായൂർ ഇന്റർസിറ്റിയിൽ വിശേഷങ്ങൾക്ക് ഒരു കൃഷ്ണമണം ഉണ്ട്. ടി-ഗാർഡൻ ഒരു രാവിൽ തുടങ്ങി അടുത്ത പുലർച്ചയിൽ കിതചെത്തുമ്പോൾ ഇന്റർസിറ്റി ഒരു സന്ധ്യയിൽ നിന്ന് പാതിരാവിലേക്ക് കൂകിപ്പായുന്നു.......  ഒന്നിന് പൂക്കളുടെ മണം ആണെങ്കിൽ മറ്റൊന്നിന് ഭക്തിയുടെ കർപ്പൂരഗന്ധം ...

കേരളത്തിലെ സ്ത്രീകൾ വല്ലാത്തൊരു അസുരക്ഷിതാവസ്ഥയെ കുറിച്ച് വേവലാതി പെടുന്നത് മിക്കപ്പോഴും ഇത്തരം ട്രെയിൻ സംഭാഷണങ്ങളിൽ കേൾക്കാറുണ്ട്. പ്രത്യേകിച്ചും  സൌമ്യ സംഭവത്തിന്‌ ശേഷം ... ലേഡീസ് കമ്പാർട്ട്മെന്റിൽ ആളോഴിയുമ്പോൾ, ഇറങ്ങേണ്ട സ്റ്റേഷൻ ഇനിയും ദൂരെയാണെങ്കിൽ, വാതിലുകൾ അടച്ചോ എന്ന് ഉറപ്പു വരുത്താൻ ഇറങ്ങി പോകുന്ന ചേച്ചിമാർ പലപ്പോഴും ശ്രദ്ധിക്കാറുണ്ട് ... അത്രയും നേരം സംസാരിച്ചില്ലെങ്കിൽ പോലും ഈ കാര്യം സംസാരിക്കാൻ ഒരു പ്രത്യേക കരുതൽ കാണിക്കാറുണ്ട് ... രാത്രിയിലുള്ള യാത്ര ആണെങ്കിൽ ഉറക്കത്തിൽ പോലും ഒരു ജാഗ്രത ഉണ്ടാകും ...  എല്ലാം മറന്നുകൊണ്ടുള്ള ഉറക്കം വളരെ അപൂർവം .... ഞാൻ പലപ്പോഴും രാത്രി ജോലി ചെയ്യുന്നതുകൊണ്ട് യാത്രയിൽ ഉറക്കം സ്ഥിരമാണ് .... അതിനു പകലോ രാത്രിയോ എന്നില്ല .... ഞാൻ ഇങ്ങനെ ഉറങ്ങുന്നത് കാണുമ്പോൾ ലേഡീസ് കമ്പാർട്ട്മെന്റിലെ മറ്റു യാത്രക്കാർ എന്നെ ഗുണദോഷിക്കുന്നത് പതിവാണ്. എന്നാൽ കേരളത്തിന്‌ പുറത്തുള്ള യാത്രകളിൽ എന്റെ അനുഭവം മറിച്ചാണ് ... രാത്രിയാണ് യാത്രയെങ്കിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ തൊട്ടിലുകൾ തൂങ്ങിയാടും .... വെറും നിലത്തും, പേപ്പർ വിരിച്ചും സ്വസ്ഥമായി സ്ത്രീകൾ കിടന്നുറങ്ങും. പലപ്പോഴും അവരെയൊക്കെ കൃത്യ സ്റ്റേഷനുകൾ എത്തുമ്പോൾ വിളിച്ച് എഴുന്നേല്പ്പിക്കാൻ ഉള്ള ഉത്തരവാദിത്തം ഒരൽപം ഭയപ്പാടോടെ കണ്ണ് മിഴിച്ചിരിക്കുന്ന മലയാളികൾക്ക് ആയിരിക്കും. അവർ ജീവിക്കുന്ന ചുറ്റുപാട് എപ്പോഴും അരക്ഷിതമായി തുടരുന്നത് കൊണ്ടാവാം
 അവർക്ക് ഇതൊക്കെ ശീലമായത് എന്നൊക്കെ ഞാൻ ചിന്തിച്ചു പോകാറുണ്ട് .... എങ്കിലും അവരുടെ കണ്ണുകളിൽ വല്ലാത്തൊരു ധൈര്യം തിളങ്ങുന്നത് കാണാം... നക്ഷത്രങ്ങൾ ഒളിച്ചിരിക്കുന്നിടത്ത് മിന്നാമിനുങ്ങുകൾക്ക് മിന്നാതിരിക്കാനാവില്ലല്ലോ !!!   

Thursday, October 4, 2012

ഉള്ളില്‍ ചില മരങ്ങള്‍ പെയ്യുന്നു



Painting: Vincent van Gogh

പള്ളിമുറ്റത്ത്, ആകാശത്തിന്റെ അനന്തതയിലേക്കും ഭൂമിയുടെ ആഴങ്ങളിലേക്കും കയ്യും മെയ്യും വിരിച്ച് നിന്നിരുന്ന സന്യാസിമരമാണ് അതിരുകളില്ലാത്ത ആകാശത്തെ കാട്ടി ആദ്യം മോഹിപ്പിക്കുന്നത്. മഞ്ഞപ്പൂക്കള്‍ പക്ഷികളെപ്പോലെ വന്നിരുന്ന അതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെ ഇടയ്ക്കിടെ നിറം മാറുന്ന ആകാശത്തെ നോക്കി ഞാന്‍ കൊതിച്ചു. ഭൂമിയുടെ താഴ്ചയ്ക്കും ആകാശത്തിന്റെ പരപ്പിനും ഇടയില്‍ ധ്യാനനിമഗ്നനായി നില്‍ക്കുന്ന ഈ സന്യാസിമരത്തിനല്ലാതെ മറ്റാര്‍ക്കാണ് ജീവന്റെ ആഴവും പരപ്പും പറഞ്ഞ് കൊടുക്കാനാകുക?
അതുകൊണ്ടാവണം അറിവ് പകരുന്ന ഇടങ്ങളിലെല്ലാം പണ്ടുള്ളവര്‍ മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. ഓരോ കുരുന്നും അറിവിലേക്ക് കൌതുകക്കണ്ണോടെ കയറിച്ചെല്ലേണ്ടത് എല്ലാമറിയുന്ന ഈ ‘ബോധി’ വൃക്ഷങ്ങളുടെ തണല്‍ പറ്റിയാകണം. ഓരോ കുഞ്ഞിനും സ്വയം ഇറക്കിവെക്കാനുള്ള കനിവിന്റെ ഇത്തിരി അലിവിടമെങ്കിലും അവിടെ ഉണ്ടായിരിക്കണം.
അതിനാലാവണം, കുഞ്ഞു സങ്കടങ്ങള്‍ ഉള്ളു കയറി വരുമ്പോള്‍ ഞാനും കുന്നു കയറി സന്യാസി മരത്തിനടുത്തെത്തിയത്. സങ്കടത്താല്‍ ഉരുകിയത്. അപ്പോഴൊക്കെയും, ഭൂമിയുടെ ഉള്ളറകളില്‍ നിന്ന് വലിച്ചെടുത്ത അഭയത്തിന്റെ ഒരു കാറ്റല മരത്തണുപ്പിന്റെ ഇഴകളോടെ എന്റെ നെറുകയില്‍ തട്ടിത്തൂവുമായിരുന്നു. വലിയ വലിയ സന്തോഷങ്ങളുടെ നിറവെയിലിലും ഞാനവിടെ ചെല്ലാറുണ്ട്. അന്നേരവുമെത്തും സന്യാസമരത്തിന്റെ സാന്ത്വനക്കൈ. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ ശിഖരം ഇലചാര്‍ത്തു കുലുക്കി എന്റെ സന്തോഷത്തിലേക്ക് ചേര്‍ന്നു നില്‍ക്കും.

