Monday, February 27, 2012

കാക്കത്തൊള്ളായിരം നുണകള്‍

(അഖില ഹെന്‍റിയുടെ 'നുണക്കഥകള്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ആസ്വാദനക്കുറിപ്പ് നാലാമിടത്തില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ )

കഥ പറച്ചിലിന്റെ പുതുമയേക്കാളും പ്രമേയത്തിലെ വ്യത്യസ്തതയേക്കാളും അവതരണത്തിലെ സത്യസന്ധതയും ധൈര്യവുമാണ് നുണക്കഥകള്‍’ എന്ന അഖില ഹെന്‍റിയുടെ ഹ്രസ്വചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. കാക്കത്തൊള്ളായിരം നുണകള്‍ പൊതിഞ്ഞുനില്‍ക്കുന്ന സമകാലിക സമൂഹത്തിന്റെ ഒരു പരിച്ഛേദത്തിലെ നേരിന്റെയും നുണകളുടെയും ഇഴകളെ ക്യാമറക്കണ്ണിലൂടെ ഇഴ പിരിക്കുകയാണ് ഈ ചിത്രം. നുണക്കഥകളെക്കുറിച്ച് പറഞ്ഞുതുടങ്ങുന്നതിനു മുന്‍പ്, ഇത്തരമൊരു ഹ്രസ്വചിത്രം എടുക്കാന്‍ ധൈര്യം കാണിച്ച അഖിലയുടെ ആത്മവിശ്വാസത്തെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല.
മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു വൈകുന്നേരത്തെ സംഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കണ്ട് മടുത്ത സ്ഥിരം സ്ത്രീ വേഷങ്ങളെ നമുക്കീ ചിത്രത്തില്‍ കാണാനാവില്ല. മദ്യപിക്കുകയും പുകവലിക്കുകയും ലെസ്ബിയന്‍ ഇഷ്ടങ്ങള്‍ സൂക്ഷിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍, ഇതൊക്കെ നുണകളാവും എന്ന് കരുതി ആശ്വസിക്കാനാവില്ല. കാരണം, സമൂഹം വരച്ചു വച്ചിരിക്കുന്ന രൂപങ്ങള്‍ക്ക്‌ പുറത്തുള്ള നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്.
ആണുങ്ങള്‍ മദ്യപിക്കുന്നതും പുകവലിക്കുന്നതും ‘നാട്ടുനടപ്പി’ന്റെ ഭാഗമായി അംഗീകരിക്കാന്‍ ഭൂരിപക്ഷത്തിനു ബുദ്ധിമുട്ട് ഉണ്ടാവില്ല. എന്നാല്‍ ഒരു സ്ത്രീ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്‌താല്‍, ആരോഗ്യപ്രശ്നത്തേക്കാള്‍ സദാചാര പ്രശ്നമാണ് തലയുയര്‍ത്തുക. സമൂഹത്തിന്റെ ഈ ഇരട്ടത്താപ്പ് നയത്തെ ഈ ചിത്രത്തിലെ പെണ്‍കുട്ടികള്‍ പുകവലിച്ചും മദ്യപിച്ചും അസ്വസ്ഥമാക്കുന്നുണ്ട്. ഈ അസ്വസ്ഥതക്ക് നേരെയുള്ള സംവിധായികയുടെ പ്രതികരണം ശ്രദ്ധിക്കുക: ‘Smoking and drinking are injurious to health. But, that does not mean you can’t enjoy them!’
സ്ത്രീകഥാപാത്രങ്ങളുടെ പൊളിച്ചെഴുത്ത് ഈ ചിത്രത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ദൃശ്യമാണ്. ഏത്‌ അച്ചിലേക്കും ഒഴിച്ച് ഇഷ്ടമുള്ള രൂപങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അസംസ്കൃത വസ്തുവാണ് സ്ത്രീകളെന്ന യാഥാസ്ഥിതിക ബോധത്തെ ഈ ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങള്‍ ചോദ്യം ചെയ്യുന്നു. കാമുകനൊപ്പം കിടക്ക പങ്കിടുമ്പോള്‍ ‘നമുക്കിന്നു പുതിയത് എന്തെങ്കിലും try ചെയ്യാം’ എന്ന് പറയുന്ന പെണ്‍കുട്ടിയും ‘കല്യാണം കഴിഞ്ഞാല്‍ അവന്‍ കുടിക്കുന്നത് നോക്കി വെള്ളമിറക്കി കുത്തിയിരിക്കാനേ പറ്റൂ’ എന്ന് അസ്വസ്ഥതയോടെ പറയുന്ന മുസ്ലിം പെണ്‍കുട്ടിയും സിനിമയുടെ പുതുഭാഷയാണ്‌ സംസാരിക്കുന്നത്.
20 മിനിട്ട് നീളുന്ന ചിത്രം സാങ്കേതികമായ മികവു പുലര്‍ത്തുമ്പോഴും കഥയുടെ സ്വാഭാവികമായ പറച്ചിലില്‍ ചിലയിടത്ത് വിടവുകള്‍ ദൃശ്യമാണ്. ഉദാഹരണത്തിന്, ചിത്രത്തിലെ ആനി എന്നാ കഥാപാത്രം, തൊട്ടടുത്ത മുറിയില്‍ ആത്മഹത്യാശ്രമം നടത്തുന്ന പെണ്‍കുട്ടിയെ യാദൃശ്ചികമായാണ് കാണാനിട വരുന്നത് എന്നാണ് സംവിധായിക പറയാന്‍ ശ്രമിച്ചതെങ്കിലും, ആ യാദൃശ്ചികത ഒരു ആശയക്കുഴപ്പം ആയിട്ടാണ് പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെടുന്നത്. ഈ രണ്ടു കഥാപാത്രങ്ങളെ തമ്മില്‍ യുക്തിപരമായി ബന്ധിപ്പിക്കുന്നതില്‍ സംവിധായിക വിജയിക്കാത്തത് കൊണ്ട് തന്നെ ചിത്രം കഴിയുമ്പോഴും മനസ്സില്‍ ഒരു സംശയം ബാക്കിയാവും. അതേസമയം ആനിയേയും മുസ്ലിം പെണ്‍കുട്ടിയെയും അതീവ മനോഹരമായി, വളരെ സ്വാഭാവികമായി സംവിധായിക ബന്ധിപ്പിക്കുന്നുണ്ട്.
സമൂഹം പറഞ്ഞു ശീലിപ്പിച്ച വഴികളില്‍ നിന്ന് മാറി നടക്കാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് മരണം / ആത്മഹത്യ ആണ് ഒരു രക്ഷാമാര്‍ഗം എന്ന മുഖ്യധാരാ മാധ്യമങ്ങളുടെ സ്ഥിരം കണ്ടെത്തലുകള്‍ക്ക് അപ്പുറത്തേക്ക് കൃത്യമായ രാഷ്ട്രീയം പങ്കുവയ്ക്കുന്നതിലും ചിത്രം പരാജയപ്പെടുന്നു.
എങ്കിലും, അത്‌ ആസ്വാദനത്തെ അലോസരപ്പെടുത്തുന്നില്ല. മോഷ്ടിച്ചതും അല്ലാത്തതുമായ സംഗീതത്തിന്റെയും പാട്ടിന്റെയും ചിത്രത്തിലെ അവസരോചിതമായ ഉപയോഗവും എടുത്തുപറയേണ്ടതുണ്ട്.
സത്യസന്ധമായ ചലച്ചിത്ര പരീക്ഷണങ്ങള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ചെറുചിത്രം ആവേശം നല്‍കും. സ്വയംഭോഗം, വിവാഹപൂര്‍വ(?) ലൈംഗികത, പ്രണയം, സ്ത്രീ-പുരുഷ ബന്ധങ്ങള്‍ എന്നിവയെക്കുറിച്ച് സദാചാര സങ്കല്പങ്ങളുടെ ഭാരമില്ലാതെ തുറന്ന് പറയുന്ന ഈ ചിത്രം തീര്‍ച്ചയായും നിങ്ങളെ അസ്വസ്ഥരാക്കും. കേട്ടും കണ്ടും പരിചയിച്ചും തഴക്കം വന്നുപോയ ചില ധാരണകള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അസ്വസ്ഥത ഉണ്ടാവുന്നത് സ്വാഭാവികം മാത്രം.
കെട്ടിക്കിടക്കുന്ന വെള്ളത്തിന്‌ സ്വസ്ഥതയുണ്ട്, ഒഴുക്കുള്ള വെള്ളത്തിന്‌ തെളിമയുണ്ട്. എന്നാല്‍ ഒഴുക്കിനെതിരെയുള്ള ചലനമാണ് ശ്രമകരം. അത്തരം ശ്രമങ്ങളേ ചലനങ്ങള്‍ സൃഷ്ടിക്കുകയുള്ളൂ! അങ്ങനെയുള്ള ഒരു ചലനമാണ് ‘നുണക്കഥകള്‍’. അഖിലക്ക് നൂറുമ്മ :)

