Monday, May 28, 2012

തല്‍ക്കാലം വച്ചോളു... പക്ഷെ, തിരിച്ചു തരണം

തലേ ദിവസത്തെ സെക്കണ്ട് ഷോയുടെയും കത്തിവക്കലിന്റെയും ക്ഷീണത്തില്‍ തിങ്കളാഴ്ച ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ സമയം ഏഴായി. കാലത്ത് ആറു മണിക്ക് എണീറ്റ്‌ ആറരക്കുള്ള കോയമ്പത്തൂര്‍ ബസ്സില്‍ കയറി പോകണം എന്ന് കരുതിയിരുന്നതാ... ഒന്നും നടന്നില്ല. ഇനിയിപ്പോള്‍ കിട്ടുന്ന വണ്ടിക്കു പോകാം എന്ന് കരുതി ഒരു വിധം കണ്ണ് തുറന്നു എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴുണ്ട്‌ നമ്മുടെ കൂട്ടുകാരന്‍ കുളിച്ചു സുന്ദരന്‍ ആയി, ഒരു കട്ടന്‍ ഒക്കെ ഇട്ടു മുന്നില്‍ വന്നു നില്‍ക്കുന്നു. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... എന്തൊരു സ്നേഹം!!! പാകത്തിന് മധുരത്തോടും ചൂടോടും കൂടെയെത്തിയ ആ 'കട്ടന്‍' സ്നേഹം ഞാന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അത്യാവശ്യം കത്തി വക്കലുകള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി. അടുത്ത് കണ്ട കടയില്‍ കയറി ചായയും ദോശയും കഴിച്ച് ഞങ്ങള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു. എനിക്കും ശ്യാമിനും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ പോകേണ്ടത് കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് വച്ചടിച്ചു.
സ്റ്റാന്‍ഡിന്റെ ഒരറ്റത്ത് ഒളിച്ചു കിടന്നിരുന്ന   കോയമ്പത്തൂര്‍ക്കുള്ള    പച്ച ബസ്സില്‍ എന്നെ കയറ്റി ഇരുത്തി റ്റാറ്റാ പറഞ്ഞ്, മറ്റേ അറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കോട്ടയം ബസ്സില്‍ കയറിപ്പറ്റാന്‍ ശ്യാം തിടുക്കത്തില്‍ നടന്നു  പോകുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. .  വിചാരിച്ചതിലും നേരത്തെ ബസ്‌ കിട്ടിയതിന്റെ സന്തോഷതിലായിരുന്നത് കൊണ്ടും,  വേറെ ഒറ്റ സീറ്റും ഫ്രീ അല്ലാത്തത് കൊണ്ടും ഞാന്‍ അധികം ഒന്നും ആലോചിക്കാതെ ഡ്രൈവറിന്റെ ഇടതു വശത്തുള്ള ഒറ്റ സീറ്റില്‍ ഇരുന്നു.
 ചുറ്റും ഒന്ന് കണ്ണോടിച്ച്, എല്ലാ യാത്രക്കാരെയൊക്കെ നോക്കി, അതില്‍ ചിലര്‍ക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാനെന്‍റെ സീറ്റില്‍  ചാരി ഇരുന്നു. അപ്പോഴാണ്‌ എനിക്കാ ബോധോദയം ഉണ്ടായത്. തലേ ദിവസത്തെ ചുറ്റിക്കറങ്ങലുകള്‍ക്ക് ശേഷം പേഴ്സില്‍ ബാക്കി എത്രയുണ്ടെന്ന് നോക്കിയില്ല. കാലത്ത് എ ടി എമ്മില്‍ നിന്ന് കാശ് എടുക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ, തിരക്കിനിടയില്‍ മറന്നു പോയി. ഞാന്‍ വേഗം പേഴ്സ് എടുത്തു തുറന്നു നോക്കി. അതില്‍ അമ്പതു രൂപയുടെ ഒരു നോട്ട് മാത്രം. ഒന്ന് കൂടി പരതിയപ്പോള്‍ ഇരുപതിന്റെ ഒരു നോട്ട് കൂടി കണ്ടെത്തി. പക്ഷെ, കോയമ്പത്തൂര്‍ എത്താന്‍ ഇത് പോരല്ലോ! ശ്യാമിനെ വിളിക്കണോ, അതോ ബസ്സില്‍ നിന്നിറങ്ങണോ??? ആകെ കണ്ഫ്യുഷന്‍! അവസാനം, ശ്യാമിനെ വിളിക്കാന്‍ തീരുമാനിച്ചു. മൊബൈല്‍ എടുത്ത്‌ ശ്യാമിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ നോക്കുമ്പോഴേക്കും, രണ്ട് വശത്ത് നിന്നും ഒരുമിച്ചു ആക്രമിക്കുന്നത് പോലെ, ഒരു വാതിലിലൂടെ കണ്ടക്റ്ററും മറ്റേ വാതിലിലൂടെ ഡ്രൈവറും ബസ്സിലേക്ക് ചാടിക്കയറി. വേണമെങ്കില്‍ ബസ്സില്‍ നിന്ന് ചാടിയി
ങ്ങാം. പക്ഷെ, ഈ ബസ്‌ പോയിക്കഴിഞ്ഞ് ഇനി അടുത്തത് എപ്പോഴാണെന്ന് ഒരു പിടിയും ഇല്ല.  അത് വരെ ഒറ്റയ്ക്ക് ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്നത് ആലോചിക്കാനേ വയ്യ! വരുന്നത് വരട്ടെ, എന്ന് തീരുമാനിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്നു. കണ്ടക്റ്റര്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടിയെടുത്തു... ഒരു അവസാന വട്ട തിരച്ചില്‍ എന്ന നിലക്ക്, ഞാന്‍ എന്‍റെ പേഴ്സ് ഒന്ന് കൂടെ തപ്പാന്‍ തീരുമാനിച്ചു. ചില്ലറ പൈസ ഇടുന്ന കള്ളിയില്‍ കുറെ ഒറ്റ രൂപ തുട്ടുകള്‍ ഉണ്ട്. പിന്നെയുള്ളത്, കഴിഞ്ഞതിന്റെ മുന്നത്തെ വിഷുവിന് അപ്പച്ചന്‍ തന്ന പത്തിന്റെ നാണയവും അമ്മ തന്ന സ്വര്‍ണ നിറത്തിലുള്ള അഞ്ചിന്റെ രണ്ട് നാണയങ്ങളുമാണ്. എത്ര പിച്ചക്കാരി ആയാലും ഈ നാണയങ്ങള്‍ മാത്രം ഞാന്‍ തൊടില്ല. അതങ്ങനെ ഒരു അനുഗ്രഹം പോലെ എന്‍റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അപ്പോഴേക്കും നമ്മുടെ കണ്ടക്റ്റര്‍ അടുത്തെത്തി. 
"എങ്ങോട്ടെക്കാ?"
"കോയമ്പത്തൂര്‍ ... അവിടേക്ക് എത്രയാ?"
"89"
ഞാനെന്റെ കയ്യിലെ ചില്ലറ പൈസകള്‍ എടുക്കുന്നത് കണ്ടപ്പോള്‍ , ടിക്കറ്റ് തന്നിട്ട് അദ്ദേഹം അവിടെ നിന്ന് പുറകിലേക്ക് പോയി. അപ്പച്ചനും അമ്മച്ചിയും തന്ന നാണയങ്ങള്‍ കൂടി കൂട്ടിയാല്‍ എനിക്ക് ടിക്കറ്റിനുള്ള കാശായി. പക്ഷെ, അതീ ബസ്സില്‍ കൊടുക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നുമില്ല. അപ്പോഴേക്കും വീണ്ടും കണ്ടക്റ്റര്‍ വന്നു. ഞാന്‍ മനസ്സില്ലാ മനസ്സോടെ കയ്യിലുള്ള എഴുപതു രൂപ അദ്ദേഹത്തിന് നേരെ നീട്ടി... ഒപ്പം ചില്ലറ പൈസകളും .... 