 ഒപ്പമുണ്ടായിരുന്നു മരത്തഴപ്പ്
മരങ്ങള്‍ക്ക് ജീവനുണ്ടെന്നും നാം പറയുന്നതൊക്കെ അവര്‍ മനസ്സിലാക്കുമെന്നും ക്ലാസ്സിലൊരുനാള്‍ സോഫിയാമ്മ ടീച്ചര്‍ പറഞ്ഞു. കണ്ണ് മിഴിച്ചിരുന്ന ഒരു മുഴുവന്‍ ക്ലാസിനെയും നോക്കി എന്നെ അറിയുന്ന, ഞാനറിയുന്ന മരങ്ങളെ കുറിച്ച് പറയാന്‍ വാക്കുകള്‍ കുതിച്ചുയര്‍ന്നതാണ്. അവര്‍ കളിയാക്കുമോ എന്ന കരുതല്‍ ആ പുറപ്പെടാ വാക്കുകള്‍ക്കു മേല്‍ മൌനം കമിഴ്ത്തി.
ഉച്ചരിക്കപ്പെട്ടില്ലെങ്കിലും ആ വാക്കുകള്‍ സത്യമായിരുന്നു. വീട്ടിലെ ഒരുമാതിരി ചെടികളും മരങ്ങളുമെല്ലാം എന്നെ കേട്ടിരുന്നു. ഉരിയാടിയിരുന്നു. ഞാനും മരങ്ങള്‍ക്കിടയില്‍ കേട്ടും പറഞ്ഞും ബാല്യം നടന്നു തീര്‍ത്തു. കളിച്ചു നടന്നു. അമ്മയുമുണ്ടായിരുന്നു മരങ്ങളോടുള്ള ചാര്‍ച്ചയില്‍ എനിക്കൊപ്പം.
പറമ്പിന്റെ വടക്കേ അറ്റത്തുള്ള പ്ലാവില്‍ ചക്ക പിടിക്കാതെ വന്നു. ഉപായം പറഞ്ഞു തന്നത് അമ്മയാണ്. വാക്കത്തി എടുത്ത് മരത്തിന്റെ പുറത്തേക്കുന്തി നില്‍ക്കുന്ന വേരില്‍ മെല്ലെ വെട്ടി, ഭീഷണി മുഴക്കി- “വേഗം ചക്ക പിടിപ്പിച്ചോ… അല്ലെങ്കില്‍ അപ്പച്ചന്‍ ഗള്‍ഫില്‍ നിന്ന് വരുമ്പോ വെട്ടി അടുപ്പില്‍ വയ്ക്കും”. ഭീഷണി ഫലിച്ചോ എന്നുറപ്പില്ലെങ്കിലും അതിനടുത്ത വര്‍ഷം ആ പ്ലാവില്‍ ചക്കകളേറെ തെഴുത്തു. അമ്മക്കൊപ്പം അതിന്റെ ചോട്ടില്‍ പോയി പിന്നെയും പറഞ്ഞു ചിരിച്ചു: “അപ്പൊ നിനക്ക് പേടിയുണ്ടല്ലേ’ . ചിരിക്കരുത്, അതു കൊണ്ട് തന്നെയാവണം അതില്‍ പിന്നെ, എല്ലാ വര്‍ഷവും ആ പ്ലാവ് മറക്കാതെ കായ്ച്ചത്.


നക്ഷത്രത്തിന് ഒരു കാറ്റാടി വഴി
അകലെ നിന്ന് നോക്കിയാല്‍ കാണാവുന്ന വലിയൊരു കാറ്റാടി മരമായിരുന്നു വീടിന്റെ അടയാളം. കടല്‍ തീരത്ത് നിന്ന് ആ മരം ആരാണ് അവിടെ നട്ടതെന്ന് ആര്‍ക്കുമറിയില്ല. നാട്ടില്‍ മറ്റെവിടെയും ഇത്ര വലിയ കാറ്റാടി മരവുമില്ല. ഓണക്കാലത്ത്, കാറ്റാടിയില പറിക്കാന്‍ ദൂരെ നിന്ന് കുട്ടികളെത്തുമായിരുന്നു. “ആ വലിയ കാറ്റാടി മരമുള്ള വീട്ടിലെ കുട്ടി” എന്ന പരിചയപ്പെടുത്തലില്‍ ഞാനും കാറ്റാടിയോളം പൊങ്ങും. അതിന്റെ കൊലുന്നനെയുള്ള ഇലകള്‍ പൊട്ടിച്ചും ചേര്‍ത്ത് വച്ചും മണിക്കൂറുകളോളം മുറ്റത്തിരുന്നു ഞാന്‍ കാറ്റിലാടി.ക്രിസ്മസ്സിന്, ആ കാറ്റാടി മരത്തിന്റെ തുഞ്ചത്തായിരുന്നു ഞങ്ങളുടെ ചുവന്ന നക്ഷത്രം ഇറങ്ങിനിന്നത്. അമ്മയും ചേച്ചിമാരുമൊക്കെ കോണി വച്ച് കേറി, തുഞ്ചത്ത് നക്ഷത്രം തൂക്കുമ്പോള്‍ സ്നേഹത്തോടെ ചില്ലകള്‍ താഴ്ത്തി തരും, കാറ്റാടി . അതിന്റെ പരുപരുത്ത തോട് കെട്ടിപ്പിടിച്ച് വളര്‍ന്നിരുന്ന നന്ത്യാര്‍വട്ടം അന്നേരമൊന്നു ചിണുങ്ങും. ഇഷ്ടമല്ലായിരുന്നു എനിക്കാ നന്ത്യാര്‍വട്ടത്തെ. കാറ്റാടിയുമായി എന്നേക്കാള്‍ അടുത്താണല്ലോ അതെന്നോര്‍ത്ത് ഞാന്‍ കുശുമ്പിയായി.
ഒരു നാള്‍ സ്കൂള്‍ വിട്ട് വന്നപ്പോള്‍ മുറ്റത്ത് കാറ്റാടിയില്ല. ബാഗ് പോലും ഇറക്കി വയ്ക്കാതെ, ഞാനോടിച്ചെന്ന് അന്വേഷിച്ചു, എന്തു പറ്റി എന്റെ മരത്തിന്. ഇത്തിരി നേരത്തിനകം ആരും പറയാതെ തന്നെ, സംഗതി വ്യക്തമായി. അയലത്ത് ജോയേട്ടന്റെ കല്യാണം ആണ്. അതിനു പന്തല്‍ ഇടുന്നത് ഞങ്ങളുടെ മുറ്റത്തും. അതിനു വേണ്ടിയാണ് ഈ മരം മുറിക്കല്‍ പരിപാടി. മുറ്റത്തിന്റെ ഒരറ്റത്ത് ഒതുങ്ങി നിന്ന പാവം കാറ്റാടി പന്തലിന് തടസ്സമായതെങ്ങിനെ എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
“അത് പോട്ടെ… നമുക്ക് വേറെ മരം നടാം” എന്നിങ്ങനെ ആശ്വാസ വാക്കുകള്‍ ഏറെ വന്നു. എന്നിട്ടും, എന്‍റെ കുഞ്ഞുമനസ്സിലെ സങ്കടം കുറഞ്ഞില്ല.
ആകാശത്തോളം തലയെടുപ്പുള്ള എന്റെ കാറ്റാടിയാണ്, ഇപ്പോള്‍ ഒരൊറ്റ മുറിപ്പാടായി മണ്ണില്‍ ചേര്‍ന്നത്. ഉറ്റവരാരോ മരിച്ചപോലെ തോന്നി. മുറ്റത്ത് വെട്ടിയിട്ട അതിന്റെ ചില്ലകള്‍ കണ്ടപ്പോള്‍ കണ്ണു നിറഞ്ഞു. ആഴമുള്ളൊരു വിലാപം എന്റെ തൊട്ടടുത്തുണ്ടായിരുന്നു. എന്നും ഞാനസൂയപ്പെടാറുള്ള നന്ത്യാര്‍ വട്ടം. മരണം ബാക്കിയാക്കിയ കാറ്റാടിയുടെ കുറ്റിയെ കെട്ടിപ്പിടിച്ച് ഒച്ചയില്ലാതെ കരയുന്ന നന്ത്യാര്‍വട്ടം എന്റെ വിലാപത്തെ കാറ്റില്‍ പറത്തിക്കളഞ്ഞു.


