Saturday, April 30, 2011

ഞാന്‍


ഞാന്‍
നിന്റെ ഉള്ളുകള്ളികള്‍
അറിയുന്നവള്‍
നിന്റെ വയസ്സും ശമ്പളവും മുതല്‍
കിടപ്പറ പങ്കിട്ടവരുടെ എണ്ണം വരെ
കൃത്യമായി അറിയുന്നവള്‍
അവസാനം
നിന്നെ പ്രണയിച്ചുവെന്ന
കുറ്റത്താല്‍ പുറത്താക്കപ്പെട്ടവള്‍

Thursday, April 7, 2011

എനിക്കെന്റെ ദൈവമേ മാപ്പ് തരിക (part 2)


(തുടര്‍ച്ച)

കിച്ചുമോളുടെ സ്വൈരവിഹാരകേന്ദ്രമായിരുന്ന Room No 18 ഇല്‍ ദുഖപുത്രി കിളിമാസുകളി തുടങ്ങിയെന്നു പറയുന്നതാവും കൂടുതല്‍ ശരി. പാതിരാ വരെ ലാപ്ടോപ്പിന് മുന്നില്‍ കുത്തിപ്പിടിച്ചിരുന്നു star plus ലെ എല്ലാ സീരിയലുകളും ഒരു എപിസോട് പോലും വിടാതെ കാണുന്നത് കിച്ചുമോളുടെ ഒരു പ്രധാന വിനോദമാണ്‌. ദുഖപുത്രി രംഗപ്രവേശം ചെയ്തതോടെ ആ പരിപാടിയില്‍ തടസ്സം നേരിട്ടു. സീരിയലിലിങ്ങനെ മുഴുകി രസം പിടിച്ചിരിക്കുമ്പോഴാവും ദുഖപുത്രിയുടെ ചോദ്യോത്തര പംക്തി.
ലാപ്ടോപ് എങ്ങനെ ഉപയോഗിക്കാം?
ഇംഗ്ലീഷ് അനായാസമായി സംസാരിക്കാന്‍ Spoken English books വായിച്ചാല്‍ മതിയോ?
തമിഴ് ഭാഷ പുസ്തകം നോക്കി പഠിക്കാന്‍ പറ്റോ? എന്നിങ്ങനെയുള്ള ചോദ്യശരങ്ങളുമായി പുള്ളിക്കാരി കിച്ചുമോളുടെ ചുറ്റും കൂടും. അതിനൊക്കെ ഒരു വിധത്തില്‍ സമാധാനം പറഞ്ഞു കഴിയുമ്പോഴായിരിക്കും അടുത്ത പ്രശ്നം. മുറിയില്‍ ചൂട് കാരണം ഇരിക്കാന്‍ പറ്റുന്നില്ല. പരവശം... പരവശം.... ചൂടെടുത്ത് ചാവാതിരിക്കാന്‍ പുള്ളിക്കാരിക്ക് കാറ്റ് കൊള്ളണം. ഫാനിന്റെ കാറ്റ് പോരാ... ഒറിജിനല്‍ തന്നെ വേണം. അതിനു ടെറസ്സിനു മുകളില്‍ പോകണം എന്നായി കിച്ചുമോള്‍. അത്രയും നേരം റൂമില്‍ സമാധാനമായി ഇരിക്കാമല്ലോ എന്നായിരുന്നു കിച്ചുമോളുടെ മനസ്സിലിരിപ്പ്. പക്ഷെ, ടെറസ്സിനു മുകളിലേക്ക് ഒറ്റയ്ക്ക് പോകാന്‍ പറ്റില്ലെന്ന് ദുഖപുത്രി. കിച്ചുമോള്‍ കൂട്ട് പോണം. ചക്കിനു വച്ചത് കിച്ചുമോല്‍ക്കിട്ടു കൊണ്ടു. പാവം കിച്ചുമോള്‍! ദുഖപുത്രിയെങ്ങാനും ചൂടെടുത്ത് മരിച്ചു പോയാല്‍, സഹമുറിയത്തി എന്ന നിലയില്‍ സമടനം പറയണ്ടേ? പോലീസ്.... കോടതി... അതിലും ഭേദം ദുഖപുത്രിക്ക് കമ്പനി കൊടുക്കുന്നതാണെന്ന തീരുമാനത്തില്‍ കിച്ചുമോള്‍ അവര്‍ക്കൊപ്പം മുകളിലേക്ക് പോകാന്‍ സമ്മതിച്ചു. (കിച്ചുമോള്‍ക്ക് പോലീസ് എന്ന് കേട്ടാല്‍ വലിയ പേടിയാ. പാമ്പിനെ കണ്ട പെരുച്ചാഴിയെ പോലെയ പിന്നെ. കിച്ചുമോളുടെ പോലീസ് പേടിയെ കുറിച്ചും ഉണ്ട് ഒരു കഥ. അതു വഴിയെ പറയാം.)