"അതേയ്, ഈ നാണയങ്ങള്‍ കോയമ്പത്തൂര്‍ എത്തുമ്പോള്‍ എനിക്ക് തിരിച്ചു തരോ? അവിടെ എത്തിയിട്ട്, എ ടി എമ്മില്‍ നിന്ന് കാശ് എടുത്തിട്ട് ഞാന്‍ വേറെ പൈസ തരാം... ഇത് ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന നാണയങ്ങള്‍ ആയതോണ്ടാ....!" മടിച്ച് മടിച്ച് ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. എന്‍റെ കാശ് കൊടുക്കലും ഡയലോഗും കേട്ട് അന്തം വിട്ട്‌ നില്‍ക്കുകയാണ് കക്ഷി. 
"എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്കെന്റെ കോയിന്‍സ് തിരിച്ചു തരില്ലേ?," ഞാന്‍ വീണ്ടും ചോദിച്ചു. 
കണ്ടക്റ്റര്‍ ഒരു വികാരവും ഇല്ലാതെ പതിഞ്ഞ സ്വരത്തില്‍  തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും എനിക്കങ്ങു വിശ്വാസമായില്ല. മിഴിച്ചിങ്ങനെ  ഇരിക്കുന്ന എന്നെ  നോക്കി അദ്ധേഹത്തിന്റെ അടുത്ത ഡയലോഗ്.
"ഇത്
കണ്ടക്റ്ററുടെ  സീറ്റ് ആണ്."
അതിന്റെ അര്‍ഥം ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കണം എന്ന്. ഞാന്‍ ദയനീയമായി 
അദ്ധേഹത്തെ നോക്കി. വെറുതെ നോക്കുക എന്നല്ലാതെ ഞാനെന്ത് ചെയ്യാന്‍ ?!! പുറകിലൊന്നും ഒരു സീറ്റ് പോലും ഒഴിവില്ല. 
"പാലക്കാട് എത്തുമ്പോള്‍ കുറെ പേര്‍ ഇറങ്ങും"  കണ്ടക്റ്ററിന്റെ സമാധാനപ്പെടുത്തല്‍ ... 
സമാധാനപെടുത്തിയിട്ടു എന്ത് കാര്യം?! പാലക്കാട് വരെ നില്‍ക്കേണ്ടത്   ഞാനല്ലേ...  വന്നത് വന്നു. ഇനിയിപ്പോള്‍ വെറുതെ മനസ്സില്‍ ദേഷ്യം വിചാരിച്ച് യാത്ര കൂടുതല്‍ ഭീകരം ആക്കുന്നതിനെക്കാള്‍ നല്ലത് കുറച്ചു പാട്ട് കേള്‍ക്കുന്നതാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ ആ ഉദ്യമത്തിലേക്ക്  തിരിഞ്ഞു. ഭാഗ്യത്തിന് കുഴല്‍മന്നം എത്തിയപ്പോള്‍ സീറ്റ് കിട്ടി. പിന്നെ കോയമ്പത്തൂര്‍ എത്തുന്നത്‌ വരെ മാന്യമായി ഞാന്‍ ഇരുന്നുറങ്ങി. ബസ്‌ ഗാന്ധിപുരത്ത്‌ എത്താറായപ്പോള്‍ സ്വിച്   ഇട്ട പോലെ  കണ്ണ് തുറന്നു.  സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി നേരെ പോയത് അടുത്തുള്ള എ ടി എമ്മിലെക്കായിരുന്നു. എന്റെ ഭാഗ്യത്തിന് ആ കുന്തംപട്ടാണി ഔട്ട്‌ ഓഫ് ഓര്‍ഡര്‍ !!! പിന്നെ വീണ്ടും കുറെ നടന്ന് മറ്റൊരെണ്ണം തപ്പി പിടിച്ച് കാശ്  എടുത്ത് തിരിച്ചു സ്റ്റാന്‍ഡില്‍ വന്നപ്പോഴുണ്ട്  നമ്മുടെ കണ്ടക്റ്റര്‍ ചേട്ടനെ കാണാനില്ല. ആ പച്ച വണ്ടി  അവിടെ  നിറുത്തി ഇട്ടിട്ടുണ്ട്.   