Painting: Sascalia

 ഞാന്‍ പേരിട്ട മരങ്ങള്‍
മരങ്ങളുടെ കഥകളും വിശേഷങ്ങളും കൊണ്ടായിരുന്നു, കൊരനോടി കുന്നിറങ്ങി വല്യമ്മച്ചിയുടെ വരവ്. വല്യമ്മച്ചിയുടെ പറമ്പ് നിറയെ മരങ്ങളാണ്. ആകെയുള്ള മകളെ പതിനെട്ടാം വയസ്സില്‍ കെട്ടിച്ചയച്ച ശേഷം വല്യമ്മച്ചിക്കും വല്യപ്പച്ചനും കൂട്ട് മരങ്ങള്‍ മാത്രമാണ്. ‘വട്ടം പിടിച്ചാല്‍ എത്താത്ത അത്ര തടിയുള്ള മരങ്ങളുള്ള പറമ്പായിരുന്നു’ എന്ന് പറഞ്ഞ് വല്യമ്മച്ചി കഥ തുടങ്ങും. കണ്ണു മിഴിച്ച്, കാതു കൂര്‍പ്പിച്ച് ഞാനടുത്തിരിക്കും. കുഞ്ഞിക്കൈ കൊണ്ട് വല്യമ്മച്ചിയുടെ പറമ്പിലെ ‘ആനമന്തക്കാച്ചി’ മരത്തെ വട്ടം പിടിക്കാന്‍ നോക്കും.
അവധി ദിവസങ്ങളില്‍ വല്യമ്മച്ചിയുടെ വീട്ടിലാവും. നട്ടുച്ചക്കും വെയില്‍ വീഴാന്‍ മടിക്കുന്ന മുറ്റത്തിരുന്ന് പറമ്പിലെ മരങ്ങളുടെ പേര് ഓര്‍ക്കാന്‍ ശ്രമിക്കും. നടക്കില്ല. അറിയാത്ത മരങ്ങള്‍ പേരറിയാത്ത എന്നെ പുച്ഛിച്ച് കണ്ണിറുക്കും. ആഹാ, കാണിച്ചു തരാമെന്ന് പറഞ്ഞ് ഞാനാ തീരുമാനത്തിലെത്തും. ഓരോ മരത്തിനും ഞാനിടും പേര്. എന്റെ മരം. എന്റെ സ്വന്തം പേര്. എനിക്കു പേരിടാന്‍ ഇതാ ഒരു ഏദന്‍ തോട്ടം .
സ്കൂളില്‍ പോകുന്ന വഴി തോട് കടന്ന്, പാടം കടന്ന്, റബ്ബര്‍ തോട്ടവും കഴിഞ്ഞുള്ള വളവില്‍ നിന്ന പുളിമരമായിരുന്നു എന്റെ മറ്റൊരു കൂട്ട്. കായ്ച്ച മരമെങ്കില്‍ , വിശപ്പോടെ ചോദിച്ചാല്‍ അതു വയറു നിറക്കാന്‍ വല്ലതും തരുമെന്ന് പറഞ്ഞുതന്നത് അമ്മയായിരുന്നു. അത് സത്യമാണോ എന്നറിയാന്‍ ഒരിക്കല്‍ ഞാനൊരു പരീക്ഷണം നടത്തി. സ്കൂളിലേക്ക് പോകുന്ന വഴി പുളിമരത്തിന്റെ ചോട്ടിലെത്തിയപ്പോള്‍ ആരും കാണാതെ പുളിമരത്തെ നോക്കി പറഞ്ഞു. ‘ നോക്ക്, ചതിക്കരുത്. സ്കൂള്‍ വിട്ട് വിശന്നു വരുമ്പോള്‍ കഴിക്കാന്‍ ഒരു പുളിയെങ്കിലും തരണം’. പെട്ടെന്നെത്തിയ കാറ്റില്‍ മരം തല കുലുക്കി. വാക്കു തെറ്റിച്ചില്ല, അത്. ആ പരീക്ഷാക്കാലം കഴിയുന്നത് വരെ ഞാനും രേഖക്കുട്ടിയും സ്കൂള്‍ വിട്ട് വരുമ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ പാകത്തിന് കൃത്യം രണ്ട് പുളി, വണ്ടി കേറാതെ, വഴിപോക്കരൊന്നും ചവുട്ടാതെ അവിടെ കാത്തു കിടന്നു. സ്കൂള്‍ യാത്രയുടെ രഹസ്യ വിശേഷങ്ങളില്‍ ഒന്ന് നാല് മണിക്കുള്ള ഈ പുളി പെറുക്കലും കഴിക്കലും ആയിരുന്നു.


Painting: Vincent van Gogh

 മരണം കാതോര്‍ത്ത് ചില ഇലയനക്കങ്ങള്‍
നാട്ടുമരങ്ങളും കാട്ടുമരങ്ങളും കടന്ന് നഗരങ്ങളിലെ മരങ്ങളോട് പ്രണയം തോന്നിത്തുടങ്ങിയത് ഡിഗ്രിപഠന കാലത്താണ്. ടൌണിലെ പബ്ലിക് ലൈബ്രറിയില്‍ അംഗത്വം എടുത്തപ്പോള്‍ ചെന്നെത്തിയത് മരങ്ങള്‍ക്കരികിലേക്കാണ്. അമ്മയും വല്യമ്മമാരുമൊക്കെ വിറകിനു പോയിരുന്ന കാട്ടിലെ മരങ്ങളുടെ വന്യതയോ, സ്കൂള്‍ മുറ്റത്തെ സിമന്റ് തിണ്ണയില്‍ കുട പിടിച്ച് നിന്ന മുത്തശ്ശി മാവിന്റെ വാത്സല്യമോ ആയിരുന്നില്ല നഗരചൂടില്‍ അരിശത്തോടെ നിന്ന മരങ്ങള്‍ക്ക്. കൂട്ടം തെറ്റി ഒറ്റപ്പെട്ടു പോയതിന്റെ ദൈന്യതയും ഭയപ്പാടും ഒറ്റനോട്ടത്തില്‍ അവര്‍ പറഞ്ഞു വച്ചു. ഒരു പാതയിരട്ടിക്കലോ, കെട്ടിടമുയരലോ മാത്രം മതി ഇല്ലാതാവാന്‍ എന്ന് അവയ്ക്കും അറിയുമായിരുന്നു എന്നു തോന്നി.
തൃശൂര്‍ ടൌണില്‍ വന്നിറങ്ങിയാല്‍, നേരെ കര പറ്റുന്ന ഒരിടമേ ഉള്ളു. സാഹിത്യ അക്കാദമി കാമ്പസ്. ഒറ്റക്കും കൂട്ടമായും അവിടെ ഉണ്ടാകാറുള്ള ചങ്ങാതിമാരുടെ സൌഹൃദത്തിന്റെ ഊഷ്മളത മാത്രമല്ല അങ്ങോട്ടേക്ക് വലിച്ചടുപ്പിച്ചത്. ആ കുഞ്ഞു വളപ്പിനുള്ളില്‍ കുട പിടിച്ച് നില്‍ക്കുന്ന പല മരങ്ങളുടെ പച്ചയനക്കങ്ങളും ആശ്രയവും കൂടിയാണ്. അരമതില്‍ കെട്ടി നിറുത്തിയ ഇത്തിരി ഭൂമിക്ക് ഒരു കാവിന്റെ ഹൃദയമിടിപ്പുണ്ട്. ചവുട്ടി നില്‍ക്കുന്ന കരിയിലപ്പുതപ്പിനടിയില്‍ നൂറുകോടി ജീവാണുക്കളുണ്ട്. ഹൃദയം തുറന്ന് പാടുന്ന കവിതയ്ക്ക് താളം പിടിക്കാന്‍ കാറ്റലയുടെ ചിരിയുണ്ട്.