അങ്ങനെ ടെറസ്സില്‍ നിന്ന് കാറ്റ് കൊള്ളുന്ന ദുഖപുത്രിയുടെ കരാളഹസ്തങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കിച്ചുമോള്‍ അവസാനത്തെ ആയുധം പുറത്തെടുത്തു. "എനിക്കുറക്കം വരുന്നു. നാളെ ഓഫീസില്‍ പോവാനുള്ളതാ" (സാധാരണ ദിവസങ്ങളില്‍ പുലര്‍ച്ചെ 3 മണി വരെ യു ട്യുബില്‍ സിനിമ കണ്ടോണ്ടിരിക്കുന്ന ആളാണ്‌ കിച്ചുമോള്‍ എന്നോര്‍ക്കണം) കിച്ചുമോളുടെ ആവശ്യം കേട്ടപാടെ ദുഖപുത്രി മുറിയില്‍ പോകാന്‍ സമ്മതിച്ചു. തന്റെ തന്ത്രം ഫലിച്ച സന്തോഷത്തില്‍ കിച്ചുമോള്‍ വിജശ്രീലാളിതയായി മുറിയിലെത്തി, ലൈറ്റ് ഓഫാക്കി കിടന്നു.
"അയ്യോ .... ലൈറ്റ് ഒഫാക്കല്ലേ... എനിക്ക് പ്രാര്‍ത്ഥിക്കണം" ദുഖപുത്രി ആവശ്യം അറിയിച്ചു. കിച്ചുമോളുടെ ഉറക്കത്തിനു ലൈറ്റ് ഒന്നും ഒരു തടസം സൃഷിടിക്കാത്തത് കൊണ്ടു കിച്ചുമോള്‍ ചിരിച്ചു കൊണ്ടു സമ്മതിച്ചു.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. സിനിമകളിലെ കോമഡി സീനുകളില്‍ മാത്രം കണ്ടിട്ടുള്ള ഒരു പ്രാര്‍ഥനാ രംഗമായിരുന്നു പിന്നീട് അരങ്ങേറിയത്. കിച്ചുമോളുടെ കട്ടിലിനരുകില്‍ മുട്ടുകുത്തി നിന്ന് സര്‍വശക്തനായ പിതാവിനെ സര്‍വ്വശക്തിയുമെടുത്ത്‌ വിളിച്ചു പ്രാര്‍ത്ഥിക്കുകയാണ് ദുഖപുത്രി. ഒരുമാതിരി പെട്ട ശബ്ദങ്ങളൊന്നും അലോസരപ്പെടുത്താത്ത കിച്ചുമോളുടെ ഉറക്കം പമ്പയും കടന്നു വേറെ എങ്ങോട്ടോ പോയി. ഗത്യന്തരമില്ലാതെ കിച്ചുമോള്‍ വരാന്തയില്‍ ഇരിക്കാന്‍ തീരുമാനിച്ചു. ഒരു അരമണിക്കൂര്‍ നേരം അങ്ങനെ പുറത്തിരുന്നു കാണണം. മുറിയില്‍ നിന്ന് ശബ്ദങ്ങള്‍ ഒന്നും വരുന്നില്ലെന്ന് ഉറപ്പായ ശേഷം കിച്ചുമോള്‍ പതുക്കെ റൂമില്‍ കയറി കിടന്നു. ഒന്നുറങ്ങി വന്നതായിരുന്നു. അപ്പോഴാണ്‌ ഒരു നിലവിളി.... കിച്ചുമോള്‍ ഞെട്ടി എണീറ്റ്‌ നോക്കുമ്പോഴുണ്ട്‌ നമ്മുടെ ദുഖപുത്രി ഉറക്കത്തില്‍ കിടന്നു പിച്ചും പേയും പറയുന്നു. അതു പിന്നേം സഹിക്കാം. ഇടക്കിടെയുള്ള നിലവിളി.... "എന്‍റെ ദൈവമേ..." ജീവിതത്തില്‍ ആദ്യമായി കിച്ചുമോള്‍ മനസ്സറിഞ്ഞു ദൈവത്തെ വിളിച്ചു പോയി.