പക്ഷെ അവിടെയെങ്ങും ആരുമില്ല. നേരെ ചെന്ന് എന്ക്വയറിയില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കൊന്നും  ഒരു പിടിയും  ഇല്ല. നല്ല ഉച്ച നേരം. എത്രയാന്ന് വച്ചിട്ടാ കാത്തു നില്‍ക്കുക. പക്ഷെ, ആ നാണയങ്ങള്‍ അങ്ങനെ കളഞ്ഞു പോകാന്‍ മനസ്സിട്ടു സമ്മതിക്കുന്നും ഇല്ല. അത് കൊണ്ട് ആ വെയിലും സഹിച്ചു അവിടെ തന്നെ കുത്തി പിടിച്ച് നില്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു അര മണിക്കൂര്‍ നേരം നിന്ന നില്‍പ്പില്‍ തന്നെ. അതിനിടയില്‍ ആ വഴിയിലൂടെ  പോയ കാക്കിയിട്ട ഒരു വിധം ആള്‍ക്കാരോടൊക്കെ,  ഞാന്‍ ആ വണ്ടിയിലെ കണ്ടക്റ്ററെ കണ്ടോ എന്ന് ഭയങ്കര റെന്ഷനോടെ ചോദിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, ആ കുറച്ചു സമയം കൊണ്ട് ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെ എനിക്ക് ചുറ്റും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്റെ ഏതോ വില  പിടിപ്പുള്ള സാധനം വണ്ടിയില്‍ വച്ച് മറന്നു എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്. ഞാനായിട്ട് ആ ധാരണ മാറ്റാനും പോയില്ല. അങ്ങനെ കാത്തിരിപ്പിന്  ഒടുവില്‍ കണ്ടക്റ്റര്‍ ചേട്ടന്‍ എത്തി. ഞാന്‍ ഓടി  ചെന്ന് ഇരുപതു രൂപ കൊടുത്തതും അയാള്‍ ചിരിച്ചു  കൊണ്ട് എന്റെ നാണയങ്ങള്‍  തിരികെ തന്നു. നടന്നതിന്റെയും വെയില്‍ കൊണ്ടതിന്റെയും കാത്തു നിന്നതിന്റെയും ക്ഷീണം ആ നിമിഷത്തില്‍ ആവിയായിപ്പോയി. പുള്ളിക്കാരനോട് ഒരു താങ്ക്സും പറഞ്ഞ് ഞാന്‍ ടൌണ്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു. എനിക്ക് പോകേണ്ടിടത്തെക്കുള്ള ബസ്‌ അവിടെ നിറുത്തി ഇട്ടിട്ടുണ്ട്. പക്ഷെ, അതിലേക്കു ചാടി കേറുന്നതിനു മുന്‍പ് ഞാനെന്റെ പേഴ്സ്  എടുത്ത് തുറന്നു നോക്കി. കാശ് ഉണ്ടോന്നു ഒന്ന് ഉറപ്പു വരുത്താന്‍ !  സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടല്ലോ !!!!  

വണ്ടി നിര്‍ത്ത്... വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.....!!!!!

അങ്ങനെ ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് ഞങ്ങള്‍ തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ നേരത്തെ തീരുമാനിച്ച പ്രകാരം ഒത്തു കൂടി. വയനാട്ടിലേക്ക് ഒരു യാത്ര പോകുകയാണ് ലക്‌ഷ്യം. കാലത്ത്   ആറുമണിക്ക് കോഴിക്കോട്ടേക്ക് ഉള്ള   പാസ്സഞ്ചര്‍ ട്രെയിനില്‍ പോകാനാണ് പരിപാടി. ടിക്കറ്റ് എടുക്കാന്‍ ക്യു ഉണ്ടായാലോ എന്ന് കരുതി തലേ ദിവസം രാത്രി തന്നെ ശരത്തും കുട്ടനും റയില്‍വേ സ്റ്റേഷനില്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെയുള്ള  ടി ഗാര്‍ഡനില്‍ ഞാനും എത്തി. ഉറങ്ങി കിടന്നിരുന്ന കുട്ടനെയും ശരത്തിനെയും കുത്തിപ്പൊക്കി അവന്മാരെ പല്ല് തേക്കാന്‍ വിട്ടു. എനിക്ക് പിന്നെ അത്തരം നല്ല ശീലങ്ങള്‍ ഇല്ലാത്തത് കൊണ്ട് ഞാനൊരു ചായ കുടിക്കാന്‍ തീരുമാനിച്ചു.   