Painting: Frida Kahlo

 പെണ്‍മരം
ഒരിക്കല്‍, പ്രണയത്തിന്റെ ഒറ്റവരിപ്പാതയില്‍ ആഴത്തില്‍ തനിച്ചായപ്പോള്‍ ആരും കാണാതെ ഇങ്ങോട്ടേക്ക് വന്നു. ഉള്ളിലെ എല്ലാ ശൂന്യതകളും ഒന്നിച്ചു വന്നു നിറഞ്ഞപ്പോള്‍ ആ മരത്തണലിലിരുന്ന് പെയ്തു. കണ്ണീരിന്റെ ഇടവപ്പാതിയെ ഒട്ടും വൈകാതെ ഒരു കാറ്റെടുത്തു പോയി. അറ്റമില്ലാത്ത വേനല്‍ പോലെ തോന്നിച്ച ആ നാളുകളില്‍ കാലുവെയ്ക്കുന്നിടത്തെല്ലാം മരങ്ങള്‍ തണലു നീട്ടി. സ്വയം പകര്‍ത്തിയതു പോലെ ഒപ്പം നടന്നൊരു കൂട്ടുകാരിയെ ക്യാന്‍സര്‍ കവര്‍ന്നപ്പോള്‍ ഒറ്റനിമിഷം കൊണ്ട് തോര്‍ന്നു പോയതും ഇവിടെയായിരുന്നു.
എങ്ങു നിന്നൊക്കെയോ വന്ന് നമ്മെ ഹൃദയത്തിന്റെ ഭാഗമായി മാറ്റുന്ന സൌഹൃദപ്പച്ച പോലെ എന്നുമുണ്ടായിരുന്നു വഴികളിലെല്ലാം പേരറിയാത്ത മരങ്ങള്‍. ഒറ്റനോട്ടത്തില്‍ കൂട്ടുകൂടുന്ന പല തരം ചെടികള്‍. ഏതു വെയിലിലും ആശ്രയമായി തണലിന്റെ ഇത്തിരിയിടം. ഏതു മഴയത്തും കേറി നില്‍ക്കാനൊരിടം. ചിലപ്പോള്‍ തോന്നും മരമേ, എനിക്കുമാവണം നിന്നെപ്പോലൊരു തണല്‍. ഓരോ പൂവും നിറഞ്ഞു ചിരിക്കുന്നൊരു പെണ്‍മരം. വേരുകള്‍ കൊണ്ടു ഭൂമിയെ പുണരുന്ന, പച്ചിലകളാല്‍ ആകാശത്തെ സ്പര്‍ശിക്കുന്ന, ഉള്‍ക്കാമ്പുള്ള ഒരു പെണ്‍മരം!

('നാലാമിട' ത്തില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്)