മൊബൈലിന്റെ ഹെഡ് സെറ്റ് ചെവിയില്‍ തിരുകി പാട്ട് കേട്ട് കിടക്കാമെന്ന് കരുതിയാലും, അതിലും ഉച്ചത്തില്‍ ആണ് ദുഖപുത്രിയുടെ കോലാഹലങ്ങള്‍! അതും പോരാഞ്ഞ്‌, പുള്ളിക്കാരിയുടെ ഒരു കയ്യ് കിച്ചുമോളുടെ നെഞ്ഞത്തും. പോരെ പൂരം!
ഞങ്ങള്‍ പുലര്‍ച്ചെ 2 മണിക്ക് മുറിയില്‍ എത്തുമ്പോഴും കിച്ചുമോള്‍ ഉറങ്ങാന്‍ പെടാപാട് പെടുകയാണ്. ഒരാളുടെ നിസ്സഹായ അവസ്ഥയില്‍ സഹതാപം തോന്നേണ്ടതാണ്. പക്ഷെ, കിച്ചുമോളുടെ കിടപ്പ് കണ്ടപ്പോള്‍ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. പക്ഷെ, ഞങളുടെ ചിരിക്കും അധികം ആയുസ്സ് ഉണ്ടായില്ല. സ്വിച് ഇട്ട പോലെ പുള്ളിക്കാരി എണീറ്റു, മൊബൈലില്‍ സമയം നോക്കി. കുറച്ചു തുണികളും എടുത്ത്‌ നേരെ കുളിമുറിയിലേക്ക് കയറി.... അലക്കാന്‍... "ഇതൊരു നടക്കു പോകൂലാ" ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി.
ഹോസ്റ്റലില്‍ രാത്രി ഭക്ഷണം എടുത്ത്‌ വച്ചിട്ടില്ലെങ്കില്‍ മുറിയില്‍ ഉണ്ടാക്കി കഴിക്കാന്‍, വാര്‍ഡന്‍ അറിയാതെ ഒരു induction stove വാങ്ങിയിട്ടുണ്ട്. രാത്രി മാത്രമേ ആ സംഭവം പുറത്തെടുക്കു. അന്ന് ഭക്ഷണം എടുത്ത്‌ വക്കാത്തത് കൊണ്ടു ഞാന്‍ induction stove എടുത്ത്‌ മാഗ്ഗി ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. അപ്പോഴേക്കും നമ്മുടെ കഥാനായിക അലക്ക് കഴിഞ്ഞു വീണ്ടും കട്ടിലില്‍ കയറി ഉറക്കമായി കഴിഞ്ഞിരുന്നു. മാഗ്ഗി തിളച്ചു മണം വന്നു കഴിഞ്ഞതും പുറകില്‍ നിന്ന് ഒരു ശബ്ദം.