കൂടംകുളത്തേക്കുള്ള പാത

 (നാലാമിടത്തില്‍ പ്രസിദ്ധീകരിച്ച കൂടംകുളം യാത്രയെ കുറിച്ചുള്ള കുറിപ്പ്)


വെറും ഒരാവേശത്തിന്റെ പുറത്തായിരുന്നില്ല കൂടംകുളത്തേക്കു യാത്ര. കേവലം അതൊരു സത്യാന്വേഷണവും ആയിരുന്നില്ല. ഇനി ബോധ്യപ്പെടുത്തേണ്ടാത്ത വിധം, അന്വേഷിച്ചറിയേണ്ടാത്ത വിധം തീവ്രമായിരുന്നു ആ ജനതയുടെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍. പൂര്‍ണമായി ബോധ്യമായ ആ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലേ ണ്ടതുണ്ടായിരുന്നു. ജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്കൊപ്പം കൈകോര്‍ക്കേണ്ടത് അനിവാര്യമായിരുന്നു. ആ അനിവാര്യതയാണ് ഇടിന്തൈകരയിലേക്ക് ഞങ്ങളെ നടത്തിച്ചത്.
തൃശ്ശൂരില്‍ നിന്ന് ‘വിബ്ജിയോര്‍’ കൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ 25 പേര്‍ . യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ . പിന്നെ, സഹദേവേട്ടന്‍ , അനിലേട്ടന്‍ , ശ്രീനിയേട്ടന്‍ , സുബിദ്, വിബ്ജിയോറില്‍ നിന്ന് ശരത്…
ഡിസംബര്‍ 29 ന് ഉച്ചക്കുള്ള പരശുറാം എക്സ്പ്രസ്സില്‍ യാത്ര തിരിച്ചു. തിരക്കുള്ള കമ്പാര്‍ട്ട്മെന്‍്റില്‍ സീറ്റിന്റെ വശങ്ങളില്‍ ചാരി നിന്നും, ചിലപ്പോള്‍ ഇരുന്നും ചര്‍ച്ചകളും പാട്ടുകളുമായി മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയി. പാട്ടിന്‍്റെ ഇടവേളകളില്‍ ആണവ വിരുദ്ധ കുറിപ്പുകളുമായി യാത്രക്കാര്‍ക്കിടയിലിറങ്ങി. കൂടംകുളം പദ്ധതിക്ക് എതിരായ ഒപ്പ് ശേഖരണവും നടന്നു. കണ്ടു മുട്ടിയവരില്‍ ചിലര്‍ക്കൊക്കെ പുച്ഛമായിരുന്നു. ‘ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ല ഈ പ്രൊജക്റ്റ് . നിലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തോട് അടുക്കുമ്പോഴാണോ സമരം ? വൈദ്യുതി വേണം. അല്ലാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ തയ്യാര്‍ അല്ല… ‘ കാലങ്ങളായി ആണവനിലയത്തെ അനുകൂലിക്കുന്നവര്‍ ഉയര്‍ത്തുന്ന ന്യായവാദങ്ങള്‍.
ടെലിവിഷന്റെ ചതുരക്കളത്തില്‍ മാത്രം സമരം കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം സംശയങ്ങള്‍ സഹജമായിരുന്നു. മാധ്യമങ്ങള്‍ സ്പൂണില്‍ വായില്‍വെച്ചു കൊടുക്കുന്ന വിഷയങ്ങള്‍ മാത്രം കഴിച്ച് ശീലിക്കുന്നവര്‍ക്ക് അതിനപ്പുറം പോവുക എളുപ്പമല്ല. മാധ്യമങ്ങള്‍ക്കാവട്ടെ അവരുടേതായ താല്‍പ്പര്യങ്ങളും രാഷ്ട്രീയവുമുണ്ടാവും. കടലോര ജനതയുടെ അതിജീവന പോരാട്ടത്തേക്കാള്‍ അവര്‍ക്ക് പലപ്പോഴും വലുതായി തോന്നുക അധികാര കേന്ദ്രങ്ങള്‍ വെച്ചുനീട്ടുന്ന വിവരങ്ങളാവും. അതിനാലാണ് വര്‍ഷങ്ങളായി ഈ ജനത നടത്തുന്ന സമരം മാധ്യമങ്ങള്‍ അവഗണിച്ചത്. അതിനാല്‍ത്തന്നെ പൊതുസമൂഹവും. എന്നാല്‍, എല്ലത്തിനുമപ്പുറം ചില യാഥാര്‍ത്ഥ്യങ്ങള്‍ അവിടെ ബാക്കിനില്‍ക്കുന്നുണ്ടായിരുന്നു. എത്ര മൂടിവെച്ചാലും ഉമിത്തീ പോലെ പുകയുന്ന ചില പച്ചപ്പരമാര്‍തഥങ്ങള്‍.
സീന ആന്റണി
കൂടംകുളം സമരത്തെ എതിര്‍ക്കുന്ന ഭൂരിഭാഗം പേരുടെയും ചിന്ത ഈ സമരം തുടങ്ങിയത് വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ്. 1988 ലാണ് സമരം ആരംഭിക്കുന്നത്. അന്ന് സമരത്തെ ഒതുക്കാന്‍ ഭരണകൂടം നടത്തിയ വെടി വയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നത്തേത് പോലെ മാധ്യമങ്ങള്‍ സജീവമല്ലാത്തതിനാലും ഉള്ളവ ഇക്കാര്യത്തില്‍ നിശ്ശബ്ദത പുലര്‍ത്തിയതിനാലും ആ സംഭവം ആരും കാണാത്ത കോളത്തിലൊതുങ്ങി. പാര്‍ട്ടിയോ മതങ്ങളോ പിന്നണിയില്‍ ഇല്ലാത്തതിനാല്‍ ആരും അവരുടെ ദുരന്തം കണ്ടില്ലെന്നു നടിച്ചു. പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ വാര്‍ത്ത കൊടുത്തിട്ട് അല്ലെങ്കിലും എന്താണ് കാര്യം? പത്രം വാങ്ങാന്‍ ശേഷി കാണില്ലല്ലോ അവര്‍ക്ക്!
യാത്രക്കിടെ കണ്ടുമുട്ടിയ മിക്കവരുടെയും പ്രധാന സംശയം, വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവ പദ്ധതി അല്ലാതെ മറ്റന്തെ് പോം വഴി എന്നതായിരുന്നു. തീര്‍ച്ചയായും ഒറ്റനോട്ടത്തില്‍ ഇത് ന്യായം. എന്നാല്‍ വസ്തുതകള്‍ ഇതിനെതിരും. ഇന്ത്യയുടെ ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവപദ്ധതികള്‍ ഒരു പരിഹാരം അല്ല. നമ്മുടെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ഇത് മതിയായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ നിലവിലുള്ള 19 ആണവ നിലയങ്ങള്‍ മാത്രം മതിയായിരുന്നല്ലോ. നോക്കൂ, ഇവയെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാജ്യത്തിന്റെ ആകെ വൈദ്യുതി ഉത്പാദനത്തിന്‍്റെ മൂന്ന് ശതമാനം മാത്രമാണ്. ഇത്ര തുച്ഛമായ ഊര്‍ജം കൊണ്ട് ഒരു രാജ്യത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കും?
19 ആണവ നിലയങ്ങളില്‍ നിന്ന് 4000 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ഉറക്കെ പറയുന്ന അതേ ഭരണകൂടമാണ് ഇപ്പോള്‍ കാറ്റില്‍ നിന്ന് മാത്രം 13,184 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്ന വസ്തുത രഹസ്യമാക്കി വെക്കുന്നത്. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെയാണ് കോടിക്കണക്കിനു നികുതി പണം മുടക്കി കുറഞ്ഞ കാലം മാത്രം ഉപയോഗിക്കാനാവുന്ന, അത്യന്തം അപകടകരമായ ഇത്തരം പരിപാടി നടപ്പാക്കാനുള്ള ശ്രമം. സര്‍ക്കാര്‍ ഓരോ വര്‍ഷവും പുറത്തു വിടുന്ന ഊര്‍ജ പ്രതിസന്ധിയെക്കുറിച്ചുള്ള കണക്കുകളില്‍ വൈദ്യുതിയുടെ മാത്രം കണക്കെത്ര എന്ന ചോദ്യം ആരും ചോദിക്കുന്നതായി കാണാറില്ല. ഊര്‍ജം എന്ന വകുപ്പില്‍ വൈദ്യുതി മാത്രമല്ലല്ലോ ഉള്ളത്.
ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് സജീവമായിരുന്നു, പരശുറാം യാത്ര.
രാത്രി 8 മണിയോടെ തിരുവനന്തപുരത്തത്തെി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഞങ്ങളെ കാത്ത് തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിച്ച് മുക്കാല്‍ മണിക്കൂറോളം അവിടെ ചെലവഴിച്ചു. ആണവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ , പോസ്ററുകള്‍ , പാട്ടുകള്‍ . ഐകഫ് ഹൌസിലേക്ക് രാത്രി ഉറങ്ങാന്‍ പോകുമ്പോഴും പകലത്തെ യാത്രയുടെ ക്ഷീണം ഞങ്ങളുടെ ഊര്‍ജത്തെ അല്പം പോലും ബാധിച്ചിരുന്നില്ല.
 