Monday, May 28, 2012

തല്‍ക്കാലം വച്ചോളു... പക്ഷെ, തിരിച്ചു തരണം

തലേ ദിവസത്തെ സെക്കണ്ട് ഷോയുടെയും കത്തിവക്കലിന്റെയും ക്ഷീണത്തില്‍ തിങ്കളാഴ്ച ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ സമയം ഏഴായി. കാലത്ത് ആറു മണിക്ക് എണീറ്റ്‌ ആറരക്കുള്ള കോയമ്പത്തൂര്‍ ബസ്സില്‍ കയറി പോകണം എന്ന് കരുതിയിരുന്നതാ... ഒന്നും നടന്നില്ല. ഇനിയിപ്പോള്‍ കിട്ടുന്ന വണ്ടിക്കു പോകാം എന്ന് കരുതി ഒരു വിധം കണ്ണ് തുറന്നു എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴുണ്ട്‌ നമ്മുടെ കൂട്ടുകാരന്‍ കുളിച്ചു സുന്ദരന്‍ ആയി, ഒരു കട്ടന്‍ ഒക്കെ ഇട്ടു മുന്നില്‍ വന്നു നില്‍ക്കുന്നു. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... എന്തൊരു സ്നേഹം!!! പാകത്തിന് മധുരത്തോടും ചൂടോടും കൂടെയെത്തിയ ആ 'കട്ടന്‍' സ്നേഹം ഞാന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അത്യാവശ്യം കത്തി വക്കലുകള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി. അടുത്ത് കണ്ട കടയില്‍ കയറി ചായയും ദോശയും കഴിച്ച് ഞങ്ങള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു. എനിക്കും ശ്യാമിനും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ പോകേണ്ടത് കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് വച്ചടിച്ചു.
സ്റ്റാന്‍ഡിന്റെ ഒരറ്റത്ത് ഒളിച്ചു കിടന്നിരുന്ന   കോയമ്പത്തൂര്‍ക്കുള്ള    പച്ച ബസ്സില്‍ എന്നെ കയറ്റി ഇരുത്തി റ്റാറ്റാ പറഞ്ഞ്, മറ്റേ അറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കോട്ടയം ബസ്സില്‍ കയറിപ്പറ്റാന്‍ ശ്യാം തിടുക്കത്തില്‍ നടന്നു  പോകുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. .  വിചാരിച്ചതിലും നേരത്തെ ബസ്‌ കിട്ടിയതിന്റെ സന്തോഷതിലായിരുന്നത് കൊണ്ടും,  വേറെ ഒറ്റ സീറ്റും ഫ്രീ അല്ലാത്തത് കൊണ്ടും ഞാന്‍ അധികം ഒന്നും ആലോചിക്കാതെ ഡ്രൈവറിന്റെ ഇടതു വശത്തുള്ള ഒറ്റ സീറ്റില്‍ ഇരുന്നു.
 ചുറ്റും ഒന്ന് കണ്ണോടിച്ച്, എല്ലാ യാത്രക്കാരെയൊക്കെ നോക്കി, അതില്‍ ചിലര്‍ക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാനെന്‍റെ സീറ്റില്‍  ചാരി ഇരുന്നു. അപ്പോഴാണ്‌ എനിക്കാ ബോധോദയം ഉണ്ടായത്. തലേ ദിവസത്തെ ചുറ്റിക്കറങ്ങലുകള്‍ക്ക് ശേഷം പേഴ്സില്‍ ബാക്കി എത്രയുണ്ടെന്ന് നോക്കിയില്ല. കാലത്ത് എ ടി എമ്മില്‍ നിന്ന് കാശ് എടുക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ, തിരക്കിനിടയില്‍ മറന്നു പോയി. ഞാന്‍ വേഗം പേഴ്സ് എടുത്തു തുറന്നു നോക്കി. അതില്‍ അമ്പതു രൂപയുടെ ഒരു നോട്ട് മാത്രം. ഒന്ന് കൂടി പരതിയപ്പോള്‍ ഇരുപതിന്റെ ഒരു നോട്ട് കൂടി കണ്ടെത്തി. പക്ഷെ, കോയമ്പത്തൂര്‍ എത്താന്‍ ഇത് പോരല്ലോ! ശ്യാമിനെ വിളിക്കണോ, അതോ ബസ്സില്‍ നിന്നിറങ്ങണോ??? ആകെ കണ്ഫ്യുഷന്‍! അവസാനം, ശ്യാമിനെ വിളിക്കാന്‍ തീരുമാനിച്ചു. മൊബൈല്‍ എടുത്ത്‌ ശ്യാമിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ നോക്കുമ്പോഴേക്കും, രണ്ട് വശത്ത് നിന്നും ഒരുമിച്ചു ആക്രമിക്കുന്നത് പോലെ, ഒരു വാതിലിലൂടെ കണ്ടക്റ്ററും മറ്റേ വാതിലിലൂടെ ഡ്രൈവറും ബസ്സിലേക്ക് ചാടിക്കയറി. വേണമെങ്കില്‍ ബസ്സില്‍ നിന്ന് ചാടിയി
ങ്ങാം. പക്ഷെ, ഈ ബസ്‌ പോയിക്കഴിഞ്ഞ് ഇനി അടുത്തത് എപ്പോഴാണെന്ന് ഒരു പിടിയും ഇല്ല.  അത് വരെ ഒറ്റയ്ക്ക് ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്നത് ആലോചിക്കാനേ വയ്യ! വരുന്നത് വരട്ടെ, എന്ന് തീരുമാനിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്നു. കണ്ടക്റ്റര്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടിയെടുത്തു... ഒരു അവസാന വട്ട തിരച്ചില്‍ എന്ന നിലക്ക്, ഞാന്‍ എന്‍റെ പേഴ്സ് ഒന്ന് കൂടെ തപ്പാന്‍ തീരുമാനിച്ചു. ചില്ലറ പൈസ ഇടുന്ന കള്ളിയില്‍ കുറെ ഒറ്റ രൂപ തുട്ടുകള്‍ ഉണ്ട്. പിന്നെയുള്ളത്, കഴിഞ്ഞതിന്റെ മുന്നത്തെ വിഷുവിന് അപ്പച്ചന്‍ തന്ന പത്തിന്റെ നാണയവും അമ്മ തന്ന സ്വര്‍ണ നിറത്തിലുള്ള അഞ്ചിന്റെ രണ്ട് നാണയങ്ങളുമാണ്. എത്ര പിച്ചക്കാരി ആയാലും ഈ നാണയങ്ങള്‍ മാത്രം ഞാന്‍ തൊടില്ല. അതങ്ങനെ ഒരു അനുഗ്രഹം പോലെ എന്‍റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അപ്പോഴേക്കും നമ്മുടെ കണ്ടക്റ്റര്‍ അടുത്തെത്തി. 
"എങ്ങോട്ടെക്കാ?"
"കോയമ്പത്തൂര്‍ ... അവിടേക്ക് എത്രയാ?"
"89"