എന്റെ ചായ പകുതി ആയപ്പോഴേക്കും അവരും എത്തി. സമയം അപ്പോള്‍ അഞ്ചുമണി  ആവുന്നതേ  ഉണ്ടായിരുന്നുള്ളൂ. കൌണ്ടറില്‍ തിരക്ക്  ആവുന്നതിനു മുന്‍പ് ടിക്കറ്റ് എടുക്കാം എന്നുള്ള   തീരുമാനത്തില്‍ ഞങ്ങള്‍ അങ്ങോട്ട്‌ നീങ്ങി... അപ്പോഴേക്കും പുറത്ത് മഴ തുടങ്ങി ... തുള്ളിക്ക്‌ ഒരു കുടം എന്ന് പറയുന്ന പോലെ .... നല്ല  ഉഷാറായി ഒരു തകര്‍പ്പന്‍ മഴ!! യാത്രയിലുള്ള ബാക്കി കൂട്ടുകാരൊന്നും  എത്തിയിട്ടില്ല. ഇനിയിപ്പോ മഴ കാരണം അവര്‍ക്ക് സമയത്തിന്  എത്താന്‍  പറ്റിയില്ലെങ്കിലോ എന്നായി ഞങ്ങളുടെ ടെന്‍ഷന്‍ . അവര്‍ വരുന്നതിനു മുന്‍പേ സീറ്റ് പിടിച്ചു വക്കാം എന്നുറപ്പിച്ച് ഞാനും കുട്ടനും മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഉള്ളതില്‍ വച്ച് അധികം ചോര്‍ച്ച ഇല്ലാത്ത ഒരു കമ്പാര്‍ട്ട്മെന്റില്‍ കയറി ഞങ്ങള്‍ സീറ്റ് പിടിച്ചു.  കയ്യില്‍ കിട്ടിയ ന്യൂസ് പേപ്പര്‍ ഒക്കെ വച്ച് സീറ്റ് നോക്കി വരുന്നവരോടൊക്കെ ഇവിടെ ആളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാനും കുട്ടനും പത്തിരുപതു സീറ്റിനു കാവലായി നില്‍ക്കുകയാണ്. അപ്പോഴേക്കും ഞങ്ങളുടെ യാത്രാ സംഘത്തിലെ കുറച്ചു പേരോടൊപ്പം  ശരത്തും എത്തി. ഞങ്ങളിങ്ങനെ വര്‍ത്തമാനമൊക്കെ പറഞ്ഞ് നില്‍ക്കുമ്പോഴാണ് എനിക്കാ  ബോദോധയം ഉണ്ടായത്. പെട്ടെന്ന് കിട്ടിയ ലീവില്‍ ചാടിക്കേറി കോയമ്പത്തൂര് നിന്ന് പോന്ന തിരക്കില്‍ ബ്രഷും പേസ്റ്റും എടുക്കാന്‍ മറന്നു. ഞാന്‍ പ്ലാറ്റ്ഫോമിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കി. കുറച്ചു മാറി ഒരു കട തുറന്നിട്ടുണ്ട്. വണ്ടി പോകാന്‍ ഇനിയും സമയം ഉണ്ടായിരുന്നത് കൊണ്ട് ഞാനിറങ്ങി ആ കടയിലേക്ക് നടന്നു. കൂട്ടിന് കുട്ടനെയും കൂട്ടി. കടയില്‍ ചെന്ന് സാധനങ്ങള്‍ വാങ്ങി കാശ് കൊടുക്കാന്‍ നോക്കിയപ്പോള്‍ കയ്യില്‍ ചില്ലറ ഇല്ല. ചില്ലറ തരാതെ സാധനങ്ങള്‍ തരാന്‍ പറ്റില്ലെന്ന്  കടക്കാരന്‍ ! അവസാനം ഒരു സോപ്പും ഒരു ചീപ്പും പിന്നെ കുറെ ലൊട്ടുലൊടുക്ക് സാധനങ്ങളും വാങ്ങി ആ കടക്കാരനെ സോപ്പിട്ടു ബാക്കി വാങ്ങി പേഴ്സില്‍ വച്ച് കൊണ്ടിരിക്കുമ്പോഴാണ്  കുട്ടന്റെ ഡയലോഗ്... "കുഞ്ഞീ... ദെ നമ്മുടെ വണ്ടി പോണു ...."