കാറ്റാടിപ്പാടം
 
ഇടിന്തകരൈ ഗ്രാമത്തിലേക്ക്
അടുത്ത ദിവസം കാലത്തുള്ള നാഗര്‍കോവില്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഞങ്ങള്‍ ഇടിന്തകരൈ ഗ്രാമത്തിലേക്ക് തിരിച്ചു. നാഗര്‍കോവിലില്‍ നിന്ന് ബസ്സില്‍ വേണം അവിടെയത്തൊന്‍ . നേരിട്ടുള്ള ബസ്സ് കുറവായതിനാല്‍ ആദ്യം അഞ്ച് ഗ്രാമം എന്ന സ്ഥലത്തേക്കുള്ള ബസ്സ് പിടിച്ചു. പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇടിന്തകരൈ ഗ്രാമത്തിലേക്ക് വണ്ടി കയറി. ഏഷ്യയിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കപ്പെടുന്ന തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടം കടന്നു വേണം ഇടിന്തകരയില്‍ എത്താന്‍. കൂടംകുളം നിലയത്തിലെ ഇപ്പോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണെന്നതാണ് രസകരമായ വസ്തുത.മാത്രമല്ല, കൂടംകുളം ടൗണ്‍ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ. കൂടംകുളം നിലയത്തിലെ ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും താമസിക്കുന്നത് ഇവിടെയാണ്. പദ്ധതി സുരക്ഷിതമെന്ന് വാദിക്കുന്ന ഇവര്‍ പോലും താമസിക്കുന്നത് ഈ നിലയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ക്കപ്പുറത്താണ്.
ഒരുച്ച നേരത്താണ് ഇടിന്തകരയില്‍ എത്തുന്നത്. രണ്ട് മൂന്ന് ചെറിയ കടകള്‍ മാത്രമുള്ള ഒരു ജങ്ഷനില്‍ ഞങ്ങള്‍ വണ്ടിയിറങ്ങി. കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദ് പള്ളിക്ക് സമീപമത്തൊന്‍ അവിടെ നിന്ന് ചെറിയൊരു കട്ട് റോഡുണ്ട്. രണ്ടടി നടന്നപ്പോഴേക്കും മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി…
“മൂടി വിട്… മൂടി വിട് …. അണു ഉലൈ മൂടി വിട് ”
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം!
ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി. രണ്ട് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന ആ സമരത്തിന്റെ ചൂട് കാല്‍പാദങ്ങളെ പൊള്ളിച്ച പോലെ. അത്ര നേരം പല വര്‍ത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്ന ഞങ്ങള്‍ പെട്ടെന്ന് നിശ്ശബ്ദരായി.
ആ ചെറിയ നടവഴി ചെന്ന് കയറിയത് വിശാലമായ പള്ളി മുറ്റത്തേക്കായിരുന്നു. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് മാതാവിന്റെ നാമധേയത്തിലുള്ള പള്ളിയും അഭിമുഖമായി ചെറിയാരു ക്ഷേത്രവും. ആ നട്ടുച്ച വെയിലിലും ഒരു കൂട്ടം മനുഷ്യര്‍ ആ മുറ്റത്ത് ഒരുമിച്ചിരിക്കുന്നു്. മുന്നിലെ മൈക്കിലൂടെ ഒരു അക്ക മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നു. ആവേശം ഒട്ടും ചോരാതെ അത് ഏറ്റു വിളിച്ച് മറു കൂട്ടവും അതിനോട് ചേര്‍ന്നു.
“വേണ്ടാ വേണ്ടാ …. അണു ഉലൈ വേണ്ടാ…..” അവരുടെ ശബ്ദം വീണ്ടും ഞങ്ങളുടെ നിശബ്ദതയെ കീറി മുറിച്ചു.
പള്ളിമുറ്റത്തേക്ക് കയറാനുള്ള പടവുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്. ആളിക്കത്തുന്ന സമരചൂടിന്റെ ഒരംശം ഞങ്ങളിലേക്കും… സഹദേവേട്ടന്‍ തുടക്കം ഇട്ടു. ഞങ്ങള്‍ ഏറ്റു പിടിച്ചു.
“അഭിവാദ്യങ്ങള്‍ …. അഭിവാദ്യങ്ങള്‍ ! കൂടംകുളം ജനതക്കഭിവാദ്യങ്ങള്‍ !”
ഒറ്റ സ്വരമായി അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നിന്നു. ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതായി. .
അവക്കൊപ്പം, അവരില്‍ ഒരാളായി, ഞങ്ങളും സമരപ്പന്തലില്‍ വിരിച്ചിട്ട പായയില്‍ ഇടം പിടിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15 ന് നിരാഹാര സത്യാഗ്രഹം തുടങ്ങിയത് മുതല്‍ ഈ സമരപ്പന്തല്‍ ഒരിക്കലും ശൂന്യമായിട്ടില്ല. ആണവനിലയം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് വളരെ കൃത്യമായ അറിവുകളോടെ ആയിരുന്നു അവരുടെ സംസാരം. കൂലിപ്പണി ചെയ്തും മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടുമാണ് ഗ്രാമത്തിലെ ഭൂരിഭാഗം പേരും ജീവിക്കാനുള്ള വക കണ്ടത്തെുന്നത്.
 