"എനിക്കൊരു ചായ ഉണ്ടാക്കി തരോ?" കയ്യില്‍ ചായപ്പൊടിയും പഞ്ചസാരയുമായി ദുഖപുത്രി. ഉണ്ടാക്കി കൊടുക്കാതെ വേറെ വഴിയില്ലല്ലോ! എന്തായാലും ആ മഹാനീയകര്‍മം ഞാന്‍ തന്നെ ഏറ്റെടുത്തു. ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി കൊടുത്തതിനു ശേഷം മാഗ്ഗിയും ഞങ്ങളുടെ ചായയുമെടുത്ത്‌ വരാന്തയില്‍ ഇരുന്നു. അല്പസ്വല്പം നാട്ടുവിശേഷവും പഴമ്പുരാണവും എല്ലാം കഴിഞ്ഞു ഞങ്ങള്‍ തിരിച്ചു മുറിയില്‍ കയറിയപ്പോഴത്തെ കാഴ്ച... ചായ ഉണ്ടാക്കിയ പാത്രം, ദുഖപുത്രി കുടിച്ച ഗ്ലാസ്‌, ചായ അരിപ്പ.. എല്ലാം അനാഥപ്രേതം പോലെ മേശയില്‍ ചിതറി കിടക്കുന്നു. ദുഖപുത്രി ഞാന്‍ ഒന്നും അറിഞ്ഞില്ലേ രാമാ നാരായണാ എന്ന മട്ടില്‍ സുഖമായി കൂര്‍ക്കം വലിച്ചുറങ്ങുന്നു. ഇപ്പോള്‍ ചിരിച്ചത്, ഹൃദയത്തില്‍ പല്ലുള്ള എന്‍റെ സഹമുറിയത്തി ആയിരുന്നു. കാരണം, ഇനി ഇതൊക്കെ വൃത്തിയാക്കാന്‍ ഉള്ള 'മഹാഭാഗ്യം' എനിക്കാണല്ലോ! ഞാന്‍ ആണല്ലോ ദുഖപുത്രിക്ക് ചായ ഉണ്ടാക്കി കൊടുക്കുക എന്ന മഹാപാതകം ചെയ്തത്. എന്‍റെ പിഴ.... എന്‍റെ പിഴ.... എന്‍റെ വലിയ പിഴ...
പിറ്റേന്ന് രാവിലെ ഒരു പത്തു മണിയായിക്കാണും. മുറിയില്‍ ആകെ ബഹളം! രണ്ടു വാര്‍ഡന്‍മാരും മുറിയില്‍ ഉണ്ട്. ഒപ്പം കിച്ചുമോളും. അവര്‍ തമ്മില്‍ പൂര ബഹളം. സംഗതി എന്താണെന്ന് വച്ചാല്‍, മുകളിലത്തെ ടാങ്കില്‍ വെള്ളം നിറയുന്നില്ല. കാരണം അന്വേഷിച്ചു വന്നപ്പോഴാണ് ആ നഗ്നസത്യം അവര്‍ കണ്ടെത്തിയത്. ഞങ്ങളുടെ മുറിയിലെ രണ്ടു പൈപ്പുകളും മാന്യമായി ആരോ തുറന്നിട്ടിരിക്കുന്നു. കുറെ മണിക്കൂറുകളായി വെള്ളം പോയി കൊണ്ടിരിക്കുകയാണ്. നമ്മുടെ ദുഖപുത്രി കാലത്ത് കുളിയും തേവാരവും കഴിഞ്ഞു ടാപ്പ് അടക്കാന്‍ മറന്നു പോയി. വാര്‍ഡന്‍മാര്‍ക്ക് ചീത്ത പറയാന്‍ കിട്ടിയത് ഉറങ്ങി കിടന്നിരുന്ന കിച്ചു മോളെയും! പാവം കിച്ചുമോള്‍! ആ ചീത്ത മുഴുവന്‍ നിന്ന് കേട്ടു.
ദുഖപുത്രിയുടെ ലീലാവിലാസങ്ങള്‍ ഇത് കൊണ്ടു തീര്‍ന്നില്ല. ഞങ്ങള്‍ ആരും മുറിയില്‍ ഇല്ലാത്തപ്പോള്‍ ലാപ്ടോപ് എടുത്ത്‌ പണി പഠിക്കുക, കാലത്ത് ആറരക്കു അപ്പുറത്തെ മുറിയില്‍ ഉള്ളവരെ വിളിച്ചുണര്‍ത്തി അവിടെ ചെന്ന് ഇസ്തിരിയിടുക, ഭക്ഷണത്തിന്റെ വേസ്റ്റ് വാഷ്‌ ബേസിനില്‍ ഇട്ട്‌ വെള്ളം ബ്ലോക്ക്‌ ആക്കുക, അങ്ങനെയങ്ങനെ നൂറു കൂട്ടം പരിപാടികള്‍! ചുരുക്കത്തില്‍ ദുഖപുത്രിയെ കാണുമ്പോഴേക്കും ഹോസ്റ്റലില്‍ ഉള്ള ബാക്കി എല്ലാവരും മുങ്ങി നടക്കാന്‍ തുടങ്ങി.
