Monday, May 28, 2012

തല്‍ക്കാലം വച്ചോളു... പക്ഷെ, തിരിച്ചു തരണം

തലേ ദിവസത്തെ സെക്കണ്ട് ഷോയുടെയും കത്തിവക്കലിന്റെയും ക്ഷീണത്തില്‍ തിങ്കളാഴ്ച ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ സമയം ഏഴായി. കാലത്ത് ആറു മണിക്ക് എണീറ്റ്‌ ആറരക്കുള്ള കോയമ്പത്തൂര്‍ ബസ്സില്‍ കയറി പോകണം എന്ന് കരുതിയിരുന്നതാ... ഒന്നും നടന്നില്ല. ഇനിയിപ്പോള്‍ കിട്ടുന്ന വണ്ടിക്കു പോകാം എന്ന് കരുതി ഒരു വിധം കണ്ണ് തുറന്നു എഴുന്നേല്‍ക്കാന്‍ നോക്കുമ്പോഴുണ്ട്‌ നമ്മുടെ കൂട്ടുകാരന്‍ കുളിച്ചു സുന്ദരന്‍ ആയി, ഒരു കട്ടന്‍ ഒക്കെ ഇട്ടു മുന്നില്‍ വന്നു നില്‍ക്കുന്നു. കൂട്ടുകാരായാല്‍ ഇങ്ങനെ വേണം... എന്തൊരു സ്നേഹം!!! പാകത്തിന് മധുരത്തോടും ചൂടോടും കൂടെയെത്തിയ ആ 'കട്ടന്‍' സ്നേഹം ഞാന്‍ ഒറ്റ വലിക്കു കുടിച്ചു തീര്‍ത്തു. അത്യാവശ്യം കത്തി വക്കലുകള്‍ക്ക് ശേഷം ഞങ്ങള്‍ എല്ലാവരും റെഡി ആയി പുറത്തേക്കിറങ്ങി. അടുത്ത് കണ്ട കടയില്‍ കയറി ചായയും ദോശയും കഴിച്ച് ഞങ്ങള്‍ അവരവരുടെ വഴിക്ക് പിരിഞ്ഞു. എനിക്കും ശ്യാമിനും ട്രാന്‍സ്പോര്‍ട്ട് സ്റ്റാന്‍ഡില്‍ പോകേണ്ടത് കൊണ്ട് ഞങ്ങള്‍ അങ്ങോട്ടേക്ക് വച്ചടിച്ചു.
സ്റ്റാന്‍ഡിന്റെ ഒരറ്റത്ത് ഒളിച്ചു കിടന്നിരുന്ന   കോയമ്പത്തൂര്‍ക്കുള്ള    പച്ച ബസ്സില്‍ എന്നെ കയറ്റി ഇരുത്തി റ്റാറ്റാ പറഞ്ഞ്, മറ്റേ അറ്റത്ത്‌ നിറുത്തിയിട്ടിരുന്ന കോട്ടയം ബസ്സില്‍ കയറിപ്പറ്റാന്‍ ശ്യാം തിടുക്കത്തില്‍ നടന്നു  പോകുമ്പോള്‍ സമയം ഒന്‍പത് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. .  വിചാരിച്ചതിലും നേരത്തെ ബസ്‌ കിട്ടിയതിന്റെ സന്തോഷതിലായിരുന്നത് കൊണ്ടും,  വേറെ ഒറ്റ സീറ്റും ഫ്രീ അല്ലാത്തത് കൊണ്ടും ഞാന്‍ അധികം ഒന്നും ആലോചിക്കാതെ ഡ്രൈവറിന്റെ ഇടതു വശത്തുള്ള ഒറ്റ സീറ്റില്‍ ഇരുന്നു.