സമരപ്പന്തലിലെ കുട്ടികള്‍
 
സമരപ്പന്തലില്‍
കൂട്ടത്തിലും അധികം ‘കുട്ടികള്‍’ ആയത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ ആദ്യം കൂട്ടായത് അവിടത്തെ കുട്ടികളോടായിരുന്നു. കടലാസ് കൊണ്ടു പല തരത്തിലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് മുബീനും സംഘവും അവര്‍ക്ക് കാണിച്ചു കൊടുത്തു. തസ്ലീമും ആദിലും ക്യാമറയുടെ സൂത്രങ്ങള്‍ പറഞ്ഞു കൊടുത്ത് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഞാനും മിധുവും അമ്മച്ചിമാര്‍ക്കൊപ്പം കൂടി. സമരത്തെ കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ ജ്വലിച്ചു. ഇടയില്‍ അല്പം നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും. ദിവസവും കാലത്ത് സമരപ്പന്തലില്‍ എത്തുന്നതാണ് ഇവര്‍. വൈകുന്നേരം വരെ ഇവിടെ തന്നെ. അതിനിടയില്‍ വെള്ളം മാത്രം ഭക്ഷണം! വിഷവികിരണം ഏറ്റു മരിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് വിശന്നു ജീവിക്കുന്നത്!
പിന്നിട്ട നാള്‍ വഴികളുടെ ഓര്‍മ്മകള്‍ സമരപ്പന്തലിലെ അമ്മമാര്‍ ഞങ്ങളോട് പങ്കുവെച്ചു. കഷ്ടപ്പാടും പ്രാരബ്ധവും ആയിക്കഴിയുന്ന ഗ്രാമവാസികള്‍ക്ക് രക്ഷാമാര്‍ഗം എന്ന നിലക്കായിരുന്നു വര്‍ഷങ്ങള്‍ക്കു മുന്‍പേ ഈ പദ്ധതി അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കപ്പെടുന്നത്. പക്ഷെ, ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം ആണവ പദ്ധതികള്‍ സുരക്ഷിതമാണോ എന്നുള്ള സംശയങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നു തുടങ്ങി. ആണവ പദ്ധതികളുടെ അപകടങ്ങളെ കുറിച്ച് ഗ്രാമവാസികളോട് ആദ്യം പറയുന്നത് 1988 ല്‍ ഇവിടെയത്തെിയ ഒരു കൂട്ടം ആണവ വിരുദ്ധ പ്രവര്‍ത്തകരായിരുന്നു. 1988 ലെ തീരദേശ രക്ഷായാത്രയുടെ ഭാഗമായ സമ്മേളനങ്ങളില്‍ നിന്ന് പദ്ധതിയുടെ ഭീകരാവസ്ഥയെ കുറിച്ച് ഗ്രാമവാസികള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. അതോടെ ഗ്രാമത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന എതിര്‍പ്പ് പുറം ലോകം അറിയാന്‍ തുടങ്ങി. ജനങ്ങള്‍ പദ്ധതിയെ എതിര്‍ക്കാന്‍ തയ്യാറായി. പക്ഷെ അവരുടെ എതിര്‍പ്പിനെ വെടിവയ്പ്പ് കൊണ്ടാണ് അന്നത്തെ തമിഴ് നാട് സര്‍ക്കാര്‍ നേരിട്ടത്.
എന്നാല്‍ ഇനി ഒരു വെടിവയ്പ്പ് ഉണ്ടായാലും സമരത്തില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമല്ല എന്ന് പറഞ്ഞ്, ഞങ്ങളോട് സംസാരിച്ചു കൊണ്ടിരുന്ന അക്ക, മുമ്പിലിരുന്ന കുട്ടികളുടെ നേരെ തിരിഞ്ഞ് ഉറക്കെ ചോദിച്ചു. “പോരാട്ടത്തക്ക് തയ്യറാ….. തയ്യറാ……”
“……… തയ്യര്‍ … തയ്യര്‍ …. ” അവിടെയുള്ള കുട്ടികള്‍ ഉറച്ച സ്വരത്തില്‍ മറുപടി പറഞ്ഞു.
ചെറിയാരു പെണ്‍കുട്ടി ആയിരുന്നു പിന്നെ മുദ്രാവാക്യം വിളിച്ചു കൊടുത്തത്. വലിയ സ്വരത്തില്‍ കുട്ടികള്‍ അതേറ്റു വിളിച്ചു.
രണ്ട് മൂന്ന് മണിക്കൂര്‍ അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷം അവിടം ചുറ്റി നടന്ന് കാണാന്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങി.
 
ചുവന്ന നിറത്തില്‍ കടല്‍
 
കാതോര്‍ത്താല്‍ ഇരമ്പം
ഒരു വിളിപ്പാടകലെ കടലുണ്ട്. കാതോര്‍ത്താല്‍ ഇരമ്പം കേള്‍ക്കാം. ഞങ്ങള്‍ പല കൂട്ടങ്ങളായി കടലിനെ ലക്ഷ്യമാക്കി നീങ്ങി. ഇടിന്തകരൈ കോളനികളിലെ വീടുകള്‍ കടന്നു വേണം കടലിനടുത്തത്തൊന്‍. മണ്ണ് കൊണ്ടണ്ടാക്കിയ ചെറിയ കൂരകള്‍ ആയിരുന്നു കൂടുതലും. അങ്ങിങ്ങായി ഉറപ്പുള്ള ചില വീടുകളും ഉണ്ട്. വീടിനു പുറത്ത് നിന്നിരുന്ന കുട്ടികളോടൊപ്പം വിഘ്നേഷും സംഘവും കൂടി. അവരുടെ ചില ഫോട്ടോകള്‍ എടുത്തും അതൊക്കെ അവരെ കാണിച്ചും അവര്‍ പെട്ടെന്ന് കൂട്ടായി. ആദിലും അജിലാലും ആയിരുന്നു കുട്ടികളോട് സംസാരിക്കുന്നതില്‍ മുമ്പില്‍ .
അവരില്‍ ഭൂരിഭാഗവും പഠിക്കുന്നത് അടുത്തുള്ള സര്‍ക്കാര്‍ സ്കൂളുകളിലാണ്. സ്കൂള്‍ വിട്ട് നേരെ സമരപ്പന്തലിലെക്കത്തെും. സ്കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ മുഴുവന്‍ സമയവും പന്തലില്‍ തന്നെ. അവരുടെ കുട്ടിക്കളികളെ കുറിച്ച് കേട്ടപ്പോള്‍ രസം തോന്നി. തമിഴ് സിനിമകളിലെ ഹിറ്റ് പാട്ടുകള്‍ സമരപ്പാട്ടുകള്‍ ആക്കി മാറ്റുന്നതാണ് ഒരു കളി. സിനിമയിലെ പാട്ടുകളുടെ വരികള്‍ക്ക് പകരം സമരത്തെ കുറിച്ച് സൂചിപ്പിക്കുന്ന വരികള്‍ കണ്ടത്തെണം. ട്യൂണിനു വ്യത്യാസമില്ല. അങ്ങനെ അവര്‍ മാറ്റി മറിച്ച പാട്ടുകള്‍ ഞങ്ങള്‍ക്കായി ആവേശത്തോടെ പാടി തന്നു. കയ്യിച്ച്, താളം പിടിച്ച് ഞങ്ങളും ആ കുഞ്ഞു സമരക്കാരോടൊപ്പം ചേര്‍ന്നു. പാട്ടിനു ശേഷം കടലിലേക്ക് പോകാനുള്ള വഴി ചൂണ്ടിക്കാട്ടി തന്ന് അവര്‍ സമരപ്പന്തലിലേക്ക് ഓടിപ്പോയി.
കൂറ്റന്‍ കരിങ്കല്‍ ഭിത്തി കൊണ്ട് തടയിട്ട കടല്‍ തീരം. നോക്കത്തൊ ദൂരത്തു പരന്നു കിടക്കുന്ന കടല്‍ . പക്ഷെ, കടലിന്റെ നിറം കണ്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടി. കലങ്ങി മറിഞ്ഞു ചുമന്ന നിറത്തിലുള്ള കടല്‍ കാണുന്നത് ആദ്യമായിട്ടായിരുന്നു. കുറച്ചു കിലോമീറ്ററുകളോളം കടല്‍ ചുമന്നു തന്നെ. അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടല്‍ . കടല്‍ ചുവക്കാനുള്ള കാരണം അന്വേഷിച്ചപ്പോഴാണ് മറ്റൊരു സംഗതി കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇടിന്തകരൈ ഗ്രാമത്തിന് അടുത്ത് തന്നെയുള്ള കൂതെങ്കുളി എന്ന സ്ഥലത്ത് ഒരു സാന്‍്റ് മൈനിംഗ് പ്ളാന്‍്റ് ഉണ്ട്. ആ പ്ളാന്‍്റില്‍ നിന്നുള്ള മാലിന്യം കടലിലേക്ക് ഒഴുക്കി വിടുന്നതുകൊണ്ടാണ് കടല്‍ വെള്ളം ഇങ്ങനെ ചുവക്കുന്നത്. കൂടംകുളം പദ്ധതിയുടെ sterilization സോണിനകത്താണ് ഈ മൈനിംഗ് പ്ളാന്‍്റും. ചെകുത്താനും കടലിനും ഇടയില്‍ കഴിയുക എന്ന് പറയുന്നതിന്‍്റെ വൈചിത്ര്യം അമ്പരപ്പിക്കുന്നതായിരുന്നു. നിരക്ഷരരായ ജനതയെ വീണ്ടും വീണ്ടും ചൂഷണം ചെയ്യക എന്നതാണോ വികസനം എന്ന വാക്ക് കൊണ്ട് ഉദേശിക്കുന്നത് എന്ന സംശയം ബാക്കി വച്ച് ഞങ്ങള്‍ സമരപ്പന്തലിലേക്ക് തിരിച്ചു നടന്നു.
അവിടെയിപ്പോഴും മുദ്രാവാക്യങ്ങളുടെ കടലിരമ്പം. മുദ്രാവാക്യങ്ങള്‍ വിളിച്ച് ക്ഷീണിച്ച അവരുടെ ശബ്ദങ്ങള്‍ക്ക് ശക്തിയായി ഞങ്ങളും ചേര്‍ന്നു. സമരത്തിന് ഊര്‍ജ്ജം നിറച്ച് ഒന്നിന് പിറകെ ഒന്നായി അനേകം പാട്ടുകള്‍ അന്തരീക്ഷത്തില്‍ നിറഞ്ഞു. ഗണേശന്‍ അണ്ണന്‍ പാടി തന്ന ‘വെല്‍കവേല്‍ …..’ എന്ന് തുടങ്ങുന്ന പാട്ട് പെരും മഴ പോലെ പെയ്തു. എത്ര പാടിയിട്ടും തീരാതെ അത് ഞരമ്പുകളില്‍ ആവേശം നിറച്ചു.
‘ വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’
ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍ പോരാട്ടത്തിന്റെ ആ പാട്ട് അവിടമാകെ മാറ്റൊലി കൊണ്ടു.
ആറുമണിക്കുള്ള അവസാന ബസില്‍ കയറാന്‍ , യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും കാതിലത് നിറഞ്ഞു നിന്നു. തീച്ചൂടുള്ള വരികള്‍.
‘വെല്‍കവേല്‍ …. വെല്‍കവേല്‍ …. അണു ഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ….’
 