പാവം കിച്ചുമോള്‍.... അവള്‍ക്കു മാത്രം ഓടിപ്പോവാന്‍ വേറെ മുറി ഇല്ലല്ലോ! അവസാനം കിച്ചുമോള്‍ നന്നാവാന്‍ തീരുമാനിച്ചു. എല്ലാ വ്യാഴാഴ്ചയും എടുക്കാറുള്ള പോലെയുള്ള duplicate ശപഥം അല്ല. നല്ല ഒന്നാന്തരം 916 മുദ്രയുള്ള ശപഥം! (വെള്ളിയാഴ്ചയാണ് കിച്ചുമോളുടെ ഓഫ്‌ ഡേ. അതുകൊണ്ട് എല്ലാ വ്യാഴാഴ്ചയും കിച്ചുമോള്‍ അടുത്ത ദിവസം മുതല്‍ കാര്യങ്ങള്‍ ഒക്കെ കാര്യപ്രാപ്തിയോടെ ചെയ്യാം എന്ന് തീരുമാനിക്കാറുണ്ട്. ഒന്നും നടക്കാറില്ല എന്ന് മാത്രം.)
എന്തായാലും ഒരു കാര്യം ഉറപ്പായി. പണ്ടൊക്കെ ദൈവം പിന്നെ പിന്നെ ആയിരുന്നു. ഇപ്പൊ എല്ലാം computerised ആക്കിയെന്നു തോന്നുന്നു. ready made ആയിട്ടല്ലേ ഓരോരുത്തര്‍ക്ക് പണി കിട്ടുന്നത്. അതാ പറയണേ... കൊടുത്താ കൊല്ലത്തും കിട്ടൂന്ന്!

(ഇത്രയും പരദൂഷണം എഴുതി നിറച്ച എനിക്ക് എന്‍റെ ദൈവമേ മാപ്പ് തരിക!)

Wednesday, April 6, 2011

എനിക്കെന്റെ ദൈവമേ മാപ്പ് തരിക (part 1)


ഞാന്‍ കോയമ്പത്തൂര്‍ വന്നിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. കൃത്യമായി പറഞ്ഞാല്‍ ഒരു വര്‍ഷവും 28 ദിവസവും. ഈ നഗരത്തില്‍ എനിക്ക് പരിചയക്കാരായി ആരുമില്ല. ജോലിയോടുള്ള അമിത ആക്രാന്തം നിമിത്തം വന്നു പെട്ടതാണ്. എന്‍റെ പൊട്ടും പൊടീം വച്ചുള്ള ഇംഗ്ലിഷ് വച്ചോണ്ട് വലിയ പത്രപ്രവര്‍ത്തക ആകാന്‍ പെട്ടെന്നൊന്നും പറ്റില്ലാന്നു അറിവുള്ളത് കൊണ്ട് ഭാഷ നന്നാവാന്‍ ഞാന്‍ പുതിയ സ്കൂളില്‍ ചേര്‍ന്നു. The New Indian Express. ചൂരല്‍ വടി പുറകില്‍ വച്ച് നടന്ന്‌, home work ചെയ്യാത്തവരെ തപ്പിയെടുത്ത് ചുട്ട പെട കൊടുക്കുന്ന നല്ലൊരു ഹെഡ് മാസ്റ്റര്‍ ഉള്ള സ്കൂള്‍.