ഞാനെന്റെ കയ്യിലെ ചില്ലറ പൈസകള്‍ എടുക്കുന്നത് കണ്ടപ്പോള്‍ , ടിക്കറ്റ് തന്നിട്ട് അദ്ദേഹം അവിടെ നിന്ന് പുറകിലേക്ക് പോയി. അപ്പച്ചനും അമ്മച്ചിയും തന്ന നാണയങ്ങള്‍ കൂടി കൂട്ടിയാല്‍ എനിക്ക് ടിക്കറ്റിനുള്ള കാശായി. പക്ഷെ, അതീ ബസ്സില്‍ കൊടുക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നുമില്ല. അപ്പോഴേക്കും വീണ്ടും കണ്ടക്റ്റര്‍ വന്നു. ഞാന്‍ മനസ്സില്ലാ മനസ്സോടെ കയ്യിലുള്ള എഴുപതു രൂപ അദ്ദേഹത്തിന് നേരെ നീട്ടി... ഒപ്പം ചില്ലറ പൈസകളും .... 
"അതേയ്, ഈ നാണയങ്ങള്‍ കോയമ്പത്തൂര്‍ എത്തുമ്പോള്‍ എനിക്ക് തിരിച്ചു തരോ? അവിടെ എത്തിയിട്ട്, എ ടി എമ്മില്‍ നിന്ന് കാശ് എടുത്തിട്ട് ഞാന്‍ വേറെ പൈസ തരാം... ഇത് ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന നാണയങ്ങള്‍ ആയതോണ്ടാ....!" മടിച്ച് മടിച്ച് ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. എന്‍റെ കാശ് കൊടുക്കലും ഡയലോഗും കേട്ട് അന്തം വിട്ട്‌ നില്‍ക്കുകയാണ് കക്ഷി. 
"എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്കെന്റെ കോയിന്‍സ് തിരിച്ചു തരില്ലേ?," ഞാന്‍ വീണ്ടും ചോദിച്ചു. 
കണ്ടക്റ്റര്‍ ഒരു വികാരവും ഇല്ലാതെ പതിഞ്ഞ സ്വരത്തില്‍  തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും എനിക്കങ്ങു വിശ്വാസമായില്ല. മിഴിച്ചിങ്ങനെ  ഇരിക്കുന്ന എന്നെ  നോക്കി അദ്ധേഹത്തിന്റെ അടുത്ത ഡയലോഗ്.
"ഇത്
കണ്ടക്റ്ററുടെ  സീറ്റ് ആണ്."
അതിന്റെ അര്‍ഥം ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കണം എന്ന്. ഞാന്‍ ദയനീയമായി 
അദ്ധേഹത്തെ നോക്കി. വെറുതെ നോക്കുക എന്നല്ലാതെ ഞാനെന്ത് ചെയ്യാന്‍ ?!! പുറകിലൊന്നും ഒരു സീറ്റ് പോലും ഒഴിവില്ല. 
"പാലക്കാട് എത്തുമ്പോള്‍ കുറെ പേര്‍ ഇറങ്ങും"  കണ്ടക്റ്ററിന്റെ സമാധാനപ്പെടുത്തല്‍ ... 
സമാധാനപെടുത്തിയിട്ടു എന്ത് കാര്യം?! പാലക്കാട് വരെ നില്‍ക്കേണ്ടത്   ഞാനല്ലേ...  വന്നത് വന്നു. ഇനിയിപ്പോള്‍ വെറുതെ മനസ്സില്‍ ദേഷ്യം വിചാരിച്ച് യാത്ര കൂടുതല്‍ ഭീകരം ആക്കുന്നതിനെക്കാള്‍ നല്ലത് കുറച്ചു പാട്ട് കേള്‍ക്കുന്നതാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ ആ ഉദ്യമത്തിലേക്ക്  തിരിഞ്ഞു. ഭാഗ്യത്തിന് കുഴല്‍മന്നം എത്തിയപ്പോള്‍ സീറ്റ് കിട്ടി. പിന്നെ കോയമ്പത്തൂര്‍ എത്തുന്നത്‌ വരെ മാന്യമായി ഞാന്‍ ഇരുന്നുറങ്ങി. ബസ്‌ ഗാന്ധിപുരത്ത്‌ എത്താറായപ്പോള്‍ സ്വിച്   ഇട്ട പോലെ  കണ്ണ് തുറന്നു.  സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി നേരെ പോയത് അടുത്തുള്ള എ ടി എമ്മിലെക്കായിരുന്നു. എന്റെ ഭാഗ്യത്തിന് ആ കുന്തംപട്ടാണി ഔട്ട്‌ ഓഫ് ഓര്‍ഡര്‍ !!! പിന്നെ വീണ്ടും കുറെ നടന്ന് മറ്റൊരെണ്ണം തപ്പി പിടിച്ച് കാശ്  എടുത്ത് തിരിച്ചു സ്റ്റാന്‍ഡില്‍ വന്നപ്പോഴുണ്ട്  നമ്മുടെ കണ്ടക്റ്റര്‍ ചേട്ടനെ കാണാനില്ല. ആ പച്ച വണ്ടി  അവിടെ  നിറുത്തി ഇട്ടിട്ടുണ്ട്.   പക്ഷെ അവിടെയെങ്ങും ആരുമില്ല. നേരെ ചെന്ന് എന്ക്വയറിയില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കൊന്നും  ഒരു പിടിയും  ഇല്ല. നല്ല ഉച്ച നേരം. എത്രയാന്ന് വച്ചിട്ടാ കാത്തു നില്‍ക്കുക. പക്ഷെ, ആ നാണയങ്ങള്‍ അങ്ങനെ കളഞ്ഞു പോകാന്‍ മനസ്സിട്ടു സമ്മതിക്കുന്നും ഇല്ല. അത് കൊണ്ട് ആ വെയിലും സഹിച്ചു അവിടെ തന്നെ കുത്തി പിടിച്ച് നില്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു അര മണിക്കൂര്‍ നേരം നിന്ന നില്‍പ്പില്‍ തന്നെ. അതിനിടയില്‍ ആ വഴിയിലൂടെ  പോയ കാക്കിയിട്ട ഒരു വിധം ആള്‍ക്കാരോടൊക്കെ,  ഞാന്‍ ആ വണ്ടിയിലെ കണ്ടക്റ്ററെ കണ്ടോ എന്ന് ഭയങ്കര റെന്ഷനോടെ ചോദിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, ആ കുറച്ചു സമയം കൊണ്ട് ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെ എനിക്ക് ചുറ്റും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്റെ ഏതോ വില  പിടിപ്പുള്ള സാധനം വണ്ടിയില്‍ വച്ച് മറന്നു എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്. ഞാനായിട്ട് ആ ധാരണ മാറ്റാനും പോയില്ല. അങ്ങനെ കാത്തിരിപ്പിന്  ഒടുവില്‍ കണ്ടക്റ്റര്‍ ചേട്ടന്‍ എത്തി. ഞാന്‍ ഓടി  ചെന്ന് ഇരുപതു രൂപ കൊടുത്തതും അയാള്‍ ചിരിച്ചു  കൊണ്ട് എന്റെ നാണയങ്ങള്‍  തിരികെ തന്നു. നടന്നതിന്റെയും വെയില്‍ കൊണ്ടതിന്റെയും കാത്തു നിന്നതിന്റെയും ക്ഷീണം ആ നിമിഷത്തില്‍ ആവിയായിപ്പോയി. പുള്ളിക്കാരനോട് ഒരു താങ്ക്സും പറഞ്ഞ് ഞാന്‍ ടൌണ്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു. എനിക്ക് പോകേണ്ടിടത്തെക്കുള്ള ബസ്‌ അവിടെ നിറുത്തി ഇട്ടിട്ടുണ്ട്. പക്ഷെ, അതിലേക്കു ചാടി കേറുന്നതിനു മുന്‍പ് ഞാനെന്റെ പേഴ്സ്  എടുത്ത് തുറന്നു നോക്കി. കാശ് ഉണ്ടോന്നു ഒന്ന് ഉറപ്പു വരുത്താന്‍ !  സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടല്ലോ !!!!  