കടല്‍ ചുവന്നപ്പോള്‍
 
നിസ്സംഗതയുടെ വില
കൂടംകുളം നിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍ താമസിക്കുന്നുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. ആണവ നിലയങ്ങള്‍ക്ക് ചുറ്റിലും താമസിക്കുന്നവരില്‍ റേഡിയേഷന്‍ മൂലം വലിയ അളവിലുള്ള ജീന്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്. കൂടാതെ പലവിധ കാന്‍സര്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. ഒരു ജനതയെ നിശബ്ദമായി വിഷവികിരണം ഏല്‍പ്പിച്ചു കൊന്നിട്ട് വേണോ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ?
തമിഴ്നാട്ടില്‍ ഇപ്പോഴുള്ള ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ഈ പദ്ധതി അല്ലാതെ വേറെ മാര്‍ഗം ഒന്നുമില്ല എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. അതിനു ആക്കം കൂട്ടാന്‍ 9 മുതല്‍ 13 മണിക്കൂര്‍ വരെ തമിഴ്നാട് സര്‍ക്കാര്‍ വക പവര്‍ കട്ടും. ചെന്ന പോലുള്ള വലിയ നഗരങ്ങള്‍ക്കും, വന്‍കിട കമ്പനികള്‍ക്കൊന്നും ഈ കറന്‍്റ് കട്ട് ബാധകമല്ല എന്നറിയുമ്പോഴാണ് ഊര്‍ജത്തിന്റെ പേരില്‍ നടക്കുന്ന ഈ രാഷ്ട്രീയക്കളികള്‍ എന്തിനെന്ന് ചോദിച്ചു പോവുന്നത്. തീര്‍ച്ചയായും കേള്‍ക്കാന്‍ സുഖമുള്ള ഉത്തരങ്ങളില്ല, ഇത്തരം ചോദ്യങ്ങള്‍ക്കൊന്നിനും.
എങ്കിലും ഇത്തരം ചോദ്യങ്ങള്‍ വക തിരിവോടെ ചോദിച്ചില്ലെങ്കില്‍ അവരീ ഭൂമിക്ക് വിലയിടും. ശ്വസിക്കുന്ന വായുവിനു നികുതി ചുമത്തും. കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കും. അവസാനം പ്രകൃതി ദുരന്തത്തിലും മനുഷ്യ നിര്‍മ്മിത ദുരന്തത്തിലും പെട്ട് മരിക്കുന്ന വാര്‍ത്തയിലെ വെറും അക്കങ്ങളായി നമ്മള്‍ മാറേണ്ടി വരും. നിസ്സംഗരായിരിക്കാന്‍ എളുപ്പമാണ്. പക്ഷെ, അതിന്റെ വില ഒട്ടും ചെറുതായിരിക്കില്ല.


Friday, February 3, 2012

ഇതാ.... ഇവിടെയുണ്ട് ഒരു കൂട്ടം ഉരുക്ക് മനുഷ്യര്‍ !