സത്യത്തില്‍ മുട്ട് കൂട്ടിയിടിച്ചാണ് ഈയുള്ളവള്‍ ഈ നഗരത്തില്‍ രണ്ടും കല്പിചെത്തുന്നത്. ഹെഡ് മാസ്റ്ററിന്റെ ചൂരലിന്റെ ചൂടിനോടുള്ള പേടി അല്പം കുറഞ്ഞത്‌ GTM Hostel എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന G Thyagaraja Memorial Hospital-cum-Hostel ലെ 18 നമ്പര്‍ മുറിയില്‍ വന്നു കയറിയപ്പോഴാണ്. ദിവസത്തിന്റെ മുക്കാല്‍ പങ്കും നാട് ചുറ്റി നടന്നിരുന്ന എന്നെ തളച്ചിട്ട Room No 18. ഉറങ്ങാന്‍ മാത്രം മുറിയില്‍ കയറിയിരുന്ന എന്നെ Room No 18 വശത്താക്കി എന്ന് പറയുന്നതാവും ശരി.
ഓഫീസില്‍ ചെലവിടുന്ന സമയമൊഴിച്ചുള്ള മണിക്കൂറുകള്‍ എല്ലാം ഈ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാനങ്ങനെ ഇരിക്കും. ഇത് വരെ ഈ മുറി എന്നെ ബോറടിപ്പിച്ചിട്ടില്ല... ഒറ്റപ്പെടുത്തിയിട്ടില്ല.....
ഇവിടെ ആദ്യം ഞങ്ങള്‍ നാല് പേര്‍, സഹമുറിയത്തികള്‍. എല്ലാവര്‍ക്കുമുണ്ട് അല്പസ്വല്പം വട്ടുകള്‍....എന്നാല്‍ ഞങ്ങളൊക്കെ തികച്ചും നോര്‍മല്‍ ആണെന്ന് തിരിച്ചറിഞ്ഞത്, കൊച്ചിക്കാരി കിച്ചുമോള്‍ വലതു കാല്‍ വച്ച് ഈ മുറിയില്‍ വന്നപ്പോഴാണ്. നേരില്‍ കണ്ടാല്‍ വലിയ കുഴപ്പം ഒന്നുമില്ല. ഈ ലോകത്തിലെ ഏറ്റവും നിഷ്കളങ്കയായ പെണ്‍കുട്ടി ഇതാണ്...ഇതാണ്.... ഇതാണ്.... എന്നൊക്കെ വിളിച്ചു പറയാന്‍ തോന്നുമെങ്കിലും ഒരു പത്തു മിനിട്ട് നേരം പുള്ളിക്കാരി സംസാരിച്ചാല്‍ നമ്മള്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. കിച്ചുമോളെ ഈ ദുനിയാവിലോട്ടു പടച്ചു വിട്ടപ്പോ, രണ്ടു മൂന്നു ബോള്‍ട്ട് ഇടാന്‍ പടച്ചവന്‍ മറന്നു പോയി. അതുകൊണ്ടെന്താ? പല കാര്യങ്ങളും പുള്ളിക്കാരിയും മറക്കും. ഒരു കുപ്പി തുറന്നാല്‍ അതു അടച്ചു വക്കാന്‍ മറക്കും, ഒരു തുണി താഴെ വീണാല്‍ അതെടുത്തു വക്കാന്‍ മറക്കും. എന്തിന്‌, ചിലപ്പോള്‍ കുളിക്കാനും അലക്കാനും വരെ മറക്കും.
എന്നാലോ, ഒരു കാര്യത്തിനു മാത്രം ഒരു മറവിയുമില്ല.... ഭക്ഷണം... അതു കൃത്യസമയത്ത് തന്നെ നടന്നോളും. പിന്നെ ഒരു കാര്യം കൂടി വേണ്ടുവോളം ഉണ്ട്, മടി!
ഈ ലോകത്തിലെ ഇടവും ശാന്തശീലനായ മനുഷ്യനെയും ക്ഷമയുടെ നെല്ലിപ്പലക കാണിക്കാന്‍ മടിയും മറവിയും നല്ല പോലുള്ള ഈ മനുഷ്യകുഞ്ഞു മാത്രം മതി. അധികം താമസിയാതെ, എന്‍റെ മുറിയില്‍ നേരത്തെ ഉണ്ടായിരുന്ന രണ്ടു സഹമുറിയത്തിമാര്‍ ഒരു കത്തും എഴുതി വച്ച് ജീവനും കൊണ്ട് ഓടിപ്പോയി. എനിക്കും ഹൃദയത്തില്‍ പല്ലുള്ള സഹമുറിയത്തിക്കും വേറെ വഴിയില്ലാത്തതുകൊണ്ട്‌, കിച്ചുമോളുടെ ഒപ്പം കഴിയുക എന്ന സാഹസത്തിനു ഞങ്ങള്‍ തയ്യാറായി. എന്തൊക്കെ പറഞ്ഞാലും നമ്മുടെ കിച്ചുമോളല്ലേ? ബുദ്ധിയില്ലാത്തവര്‍ എന്തെങ്കിലും ചെയ്‌താല്‍ വിവരമില്ലാത്ത നമ്മള്‍ വേണ്ടേ അതു ക്ഷമിക്കാന്‍, എന്ന പ്രമാണം മനസ്സില്‍ ഉരുവിട്ട് ഞങ്ങള്‍ ധൈര്യം സംഭരിച്ചു.