ഞാന്‍ നോക്കുമ്പോഴുണ്ട്‌ കൊച്ചു വെളുപ്പാന്‍ കാലത്ത് ക്യു നിന്ന് ടിക്കറ്റ് എടുത്ത്, നേരത്തെ കേറി സ്ഥലം  പിടിച്ച ഞങ്ങളുടെ ട്രെയിന്‍ ഒരു വാക്ക്  പോലും പറയാതെ തിരക്ക് പിടിച്ച് ദെ പോണു. എനിക്ക് സഹിക്കോ? ഞാന്‍ പുറകെ ഓടി ... "വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്‍റെ കരച്ചില്‍ ആര് കേള്‍ക്കാന്‍ ... നീങ്ങിക്കൊണ്ടിരിക്കുന്ന വണ്ടിയുടെ പുറകെ കുറച്ചു നേരം ഓടി, അവസാനം രക്ഷയില്ലെന്നു കണ്ടപ്പോ ഞാന്‍ നിന്നു. തിരിഞ്ഞ് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വയറു പൊത്തി ചിരിചോണ്ടിരിക്കുന്നു. ഞാന്‍ അടുത്ത് ചെന്നതും ചിരി ഒരു വിധത്തില്‍ അടക്കി നിറുത്തി കുട്ടന്റെ ഡയലോഗ് . ""വണ്ടി നിര്‍ത്ത്...  വണ്ടി നിര്‍ത്ത്.... ആള് കേറാനുണ്ട്.." എന്നിട്ട് പിന്നെയും ചിരിയോ  ചിരി....  
ഞാനാണെങ്കില്‍ കരയണോ ചിരിക്കണോ എന്ന് മനസ്സിലാവാതെ തലയ്ക്കു അടി കിട്ടിയ പോലെ കുട്ടന്റെ അടുത്ത് ചെന്നിരുന്നു. വണ്ടി പോയതിന്റെ ആഘാതം മാറിയതോടെ എനിക്കും ചിരി പൊട്ടി. അപ്പോഴേക്കും ഞങ്ങള്‍ വണ്ടിയില്‍ കയറിയിട്ടില്ല എന്നറിഞ്ഞ് കൂട്ടുകാര്‍ ഫോണ്‍ ചെയ്യാന്‍ തുടങ്ങി... ട്രെയിന്‍ പോയെങ്കില്‍ പോവട്ടെ... വേഗം ട്രാന്‍സ്പോര്‍ട്ട്‌ ബസ്‌ സ്റ്റാന്‍ഡില്‍ പോയി കോഴിക്കോട്ടേക്ക് വണ്ടി പിടിക്കാനാണ് നിര്‍ദേശം. അതിന്‍ പ്രകാരം ഞങ്ങള്‍ രണ്ട് പെരും കൂടെ നേരെ ബസ്‌ സ്റ്റാന്‍ഡിലേക്ക്   വച്ചടിച്ചു. അവിടെ ചെന്നപ്പോള്‍ ദെ കിടക്കുന്നു കോഴിക്കൊട്ടെക്കുള്ള  ഫാസ്റ്റ് പാസ്സഞ്ചര്‍ ... വണ്ടി പോകാന്‍ പത്തു മിനിട്ട് കൂടി ഉണ്ടെന്നു അറിഞ്ഞപ്പോള്‍ വേഗം പോയി മൂത്രം ഒഴിച്ചിട്ടു വരാമെന്ന് ഞാന്‍ പറഞ്ഞ്. ബസ്‌ അല്ലെ... ഇടയ്ക്കു ഒന്നിന് പോകണം എന്ന് തോന്നിയാല്‍ രക്ഷ ഇല്ലല്ലോ. അതുകൊണ്ട്, ഞാന്‍ വേഗം കംഫര്‍ട്ട്  സ്റ്റേഷനിലേക്ക്  പോയി. തിരിച്ചു വന്ന് നോക്കുമ്പോഴുണ്ട്‌ കുട്ടന്‍ വീണ്ടും ചിരിയോ ചിരി... അവന്‍ പറയാതെ തന്നെ എനിക്ക് കാര്യം മനസ്സിലായി. രണ്ട് മൂന്ന്‌ സെക്കണ്ട് മുന്‍പ്  ആ വണ്ടിയും പോയി... ! മുഖത്തോട് മുഖം