ഒരു ഉച്ച നേരത്താണ് ഞങ്ങള്‍ ഇടിന്തകരയില്‍ എത്തുന്നത്‌.................... രണ്ട് മൂന്ന്‌ ചെറിയ കടകള്‍ മാത്രമുള്ള ഒരു ജംക്ഷന്‍ . കൂടംകുളം ആണവ പദ്ധതിക്കെതിരായി സമരം നടക്കുന്ന ഇടിന്തകരയിലെ ലൂര്‍ദ്ദു പള്ളിക്ക് സമീപമെത്താന്‍ അവിടെ നിന്നും ചെറിയൊരു കട്ട് റോഡുണ്ട്‌ ! രണ്ടടി നടന്നപ്പോഴേക്കും ആണവവിരുദ്ധ മുദ്രാവാക്യങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങി... 
"മൂടി വിട്... മൂടി വിട് .... അണു ഉലൈ മൂടി വിട് "
തൊണ്ട പൊട്ടുമാറുച്ചത്തില്‍ ഒരു സ്ത്രീ ശബ്ദം! ഞങ്ങളുടെ നടത്തത്തിനു വേഗത കൂടി. രണ്ട് ദശാബ്ദങ്ങളായി നീണ്ടു നില്‍ക്കുന്ന ആ സമരത്തിന്റെ ചൂട് ഞങ്ങളുടെ കാല്‍പാദങ്ങളെ പൊള്ളിച്ച പോലെ... അത്രയും നേരം പല വര്‍ത്തമാനങ്ങളും പറഞ്ഞ് കൊണ്ടിരുന്ന ഞങ്ങള്‍ പെട്ടെന്ന് നിശബ്ദരായി.
ആ  ചെറിയ നട വഴി ചെന്ന് കയറിയത് വിശാലമായ പള്ളി മുറ്റത്തെക്കായിരുന്നു. ഓല മേഞ്ഞ വിശാലമായ മുറ്റം. അതിനൊരു വശത്ത് മാതാവിന്റെ നാമധേയത്തിലുള്ള ഒരു പള്ളിയും അതിന് അഭിമുഖമായി ഒരു ചെറിയ ക്ഷേത്രവും.... ആ നട്ടുച്ച വെയിലിലും ഉരുകിയൊലിക്കാതെ ഒരു കൂട്ടം മനുഷ്യര്‍ ആ മുറ്റത്ത്‌ ഒരുമിച്ചിരിക്കുന്നുണ്ട്.  മുന്നില്‍ വച്ചിരിക്കുന്ന മൈക്കിലൂടെ ഒരു അക്ക മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊടുക്കുന്നുണ്ടായിരുന്നു. ആവേശം ഒട്ടും ചോരാതെ അത് ഏറ്റു പിടിച്ച് മറു കൂട്ടവും അതിനോട് ചേര്‍ന്നു. 
"വേണാ വേണാ .... അണു ഉലൈ വേണാ....." അവരുടെ ശബ്ദം വീണ്ടും ഞങ്ങളുടെ നിശബ്ദതയെ കീറി മുറിച്ചു.   
പള്ളിമുറ്റത്തേക്ക് കയറുവാനുള്ള പടവുകള്‍ക്കു മുന്നില്‍ ഞങ്ങള്‍ അങ്ങനെ നില്‍ക്കുകയാണ്. ആളിക്കത്തുന്ന സമരചൂടിന്റെ ഒരംശം ഞങ്ങളിലേക്കും... സഹദേവേട്ടന്‍ തുടക്കം ഇട്ടു. ഞങ്ങള്‍ ഏറ്റു പിടിച്ചു. 
"അഭിവാദ്യങ്ങള്‍ ....  അഭിവാദ്യങ്ങള്‍ ! കൂടംകുളം ജനതക്കഭിവാദ്യങ്ങള്‍ !"    
ഒറ്റ സ്വരമായി അവര്‍ക്ക് മുന്നില്‍ ഞങ്ങള്‍ നിരന്നു നിന്നു. അവിടെ ഭാഷയുടെ, ദേശത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതാവുകയായിരുന്നു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ കൂട്ടം തന്നെ അവിടെ ഉണ്ടായിരുന്നു. യാത്രയുടെ ക്ഷീണം മറന്ന് ഞങ്ങളും അവര്‍ക്കൊപ്പം ഇരുപ്പുറപ്പിച്ചു.  കഴിഞ്ഞ വര്‍ഷം ആഗസ്റ്റ്‌ 15 ന്‌ നിരാഹാര സത്യാഗ്രഹം തുടങ്ങിയത് മുതല്‍ ഈ സമരപ്പന്തല്‍ ഒരിക്കലും ശൂന്യമായിട്ടില്ല.  സര്‍ക്കാരിന്റെ നിസ്സംഗതയില്‍ ആധി ഉണ്ടെങ്കിലും നിരാശയുടെ ഒരു കണിക പോലും അവരില്‍ ദൃശ്യമായിരുന്നില്ല. അവരുടെ കണ്ണുകളിലെ ആത്മ വിശ്വാസം നമ്മെ അത്ഭുതപ്പെടുത്തും. ആണവനിലയം ഉണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച്  വളരെ കൃത്യമായ അറിവുകളോടെ  ആയിരുന്നു അവരുടെ സംസാരം. 
മുദ്രാവാക്യങ്ങള്‍ ഉറക്കെ വിളിച്ച് പലരുടെയും ശബ്ദം അവിടവിടെ മുറിഞ്ഞ് സംസാരത്തിനിടക്ക്‌ ശബ്ദമില്ലായ്മയുടെ ഇടവേളകള്‍ സൃഷ്ടിച്ചു. പക്ഷെ അത്തരം ശബ്ദമില്ലായ്മകള്‍ പോലും ഒരു ഓര്‍മ്മപ്പെടുത്തല്‍ ആയിരുന്നു. ശബ്ദം പോയാലും ജീവന്‍ പോയാലും  മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന ആണവ നിലയം അടച്ചു പൂട്ടും വരെ ഞങ്ങള്‍ പിറകോട്ടില്ല എന്നതിന്റെ ഓര്‍മപ്പെടുത്തല്‍ !  വിശേഷങ്ങള്‍ ചോദിച്ചും അറിഞ്ഞും മണിക്കൂറുകള്‍ കടന്നു പോയി.... സമരത്തിന്‌ ഊര്‍ജം നിറച്ച് പാട്ടുകള്‍ ഒന്നിന് പിറകെ ഒന്നായി അന്തരീക്ഷത്തില്‍ നിറഞ്ഞു. ഗണേശന്‍ അണ്ണന്‍ പാടി തന്ന  'വെല്‍കവേല്‍ .....' എന്ന് തുടങ്ങുന്ന പാട്ട് ഒരു പെരും മഴ പോലെ പെയ്തിട്ടും പെയ്തിട്ടും തീരാതെ പാടിയിട്ടും പാടിയിട്ടും കഴിയാതെ ഞങ്ങളെ ആവേശം കൊള്ളിച്ചു. 
' വെല്‍കവേല്‍ .... വെല്‍കവേല്‍ .... അനുഉലയേ എതിര്‍ക്കും മക്കള്‍ പോരാട്ടം വെല്‍കവേല്‍ ....' 
ഒരേ സ്വരത്തില്‍ ഒരേ താളത്തില്‍ പോരാട്ടത്തിന്റെ ആ പാട്ട് അവിടെയാകെ മാറ്റൊലി കൊണ്ടു. യാത്ര പറഞ്ഞ് ഇറങ്ങുമ്പോഴും കാതിലിങ്ങനെ നിറഞ്ഞു നിന്നതും ഈ ആദ്യ വരികള്‍ ആയിരുന്നു... 