വണ്ടി നിര്‍ത്ത്... വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.....!!!!!

അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഒത്തു കൂടി. വയനാട്ടിലേക്ക് ഒരു യാത്ര പോകുകയാണ് ലക്‌ഷ്യം. കാലത്ത്   ആറുമണിക്ക് കോഴിക്കോട്ടേക്ക് ഉള്ള   പാസ്സഞ്ചര്‍ ട്രെയിനില്‍ പോകാനാണ് പരിപാടി. ടിക്കറ്റ് എടുക്കാന്‍ ക്യു ഉണ്ടായാലോ എന്ന് കരുതി തലേ ദിവസം രാത്രി തന്നെ ശരത്തും കുട്ടനും റയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെയുള്ള  ടി ഗാര്‍ഡനില്‍ ഞാനും എത്തി. ഉറങ്ങി കിടന്നിരുന്ന കുട്ടനെയും ശരത്തിനെയും കുത്തിപ്പൊക്കി അവന്മാരെ പല്ല് തേക്കാന്‍ വിട്ടു. എനിക്ക് പിന്നെ അത്തരം നല്ല ശീലങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാനൊരു ചായ കുടിക്കാന്‍ തീരുമാനിച്ചു.   എന്റെ ചായ പകുതി ആയപ്പോഴേക്കും അവരും എത്തി. സമയം അപ്പോള്‍ അഞ്ചുമണി  ആവുന്നതേ  ഉണ്ടായിരുന്നുള്ളൂ. കൌണ്ടറില്‍ തിരക്ക്  ആവുന്നതിനു മുന്‍പ് ടിക്കറ്റ് എടുക്കാം എന്നുള്ള   തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ നീങ്ങി... അപ്പോഴേക്കും പുറത്ത് മഴ തുടങ്ങി ... തുള്ളിക്ക്‌ ഒരു കുടം എന്ന് പറയുന്ന പോലെ .... നല്ല  ഉഷാറായി ഒരു തകര്‍പ്പന്‍ മഴ!! യാത്രയിലുള്ള ബാക്കി കൂട്ടുകാരൊന്നും  എത്തിയിട്ടില്ല. ഇനിയിപ്പോ മഴ കാരണം അവര്‍ക്ക് സമയത്തിന്  എത്താന്‍  പറ്റിയില്ലെങ്കിലോ എന്നായി ഞങ്ങളുടെ ടെന്‍ഷന്‍ . അവര്‍ വരുന്നതിനു മുന്‍പേ സീറ്റ് പിടിച്ചു വക്കാം എന്നുറപ്പിച്ച് ഞാനും കുട്ടനും മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഉള്ളതില്‍ വച്ച് അധികം ചോര്‍ച്ച ഇല്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ സീറ്റ് പിടിച്ചു.  കയ്യില്‍ കിട്ടിയ ന്യൂസ് പേപ്പര്‍ ഒക്കെ വച്ച് സീറ്റ് നോക്കി വരുന്നവരോടൊക്കെ ഇവിടെ ആളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാനും കുട്ടനും പത്തിരുപതു സീറ്റിനു കാവലായി നില്‍ക്കുകയാണ്. അപ്പോഴേക്കും ഞങ്ങളുടെ യാത്രാ സംഘത്തിലെ കുറച്ചു പേരോടൊപ്പം  ശരത്തും എത്തി. ഞങ്ങളിങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്കാ  ബോദോധയം ഉണ്ടായത്. പെട്ടെന്ന് കിട്ടിയ ലീവില്‍ ചാടിക്കേറി കോയമ്പത്തൂര് നിന്ന് പോന്ന തിരക്കില്‍ ബ്രഷും പേസ്റ്റും എടുക്കാന്‍ മറന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. കുറച്ചു മാറി ഒരു കട തുറന്നിട്ടുണ്ട്. വണ്ടി പോകാന്‍ ഇനിയും സമയം ഉണ്ടായിരുന്നത് കൊണ്ട് ഞാനിറങ്ങി ആ കടയിലേക്ക് നടന്നു. കൂട്ടിന് കുട്ടനെയും കൂട്ടി. കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി കാശ് കൊടുക്കാന്‍ നോക്കിയപ്പോള്‍ കയ്യില്‍ ചില്ലറ ഇല്ല. ചില്ലറ തരാതെ സാധനങ്ങള്‍ തരാന്‍ പറ്റില്ലെന്ന്  കടക്കാരന്‍ ! അവസാനം ഒരു സോപ്പും ഒരു ചീപ്പും പിന്നെ കുറെ ലൊട്ടുലൊടുക്ക് സാധനങ്ങളും വാങ്ങി ആ കടക്കാരനെ സോപ്പിട്ടു ബാക്കി വാങ്ങി പേഴ്സില്‍ വച്ച് കൊണ്ടിരിക്കുമ്പോഴാണ്  കുട്ടന്റെ ഡയലോഗ്... "കുഞ്ഞീ... ദെ നമ്മുടെ വണ്ടി പോണു ...."
ഞാന്‍ നോക്കുമ്പോഴുണ്ട്‌ കൊച്ചു വെളുപ്പാന്‍ കാലത്ത് ക്യു നിന്ന് ടിക്കറ്റ് എടുത്ത്, നേരത്തെ കേറി സ്ഥലം  പിടിച്ച ഞങ്ങളുടെ ട്രെയിന്‍ ഒരു വാക്ക്  പോലും പറയാതെ തിരക്ക് പിടിച്ച് ദെ പോണു. എനിക്ക് സഹിക്കോ? ഞാന്‍ പുറകെ ഓടി ... "വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്‍റെ കരച്ചില്‍ ആര് കേള്‍ക്കാന്‍ ... നീങ്ങിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പുറകെ കുറച്ചു നേരം ഓടി, അവസാനം രക്ഷയില്ലെന്നു കണ്ടപ്പോ ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വയറു പൊത്തി ചിരിചോണ്ടിരിക്കുന്നു. ഞാന്‍ അടുത്ത് ചെന്നതും ചിരി ഒരു വിധത്തില്‍ അടക്കി നിറുത്തി കുട്ടന്റെ ഡയലോഗ് . ""വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്നിട്ട് പിന്നെയും ചിരിയോ  ചിരി....  
ഞാനാണെങ്കില്‍ കരയണോ ചിരിക്കണോ എന്ന് മനസ്സിലാവാതെ തലയ്ക്കു അടി കിട്ടിയ പോലെ കുട്ടന്റെ അടുത്ത് ചെന്നിരുന്നു. വണ്ടി പോയതിന്റെ ആഘാതം മാറിയതോടെ എനിക്കും ചിരി പൊട്ടി. അപ്പോഴേക്കും ഞങ്ങള്‍ വണ്ടിയില്‍ കയറിയിട്ടില്ല എന്നറിഞ്ഞ് കൂട്ടുകാര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി... ട്രെയിന്‍ പോയെങ്കില്‍ പോവട്ടെ... വേഗം ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സ്റ്റാന്‍ഡില്‍ പോയി കോഴിക്കോട്ടേക്ക് വണ്ടി പിടിക്കാനാണ് നിര്‍ദേശം. അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ട് പെരും കൂടെ നേരെ ബസ്‌ സ്റ്റാന്‍ഡിലേക്ക്   വച്ചടിച്ചു. അവിടെ ചെന്നപ്പോള്‍ ദെ കിടക്കുന്നു കോഴിക്കൊട്ടെക്കുള്ള  ഫാസ്റ്റ് പാസ്സഞ്ചര്‍ ... വണ്ടി പോകാന്‍ പത്തു മിനിട്ട് കൂടി ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വേഗം പോയി മൂത്രം ഒഴിച്ചിട്ടു വരാമെന്ന് ഞാന്‍ പറഞ്ഞ്. ബസ്‌ അല്ലെ... ഇടയ്ക്കു ഒന്നിന് പോകണം എന്ന് തോന്നിയാല്‍ രക്ഷ ഇല്ലല്ലോ. അതുകൊണ്ട്, ഞാന്‍ വേഗം കംഫര്‍ട്ട്  സ്റ്റേഷനിലേക്ക്  പോയി. തിരിച്ചു വന്ന് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വീണ്ടും ചിരിയോ ചിരി... അവന്‍ പറയാതെ തന്നെ എനിക്ക് കാര്യം മനസ്സിലായി. രണ്ട് മൂന്ന്‌ സെക്കണ്ട് മുന്‍പ്  ആ വണ്ടിയും പോയി... ! മുഖത്തോട് മുഖം നോക്കിയിരുന്നു ചിരിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ ...?!! എന്‍ക്വയറി കൌണ്ടറില്‍ ചോദിച്ചപ്പോള്‍ അടുത്ത വണ്ടി ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളെന്നു പറഞ്ഞു. രണ്ട് തവണ അമളി പറ്റിയത് കൊണ്ടു ഇനിയുള്ള ഓരോ ചുവടു വയ്പ്പും സൂക്ഷിച്ചു വേണം എന്ന ഭയങ്കര തീരുമാനം ഒക്കെ എടുത്ത്‌ ഞങ്ങള്‍ ഓരോ ചായ കുടിച്ചു. ഒരു തരത്തിലും ഇനിയുള്ള ബസ്‌ മിസ്സ്‌ ആവാതിരിക്കാന്‍ കോഴിക്കോട് ബസ്സുകള്‍ നിറുത്തുന്ന ഭാഗത്ത്‌ ഞങ്ങള്‍ നിലയുറപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ വരേണ്ട വണ്ടി പക്ഷെ മാന്യമായി നേരം വയ്കി, കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെ എത്തി. ഈ സമയം അത്രയും വേറെ എങ്ങോട്ടും പോകാതെ ഞങ്ങള്‍ കുറ്റിയടിച്ച മാതിരി അവിടെ തന്നെ ഒറ്റക്കാലില്‍ നില്‍പ്പാണെന്ന   കാര്യം ഈ വണ്ടിക്കു അറിയില്ലല്ലോ!! അങ്ങനെ ഒരു വിധം ആ വണ്ടിയില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്‌. പക്ഷെ, ആ സമാധാനം അധികനേരം നീണ്ടു നിന്നില്ല. വണ്ടി കുറച്ചു നേരം മുന്നോട്ടു പോയതും എതിരെ വന്ന കാറുമായി കൂട്ടി ഉരഞ്ഞതും പെട്ടന്നായിരുന്നു.  ഭാഗ്യത്തിന് രണ്ട് വണ്ടികള്‍ക്കും കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷെ, ഇതിനൊരു തീരുമാനം ആയിട്ടെ ഇനി മുന്നോട്ടു ഉള്ളൂ എന്നായി ഡ്രൈവര്‍ . ഗത്യന്തരമില്ലാതെ, ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്നു. കൂടെ ഇറങ്ങിയ യാത്രക്കാരെല്ലാം അതിഭീകര ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം പൂരച്ചിരി !!! പിന്നെ, ആ വഴിയിലൂടെ പോയ ഒരു മാതിരിപ്പെട്ട ബുസ്സുകള്‍ക്കൊക്കെ കൈ കാണിച്ച്   നിറുത്തിച്ച്‌, അതില്‍ കയറിപ്പറ്റി ഒരു വിധം കോഴിക്കോട് എത്തി. ട്രെയിന്‍ മിസ്സ്‌ ആക്കിയതിന് തെറി വിളിക്കാന്‍ തയ്യാറായി നിന്നിരുന്ന കൂട്ടുകാരൊക്കെ ഞങ്ങളുടെ അതിസാഹസികതയുടെ കഥ അറിഞ്ഞ് ചിരി തുടങ്ങി. അതിനു ശേഷം ഓരോ വണ്ടിയും കേറുമ്പോള്‍ ആരെങ്കിലുമൊക്കെ വിളിച്ചു പറയും, "അതേ ... ആ കുഞ്ഞീനേം കുട്ടനേം ഒന്ന് നോക്കിക്കോളണെ.. !!!" 