മുറിയില്‍ അവള്‍ അങ്ങിങ്ങ് വച്ച് മറന്നു പോകുന്ന അല്ലെങ്കില്‍ മടി കൊണ്ട് എടുത്ത്‌ വക്കാന്‍ മറന്നു പോകുന്ന ലൊട്ടുലൊടുക്ക് സാധനങ്ങള്‍ എല്ലാ ദിവസവും ജോലി കഴിഞ്ഞെത്തുന്ന പാതി രാത്രിയില്‍ എടുത്ത്‌ വച്ചും, അവള്‍ പാതി വഴിയില്‍ ചെയ്യാന്‍ മറന്നു പോകുന്ന ...... (കുത്ത്...കുത്ത് ...) കാര്യങ്ങള്‍ വരെ ഞങ്ങള്‍ ചെയത് പോന്നു. ചത്ത എലിയെ വാലില്‍ പിടിച്ചു എടുത്ത്‌ കളയുന്നത് പോലെ, ഞങ്ങളുടെ കട്ടിലില്‍ അവള്‍ ഉപേക്ഷിക്കുന്ന 'സുഗന്ധ'മൂറുന്ന വസ്ത്രങ്ങള്‍ മൂക്കടച്ചു പിടിച്ച് പൊക്കിയെടുത്ത് അവളുടെ കട്ടിലിലേക്കെറിഞ്ഞും, അലക്കാന്‍ മടിയായി മുറിയുടെ മൂലയില്‍ കൂട്ടി വച്ച തുണികള്‍ മുറിയുടെ പുറത്തേക്കെറിഞ്ഞും, ഏതു ബഹളത്തിലും കൂര്‍ക്കം വലിച്ചുറങ്ങുന്ന അവളുടെ മേലിലേക്ക് കയ്യില്‍ കിട്ടിയത് വലിച്ചെറിഞ്ഞ്‌ കൂര്‍ക്കം വലി ഒതുക്കിയും ഞങ്ങള്‍ ഒരു വിധത്തില്‍ മുറിയില്‍ സമാധാനം നിലനിറുത്തി കൊണ്ട് പോന്നു.
കൊച്ചിക്കാരി കിച്ചുമോളുടെ ലീലാവിലാസങ്ങള്‍ കാരണം ഒരൊറ്റ മനുഷ്യക്കുഞ്ഞ് പോലും ഞങ്ങളുടെ മുറിയില്‍ കാലു കുത്തിയില്ല. അങ്ങനെയിരിക്കെ, Room No: 18 ഇല്‍ സ്ഥിരതാമസമാക്കാന്‍ മറ്റൊരു മലയാളി മങ്ക കൂടി വന്നെത്തി. എഴുപതുകളിലെ സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങി വന്ന ഒരു ദുഖപുത്രി. പ്രായം ഒരു 35 നു മേലേ വരും. 'പക്വത'യുള്ള ഒരാള്‍ മുറിയില്‍ നല്ലതാ -- ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. ഓരോരുത്തരുടെ ജീവിതത്തില്‍ ഓരോരോ രൂപത്തില്‍ ആണല്ലോ കുരിശുകള്‍ കയറി വരുന്നത്. അങ്ങനെ കിച്ചുമോള്‍ക്ക് പണി കിട്ടി. ദുഖപുത്രി കിച്ചുമോള്‍ക്ക് കുരിശായി.

(തുടരും)