എന്തുകൊണ്ടീ യാത്ര? 
വെറുമൊരു ആവേശത്തിന്റെ പുറത്തായിരുന്നില്ല കൂടംകുളത്തേക്കു യാത്ര തിരിച്ചത്. സത്യം അറിയാനുള്ള അന്വേഷണവും ആയിരുന്നില്ല. കേട്ടറിഞ്ഞ യാഥാര്‍ത്യങ്ങളില്‍ പങ്കു ചേരാനുള്ള ആഗ്രഹം. അതു മാത്രമായിരുന്നു മനസ്സില്‍ . ജീവിക്കാന്‍ വേണ്ടി സമരം ചെയ്യേണ്ടി വന്ന ഒരു ജനതയോട് ഞങ്ങളും കൂടി ഒപ്പം ഉണ്ട് എന്നറിയിക്കാന്‍ ഒരു സന്ദര്‍ശനം!  
തൃശ്ശൂരില്‍ നിന്ന് വിബ്ജിയോര്‍ കൂട്ടായ്മയുടെ ഭാഗമായി ഞങ്ങള്‍ 25 പേര്‍ . യാത്രക്കാരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ . ചേതന അറ്റ് പോയെന്നു വിലപിക്കുന്ന കാമ്പസ്സുകളില്‍ നിന്ന് ഇറങ്ങി വന്ന, ഹൃദയം കൈമോശം വരാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ . പിന്നെ, സഹദേവേട്ടന്‍ , അനിലേട്ടന്‍ , ശ്രീനിയേട്ടന്‍ , സുബിദ്, വിബ്ജിയോറില്‍ നിന്ന്  ശരത്... അങ്ങനെ ഞങ്ങള്‍ ഡിസംബര്‍ 29 നു ഉച്ചക്കുള്ള പരശുരാം എക്സ്പ്രസ്സില്‍ യാത്ര തിരിച്ചു. തിരക്കുള്ള കമ്പാര്‍ട്ട്മെന്റില്‍  സീറ്റിന്റെ വശങ്ങളില്‍ ചാരി നിന്നും ചിലപ്പോള്‍ ഇരുന്നും ചര്‍ച്ചകളും പാട്ടുകളുമായി മണിക്കൂറുകള്‍ നിമിഷങ്ങളായി കടന്നു പോയി. പാട്ടിന്റെ ഇടവേളകളില്‍ ആണവ വിരുദ്ധ കുറിപ്പുകളുമായി ഒരു കൂട്ടം യാത്രക്കാരുടെ ഇടയിലേക്ക്....മറ്റൊരു കൂട്ടം കൂടംകുളം പദ്ധതിക്ക് എതിരായുള്ള ഒപ്പ് ശേഖരണത്തിന്റെ തിരക്കില്‍ ... കണ്ടു മുട്ടിയവരില്‍ പലര്‍ക്കും പുച്ഛം! 'ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളച്ചതല്ലല്ലോ ഈ പ്രോജക്റ്റ് . നിലയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തോട് അടുക്കുമ്പോഴാണോ സമരം ചെയ്യേണ്ടത്? ആവശ്യങ്ങള്‍ക്ക് വൈദ്യുതി വേണം. അല്ലാതെ കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകാന്‍ ഞങ്ങള്‍ തയ്യാര്‍ അല്ല... ' അങ്ങനെ വാഗ്വാദങ്ങള്‍ നീണ്ടു.
ടെലിവിഷന്റെ ചതുരക്കളത്തില്‍ മാത്രം സമരം കണ്ടു ശീലിച്ചവര്‍ക്ക് ഇത്തരം സംശയങ്ങള്‍ ഉണ്ടായില്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു. മാധ്യമങ്ങള്‍ ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാത്രമേ അത് ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമായി ഭൂരിഭാഗം പേരും കാണുന്നുള്ളൂ. മാധ്യമങ്ങളുടെ ഇത്തരം അജണ്ട സൃഷ്ടിക്കലുകളുടെ അപ്പുറത്ത് നിന്ന് ചിന്തിക്കുമ്പോള്‍ മനസ്സിലാകും ഒരു പ്രശ്നം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് മുന്‍പും അത് നില നില്‍ക്കുന്നുണ്ടായിരുന്നു എന്ന്. കൂടംകുളം സമരത്തെ എതിര്‍ക്കുന്ന ഭൂരിഭാഗം പേരുടെയും ചിന്ത ഈ സമരം തുടങ്ങിയിട്ട് വളരെ കുറച്ചു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ എന്നാണ്‌. . യഥാര്‍ത്ഥത്തില്‍ 1989 ലാണ് സമരം ആരംഭിക്കുന്നത്. അന്ന് സമരത്തെ ഒതുക്കാന്‍ ഭരണകൂടം നടത്തിയ വെടി വയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇന്നത്തേത്‌ പോലെ മുട്ടിന്‌ മുട്ടിന്‌ മാധ്യമങ്ങള്‍ ഇല്ലാത്തത് കൊണ്ട് ആ സംഭവം പത്ര വാര്‍ത്തയിലെ ഒറ്റ കോളത്തില്‍ ഒതുങ്ങി. മരിച്ചവര്‍ ആരും പ്രത്യേക പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്തത് കൊണ്ട് അവര്‍ക്ക് വേണ്ടി രക്ത സാക്ഷി മണ്ഡപങ്ങള്‍ ഉയര്‍ന്നില്ല. അത് കൊണ്ട് പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ ശബ്ദം ആരും കേട്ടില്ല. 
യാത്രാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്ന മിക്കവരുടെയും മറ്റൊരു പ്രധാന സംശയം വര്‍ധിച്ചു വരുന്ന ഊര്‍ജാവശ്യങ്ങള്‍ക്ക് ആണവ പദ്ധതി അല്ലാതെ മറ്റെന്ത് പോം വഴി എന്നതായിരുന്നു... ഈ സംശയവും ന്യായം തന്നെ. എന്നാല്‍ ഇന്ത്യയുടെ  ഊര്‍ജാവശ്യങ്ങള്‍ക്ക്  ആണവപദ്ധതികള്‍ ഒരു പരിഹാരം അല്ല എന്നതാണ് യഥാര്‍ത്ഥ്യം. ഇത്തരം പദ്ധതികള്‍ക്ക് നമ്മുടെ ഊര്‍ജാവശ്യങ്ങളെ നിറവേറ്റാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുള്ള 19 ആണവ നിലയങ്ങള്‍ മാത്രം മതിയായിരുന്നല്ലോ! ഇവയെല്ലാം കൂടി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഇന്ത്യയുടെ ആകെ വൈദ്യുതി ഉത്പാദനത്തിന്റെ മൂന്ന്‌ ശതമാനം മാത്രമാണ്. അങ്ങനെ വരുമ്പോള്‍ ഈ നിലയങ്ങളെങ്ങനെ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കും? 19 ആണവ നിലയങ്ങളില്‍ നിന്ന് 4000 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയും എന്ന് ഉറക്കെ പറയുന്ന അതേ ഭരണകൂടമാണ്‌ കാറ്റില്‍ നിന്ന് മാത്രം ഇപ്പോള്‍ 13,184 മെഗാവാട്ട് ഉത്പാദിപ്പിക്കാന്‍ കഴിയുന്നുണ്ട് എന്നുള്ള വസ്തുത രഹസ്യമാക്കി വക്കുന്നതും. കുറഞ്ഞ ചെലവില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ടെന്നിരിക്കെ കോടിക്കണക്കിനു നികുതി പണം മുടക്കി  മനുഷ്യന്മാരെ കൊല്ലുന്ന  ഇത്തരം പരിപാടിക്ക് സ്തുതി ഗീതം പാടുന്ന രാഷ്ട്രീയക്കാരുടെയും ബുദ്ധി രക്ഷസന്മാരുടെയും ലക്‌ഷ്യം എന്തായാലും 'ജന നന്മ' മാത്രം ആണെന്ന് വിശ്വസിക്കാന്‍ എന്ത് കൊണ്ടോ എനിക്ക് ബുദ്ധിമുട്ട് ഉണ്ട്. 
പരശുരാം യാത്ര ഇത്തരം ചര്‍ച്ചകള്‍ കൊണ്ടു തന്നെ വളരെ ചലനാല്‍മകമായിരുന്നു. 
രാത്രി 8 മണിയോടെ ഞങ്ങള്‍ തിരുവനന്തപുരത്തെത്തി. അവിടെ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ ഞങ്ങളെയും കാത്ത്‌ തിരുവനന്തപുരത്തെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. മെഴുകുതിരി കത്തിച്ചു കൊണ്ടു മുക്കാല്‍ മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവഴിച്ചു. ആണവ വിരുദ്ധ മുദ്രാവാക്യങ്ങള്‍ , പോസ്ററുകള്‍ , പാട്ടുകള്‍ ..... ഐകഫ് ഹൌസിലേക്ക് രാത്രി ഉറങ്ങാന്‍ പോകുമ്പോഴും പകലത്തെ യാത്രയുടെ ക്ഷീണം ഞങ്ങളുടെ ഊര്‍ജത്തെ അല്പം പോലും ബാധിച്ചിരുന്നില്ല. 