Sunday, March 25, 2012

ഉണ്ണിയും മേരിയും പിന്നെ ഞാനും

എന്നെ പ്രസവിക്കുമ്പോള്‍ അമ്മക്ക് മുപ്പത്തിയാറ് വയസ്സുണ്ട്. അമ്മയെ മരണത്തിന്റെയും ജീവിതത്തിന്റെയും ഒരു നൂല്‍പ്പാലത്തിലൂടെ നടത്തി അവസാനം എനിക്കും അമ്മയ്ക്കും ദൈവം ജീവിതം വിധിച്ചു. ഓപ്പറേഷന്‍ തിയ്യട്ടറിനു പുറത്ത് കാത്തു നിന്ന വല്യമ്മച്ചിയോട് ഡോക്ടര്‍ പറഞ്ഞു, "അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു." അങ്ങനെ എന്റെ അമ്മയുടെ ശരീരത്തില്‍ അവശേഷിച്ച ചോരയും നീരും ഊറ്റിയെടുത്ത്‌ ഞാനീ ഭൂലോകത്തില്‍ കരഞ്ഞു വിളിച്ചു കണ്ണ് തുറന്നു. 'അമ്മച്ചിയേയും കുഞ്ഞുവാവയെയും ഒരു കുഴപ്പവും കൂടാതെ ഞങ്ങള്‍ക്ക് തരണേ' എന്ന് ഒല്ലൂര്‍ പള്ളിയിലെ മാലാഖയുടെ രൂപത്തിന് മുന്നില്‍ മുട്ട് കുത്തി നിന്ന് പ്രാര്‍ഥിക്കുകയായിരുന്നു കുഞ്ഞിയും വെല്ലിയും അപ്പോള്‍ !
 "ഒരു തല തെറിച്ച കൊച്ച് നിനക്ക് ജനിച്ചിട്ടുണ്ട്ട്ടാ ആന്റപ്പാ' എന്ന് എന്റെ അപ്പനെ വിളിച്ചു പറയാന്‍ അന്ന് മൊബൈല്‍ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാന്‍ ജനിച്ച വിവരം അപ്പന്‍ അറിയുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാവണം. ( അമ്മ അപ്പച്ചന് പിന്നീട് കത്തെഴുതിയിട്ടുണ്ടായിരിക്കണം.  ആ കത്തിലെ വരികള്‍ എങ്ങനെ ആയിരുന്നിരിക്കും എന്ന് ഞാന്‍ ഇടയ്ക്കു ആലോചിക്കാറുണ്ട്. )
അമ്മയെ കുറെ കഷ്ടപ്പെടുത്തി ജനിച്ചത്‌ കൊണ്ട് ഈ കൊച്ചിന്റെ മേല് വല്ല പിശാചുക്കള്‍ ഉണ്ടെങ്കില്‍ വേഗം പോയിക്കോട്ടെ എന്ന് കരുതിയിട്ടാണോ എന്തോ ജനിച്ച് കൃത്യം ഒരു മാസവും നാല് ദിവസവും കഴിഞ്ഞപ്പോള്‍ എന്നെയങ്ങ് മാമ്മോദീസ മുക്കാന്‍ അപ്പൂപ്പനും അമ്മൂമ്മയും തീരുമാനിച്ചു. അങ്ങനെ, തല മൂത്തവരുടെ നേതൃത്വത്തില്‍ എന്നെ ഒരു ഞായറാഴ്ച പള്ളിയിലേക്ക് ആഘോഷമായി കൊണ്ടു വന്നു. അമ്മ വരാത്തത് കൊണ്ടു എനിക്കിടേണ്ട പേരൊക്കെ ആന്റിയോട്‌ കൃത്യമായി പറഞ്ഞ് വച്ചാണ് അമ്മ വിട്ടത്. തലതൊട്ടപ്പനും തലതൊട്ടമ്മയുമായി അച്ചനും ആന്റിയും! ഞാനിങ്ങനെ വെളുത്ത ഉടുപ്പൊക്കെ ഇട്ട്‌ വല്ലാത്ത ഗെറ്റപ്പിലാ! വികാരിയച്ചന്‍ മാമ്മോദീസ വെള്ളം എന്‍റെ തലയില്‍ ഒഴിച്ച് പ്രാര്‍ത്ഥനകള്‍ ഓരോന്നായി ചൊല്ലി തുടങ്ങി. എനിക്ക് പേര് ഇടേണ്ട ഘട്ടം എത്തിയപ്പോള്‍ അച്ചന്‍ 'എന്ത് പേരാണ് കണ്ടു വച്ചിരിക്കുന്നത് എന്നര്‍ത്ഥത്തില്‍ ആന്റിയെ നോക്കി. വളരെ ഭയഭക്തിയോടെ ആന്റി പേര് പറഞ്ഞു, 'ഉണ്ണിമേരി' ! വികാരിയച്ചന്‍ ഒരു ഞെട്ടലോടെ ആന്റിയെ നോക്കി. 

'പേരെന്താ പറഞ്ഞെ?' അദ്ദേഹം ഒന്ന് കൂടി ചോദിച്ചു.
'ഉണ്ണിമേരി' , ആന്റി വീണ്ടും പറഞ്ഞു! 
കേട്ട് നിന്നവരൊക്കെ പള്ളിയില്‍ വച്ച് എന്തോ തെറി പറഞ്ഞ പോലെ ആന്റിയെ തുറിച്ചു നോക്കി. 
'ഉണ്ണിമേരി' എന്ന പേരാണ് കുഴപ്പം! 
മലയാള സിനിമയില്‍ അന്ന് മാദക വേഷങ്ങള്‍ ചെയത് നിറഞ്ഞു നില്‍ക്കുന്ന ഉണ്ണിമേരി ആണ് ആ പേര് കേട്ടപ്പോഴേ സാക്ഷാല്‍ വികാരിയച്ചന്റെയും അവിടെ ഉള്ളവരുടെയും മനസ്സില്‍ തെളിഞ്ഞു വന്നത്.  പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശുവിനെയും അമ്മ മേരിയേയും ആര് ഓര്‍ക്കാന്‍ !!! ശാരദക്കുട്ടി ഒരു ലേഖനത്തില്‍ പറഞ്ഞ പോലെ, പകുതി മാറിടവും പൊക്കിളും പ്രദര്‍ശിപ്പിക്കുന്ന രീതിയില്‍ അല്ലാതെ മലയാള സിനിമ അവരെ സാരി ഉടുപ്പിച്ചിട്ടില്ലല്ലോ! 
അങ്ങനെ ഒരു സ്ത്രീയുടെ പേര് തന്നെ വേണോ കൊച്ചിന് എന്നായി അച്ചന്‍ ! 
"നമ്മടെ ഉണ്നിയെശുവിന്റെം മാതാവിന്റെം പേര് കൂട്ടി ഇടണം എന്നത് കൊച്ചിന്റെ അമ്മയുടെ ആഗ്രഹം ആണ്  അച്ചോ ,"  ആന്റി വിട്ട്‌ കൊടുത്തില്ല. 
"മേരി എന്ന് മാത്രം ഇട്ടാല്‍ പോരെ? വേണമെങ്കില്‍ കുഞ്ഞു മേരി എന്നാക്കാം..." 
"ഉണ്ണിമേരി എന്ന് തന്നെ കിടക്കട്ടെ അച്ചോ..."  ആന്റി കാട്ടായം പറഞ്ഞു.
അവസാനം  ഗത്യന്തരമില്ലാതെ അച്ചന്‍ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ എന്നെ ഉണ്ണിമേരി ആയി നാമകരണം ചെയ്തു. ഈ നടക്കുന്ന പുകിലുകള്‍ ഒന്നും അറിയാതെ ഞാന്‍ അപ്പോഴും പൂര ഉറക്കമായിരുന്നു...
പള്ളിയില്‍ ഒരു പേര് സ്കൂളില്‍ വേറെ പേര്, എന്നത് അന്നത്തെ ഒരു ഫാഷന്‍ ആയതു കൊണ്ടാണോ ആവോ പിന്നീട് എന്‍റെ പേര് മാറ്റപ്പെട്ടു.   നേഴ്സറിയില്‍ ചേര്‍ത്തപ്പോള്‍ ചേച്ചിമാരുടെ പേരുകളോട് ചേര്‍ച്ചയുള്ള സീനയായി ഞാന്‍ മാറി.
ഈയടുത്ത്, ഉണ്ണിമേരിയുടെ അമ്പതാം പിറന്നാളുമായി ബന്ധപ്പെട്ട് അവരെ കുറിച്ച് പത്രത്തില്‍ ഒരു അഭിമുഖം കണ്ടപ്പോള്‍ അമ്മ പറഞ്ഞ്
കേട്ട ഈ മാമ്മോദീസ കഥ ഓര്‍ത്തു. പതിമൂന്നാം വയസ്സ് മുതലുള്ള അവരുടെ അഭിനയ ജീവിതത്തില്‍ അവര്‍ അറിഞ്ഞോ അറിയാതെയോ ചോദ്യം ചെയ്തതും നേരിട്ടതും ആണ്‍നോട്ടങ്ങളുടെ അഴകളവുകളെയായിരുന്നല്ലോ  എന്ന തിരിച്ചറിവ് അവരെ കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ മാറ്റം വരുത്തിയിരിക്കുന്നു. അല്ലെങ്കിലും , ആ പേരില്‍ അല്ലല്ലോ, ആ പേര് കേള്‍ക്കുമ്പോ വേറെ കാര്യങ്ങള്‍ ചിന്തിക്കുന്ന നമുക്കാണല്ലോ കുഴപ്പം!