നോക്കിയിരുന്നു ചിരിക്കാനല്ലാതെ വേറെ എന്ത് ചെയ്യാന്‍ ...?!! എന്‍ക്വയറി കൌണ്ടറില്‍ ചോദിച്ചപ്പോള്‍ അടുത്ത വണ്ടി ഇനി ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉള്ളെന്നു പറഞ്ഞു. രണ്ട് തവണ അമളി പറ്റിയത് കൊണ്ടു ഇനിയുള്ള ഓരോ ചുവടു വയ്പ്പും സൂക്ഷിച്ചു വേണം എന്ന ഭയങ്കര തീരുമാനം ഒക്കെ എടുത്ത്‌ ഞങ്ങള്‍ ഓരോ ചായ കുടിച്ചു. ഒരു തരത്തിലും ഇനിയുള്ള ബസ്‌ മിസ്സ്‌ ആവാതിരിക്കാന്‍ കോഴിക്കോട് ബസ്സുകള്‍ നിറുത്തുന്ന ഭാഗത്ത്‌ ഞങ്ങള്‍ നിലയുറപ്പിച്ചു. ഒരു മണിക്കൂറിനുള്ളില്‍ വരേണ്ട വണ്ടി പക്ഷെ മാന്യമായി നേരം വയ്കി, കൃത്യം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവിടെ എത്തി. ഈ സമയം അത്രയും വേറെ എങ്ങോട്ടും പോകാതെ ഞങ്ങള്‍ കുറ്റിയടിച്ച മാതിരി അവിടെ തന്നെ ഒറ്റക്കാലില്‍ നില്‍പ്പാണെന്ന   കാര്യം ഈ വണ്ടിക്കു അറിയില്ലല്ലോ!! അങ്ങനെ ഒരു വിധം ആ വണ്ടിയില്‍ കയറി സീറ്റില്‍ ഇരുന്നപ്പോഴാണ് ശ്വാസം ഒന്ന് നേരെ വീണത്‌. പക്ഷെ, ആ സമാധാനം അധികനേരം നീണ്ടു നിന്നില്ല. വണ്ടി കുറച്ചു നേരം മുന്നോട്ടു പോയതും എതിരെ വന്ന കാറുമായി കൂട്ടി ഉരഞ്ഞതും പെട്ടന്നായിരുന്നു.  ഭാഗ്യത്തിന് രണ്ട് വണ്ടികള്‍ക്കും കാര്യമായി ഒന്നും സംഭവിച്ചില്ല. പക്ഷെ, ഇതിനൊരു തീരുമാനം ആയിട്ടെ ഇനി മുന്നോട്ടു ഉള്ളൂ എന്നായി ഡ്രൈവര്‍ . ഗത്യന്തരമില്ലാതെ, ഞങ്ങള്‍ നടുറോഡില്‍ ഇറങ്ങി നിന്നു. കൂടെ ഇറങ്ങിയ യാത്രക്കാരെല്ലാം അതിഭീകര ടെന്‍ഷനില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ രണ്ടു പേര്‍ മാത്രം പൂരച്ചിരി !!! പിന്നെ, ആ വഴിയിലൂടെ പോയ ഒരു മാതിരിപ്പെട്ട ബുസ്സുകള്‍ക്കൊക്കെ കൈ കാണിച്ച്   നിറുത്തിച്ച്‌, അതില്‍ കയറിപ്പറ്റി ഒരു വിധം കോഴിക്കോട് എത്തി. ട്രെയിന്‍ മിസ്സ്‌ ആക്കിയതിന് തെറി വിളിക്കാന്‍ തയ്യാറായി നിന്നിരുന്ന കൂട്ടുകാരൊക്കെ ഞങ്ങളുടെ അതിസാഹസികതയുടെ കഥ അറിഞ്ഞ് ചിരി തുടങ്ങി. അതിനു ശേഷം ഓരോ വണ്ടിയും കേറുമ്പോള്‍ ആരെങ്കിലുമൊക്കെ വിളിച്ചു പറയും, "അതേ ... ആ കുഞ്ഞീനേം കുട്ടനേം ഒന്ന് നോക്കിക്കോളണെ.. !!!"