അടുത്ത ദിവസം കാലത്തുള്ള നാഗര്‍കോവില്‍ പാസ്സഞ്ചര്‍ ട്രെയിനില്‍ ഞങ്ങള്‍ സമരം നടക്കുന്ന ഇടിന്തകരൈ ഗ്രാമത്തിലേക്ക് തിരിച്ചു. നാഗര്‍കോവിലില്‍ നിന്നും ബസ്സില്‍ വേണം അവിടെയെത്താന്‍ . നേരിട്ടുള്ള ബസ്സ്‌ കുറവായതിനാല്‍ ഞങ്ങള്‍ ആദ്യം അഞ്ച് ഗ്രാമം എന്ന സ്ഥലത്തേക്കുള്ള ബസ്സ്‌ പിടിച്ചു. പിന്നീട് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് ഇടിന്തകരൈ ഗ്രാമത്തിലേക്കുള്ള വണ്ടി കയറി. ഏഷ്യയിലെ ഏറ്റവും വലുതെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന തിരുനെല്‍വേലി മുപ്പന്തല്‍ കാറ്റാടിപ്പാടം കടന്നു വേണം ഇടിന്തകരയില്‍ എത്താന്‍ ! കൂടംകുളം നിലയത്തിലെ ഇപോഴത്തെ വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നത് ഈ കാറ്റാടിപ്പാടം ആണെന്നതാണ് രസകരമായ വസ്തുത. അത് മാത്രമല്ല, കൂടംകുളം ടൌണ്‍ ഷിപ്പിലെക്കുള്ള വൈദ്യുതിയും ഇവിടെ നിന്ന് തന്നെ. കൂടംകുളം നിലയത്തിലെ ഉദ്യോഗസ്ഥരും ശാസ്ത്രഞ്ജരും താമസിക്കുന്നത് ഈ ടൌണ്‍ഷിപ്പിലാണ്. പദ്ധതി സുരക്ഷിതമെന്ന് വാദിക്കുന്ന ഇവര്‍ പോലും താമസിക്കുന്നത് ഈ നിലയത്തില്‍ നിന്നും കിലോ മീറ്ററുകള്‍ക്കപ്പുറമുളള ഒരു ഇടത്താണ്. കൂടംകുളം നിലയത്തിന്റെ മുപ്പതു കിലോമീറ്റര്‍ ചുറ്റളവില്‍ 10 ലക്ഷം പേര്‍  താമസിക്കുന്നുണ്ട് എന്നാണ്‌ ഔദ്യോഗികമായി ലഭ്യമാകുന്ന വിവരം.  ആണവ നിലയങ്ങള്‍ക്ക് ചുറ്റിലും താമസിക്കുന്നവരില്‍ റേഡിയേഷന്‍  മൂലം വലിയ അളവിലുള്ള ജീന്‍ മ്യൂട്ടേഷന്‍ സംഭവിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പലവിധ ക്യാന്‍സര്‍ രോഗങ്ങളും കണ്ടു വരുന്നുണ്ട്. ഒരു ജനതയെ നിശബ്ദമായി വിഷവികിരണം ഏല്‍പ്പിച്ചു കൊന്നിട്ട് വേണോ നമ്മുടെ ഊര്‍ജ പ്രതിസന്ധി പരിഹരിക്കാന്‍ ? അങ്ങനെ ആണെങ്കില്‍ ഹിറ്റ്ലറും നമ്മുടെ സര്‍ക്കാരും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളത്? 
ഉച്ചയോടടുത്താണ്  ഞങ്ങള്‍ സമര പന്തലില്‍ എത്തുന്നത്‌.. ആണവനിലയത്തിന്റെ sterilisation മേഖലയായ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ഇടിന്തകരൈ. ഇവിടത്തെ ലൂര്‍ദ്ദു പള്ളിക്ക് മുന്നിലാണ് സമരപന്തല്‍ . സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി 2011 ആഗസ്റ്റില്‍ ആണ് ഇവിടെ നിരാഹാര സത്യാഗ്രഹം തുടങ്ങുന്നത്. ഒരു ജനതയുടെ അജ്ഞതയെ മുതലെടുത്ത്‌ സമ്മതം വാങ്ങി നിര്‍മാണം ആരംഭിച്ച പദ്ധതി തങ്ങളുടെയും വരും തലമുറയുടെയും ജീവന് ആപത്താണ് എന്ന് തിരിച്ചറിഞ്ഞ ഒരു ജനവിഭാഗത്തിന്റെ അവസാനത്തെ 
ചെറുത്തുനില്‍പ്പ് ആണ് ഈ സമരം. 
ആണവദുരന്തങ്ങളുടെയും അതിന്  ഇരയായവരുടെ നിരവധി ചിത്രങ്ങള്‍ സമര പന്തലില്‍ തൂക്കിയിരുന്നു. എം ജി യൂണിവേഴ്സിറ്റിയിലെ കുട്ടികള്‍ നടത്തിയ ആണവവിരുദ്ധ കാമ്പയിനിന്റെ ഒപ്പുകള്‍ നിറഞ്ഞ ബാന്നര്‍ അവിടെ കണ്ടപ്പോള്‍ സന്തോഷം തോന്നി. സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള നിരവധി ബോര്‍ഡുകളും അവിടെ ഉണ്ടായിരുന്നു.
 ഞങ്ങളുടെ കൂട്ടത്തിലും അധികം 'കുട്ടികള്‍ ' ആയത് കൊണ്ടാണോ എന്നറിയില്ല ഞങ്ങള്‍ ആദ്യം കൂട്ടായത് അവിടെയുള്ള  കുട്ടികളോടായിരുന്നു. കടലാസ് കൊണ്ടു പല തരത്തിലുള്ള രൂപങ്ങള്‍ ഉണ്ടാക്കുന്നത്‌ എങ്ങനെയാണെന്ന്  മുബീനും സംഘവും അവര്‍ക്ക് കാണിച്ചു കൊടുത്തു. അതേ സമയം ഞാനും മിധുവും അമ്മച്ചിമാര്‍ക്കൊപ്പം ആയിരുന്നു.  സമരത്തെ കുറിച്ച് പറയുമ്പോഴൊക്കെ അവരുടെ മുഖങ്ങള്‍ ജ്വലിച്ചു. അതിനിടയില്‍ അല്പം നാട്ടുവിശേഷങ്ങളും വീട്ടുവിശേഷങ്ങളും... എല്ലാ ദിവസവും കാലത്തേ സമരപ്പന്തലില്‍ എത്തുന്നതാണ് ഇവര്‍ . വൈകുന്നേരം വരെ ഇവിടെ തന്നെ. അതിനിടയില്‍ വെള്ളം മാത്രം ഭക്ഷണം! വിഷവികിരണം ഏറ്റു മരിക്കുന്നതിനെക്കാള്‍ എത്രയോ ഭേദമാണ് വിശന്നു ജീവിക്കുന്നത്! 

വാല്‍ക്കഷ്ണം 
അണ്ണാ ഹസാരെ നിരാഹാരം ഇരുന്നപ്പോള്‍ ശ്വാസം മുട്ട് 'അഭിനയിച്ച' സര്‍ക്കാര്‍ എന്ത് കൊണ്ടാണ് പത്തു പന്ത്രണ്ടു വര്‍ഷക്കാലം നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ഷര്‍മിളയുടെ ആവശ്യങ്ങള്‍ കേട്ടതായി നടിക്കാത്തത്? ആണവ നിലയത്തിനെതിരെ നിരാഹാരം ഇരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവന് വില കല്പിക്കാത്തത്? കേള്‍ക്കാന്‍ സുഖമുള്ള ഉത്തരങ്ങള്‍ ആയിരിക്കില്ല ഈ ചോദ്യങ്ങള്‍ക്കുള്ളത്. പക്ഷെ, ഇത്തരം ചോദ്യങ്ങള്‍ വക തിരിവോടെ ചോദിച്ചില്ലെങ്കില്‍ അവര്‍ നമ്മുടെ ഭൂമിക്ക്‌ വിലയിടും. നാം ശ്വസിക്കുന്ന വായുവിനു നികുതി ചുമത്തും. നാം കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കും. അവസാനം പ്രകൃതി ദുരന്തത്തിലും മനുഷ്യ നിര്‍മ്മിത ദുരന്തത്തിലും പെട്ട് മരിക്കുന്ന വാര്‍ത്തയില അക്കങ്ങളായി നമ്മള്‍ മാറേണ്ടി വരും. ഭരണകൂടം ഇത്രയധികം ജീര്‍ണ്ണിച്ച ഈ കാലഘട്ടത്തില്‍ നിസ്സംഗരായിരിക്കാന്‍ എളുപ്പമാണ്. പക്ഷെ, ആ നിസ്സംഗതക്ക് വരും തലമുറ മാപ്പ് തരില്ല. 

Photos: Vignesh Krishnamoorthy