 ചുറ്റും ഒന്ന് കണ്ണോടിച്ച്, എല്ലാ യാത്രക്കാരെയൊക്കെ നോക്കി, അതില്‍ ചിലര്‍ക്ക് ഒരു പുഞ്ചിരിയും കൊടുത്ത് ഞാനെന്‍റെ സീറ്റില്‍  ചാരി ഇരുന്നു. അപ്പോഴാണ്‌ എനിക്കാ ബോധോദയം ഉണ്ടായത്. തലേ ദിവസത്തെ ചുറ്റിക്കറങ്ങലുകള്‍ക്ക് ശേഷം പേഴ്സില്‍ ബാക്കി എത്രയുണ്ടെന്ന് നോക്കിയില്ല. കാലത്ത് എ ടി എമ്മില്‍ നിന്ന് കാശ് എടുക്കണം എന്ന് കരുതിയതായിരുന്നു. പക്ഷെ, തിരക്കിനിടയില്‍ മറന്നു പോയി. ഞാന്‍ വേഗം പേഴ്സ് എടുത്തു തുറന്നു നോക്കി. അതില്‍ അമ്പതു രൂപയുടെ ഒരു നോട്ട് മാത്രം. ഒന്ന് കൂടി പരതിയപ്പോള്‍ ഇരുപതിന്റെ ഒരു നോട്ട് കൂടി കണ്ടെത്തി. പക്ഷെ, കോയമ്പത്തൂര്‍ എത്താന്‍ ഇത് പോരല്ലോ! ശ്യാമിനെ വിളിക്കണോ, അതോ ബസ്സില്‍ നിന്നിറങ്ങണോ??? ആകെ കണ്ഫ്യുഷന്‍! അവസാനം, ശ്യാമിനെ വിളിക്കാന്‍ തീരുമാനിച്ചു. മൊബൈല്‍ എടുത്ത്‌ ശ്യാമിന്റെ നമ്പര്‍ ഡയല്‍ ചെയ്യാന്‍ നോക്കുമ്പോഴേക്കും, രണ്ട് വശത്ത് നിന്നും ഒരുമിച്ചു ആക്രമിക്കുന്നത് പോലെ, ഒരു വാതിലിലൂടെ കണ്ടക്റ്ററും മറ്റേ വാതിലിലൂടെ ഡ്രൈവറും ബസ്സിലേക്ക് ചാടിക്കയറി. വേണമെങ്കില്‍ ബസ്സില്‍ നിന്ന് ചാടിയി
ങ്ങാം. പക്ഷെ, ഈ ബസ്‌ പോയിക്കഴിഞ്ഞ് ഇനി അടുത്തത് എപ്പോഴാണെന്ന് ഒരു പിടിയും ഇല്ല.  അത് വരെ ഒറ്റയ്ക്ക് ബസ്‌ സ്റ്റാന്‍ഡില്‍ കുത്തിയിരിക്കുന്നത് ആലോചിക്കാനേ വയ്യ! വരുന്നത് വരട്ടെ, എന്ന് തീരുമാനിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്നു. കണ്ടക്റ്റര്‍ ബെല്ലടിച്ചു, ഡ്രൈവര്‍ വണ്ടിയെടുത്തു... ഒരു അവസാന വട്ട തിരച്ചില്‍ എന്ന നിലക്ക്, ഞാന്‍ എന്‍റെ പേഴ്സ് ഒന്ന് കൂടെ തപ്പാന്‍ തീരുമാനിച്ചു. ചില്ലറ പൈസ ഇടുന്ന കള്ളിയില്‍ കുറെ ഒറ്റ രൂപ തുട്ടുകള്‍ ഉണ്ട്. പിന്നെയുള്ളത്, കഴിഞ്ഞതിന്റെ മുന്നത്തെ വിഷുവിന് അപ്പച്ചന്‍ തന്ന പത്തിന്റെ നാണയവും അമ്മ തന്ന സ്വര്‍ണ നിറത്തിലുള്ള അഞ്ചിന്റെ രണ്ട് നാണയങ്ങളുമാണ്. എത്ര പിച്ചക്കാരി ആയാലും ഈ നാണയങ്ങള്‍ മാത്രം ഞാന്‍ തൊടില്ല. അതങ്ങനെ ഒരു അനുഗ്രഹം പോലെ എന്‍റെ കയ്യില്‍ എപ്പോഴും ഉണ്ടാകും. അപ്പോഴേക്കും നമ്മുടെ കണ്ടക്റ്റര്‍ അടുത്തെത്തി. 
"എങ്ങോട്ടെക്കാ?"
"കോയമ്പത്തൂര്‍ ... അവിടേക്ക് എത്രയാ?"
"89"
ഞാനെന്റെ കയ്യിലെ ചില്ലറ പൈസകള്‍ എടുക്കുന്നത് കണ്ടപ്പോള്‍ , ടിക്കറ്റ് തന്നിട്ട് അദ്ദേഹം അവിടെ നിന്ന് പുറകിലേക്ക് പോയി. അപ്പച്ചനും അമ്മച്ചിയും തന്ന നാണയങ്ങള്‍ കൂടി കൂട്ടിയാല്‍ എനിക്ക് ടിക്കറ്റിനുള്ള കാശായി. പക്ഷെ, അതീ ബസ്സില്‍ കൊടുക്കാന്‍ എന്‍റെ മനസ്സ് അനുവദിക്കുന്നുമില്ല. അപ്പോഴേക്കും വീണ്ടും കണ്ടക്റ്റര്‍ വന്നു. ഞാന്‍ മനസ്സില്ലാ മനസ്സോടെ കയ്യിലുള്ള എഴുപതു രൂപ അദ്ദേഹത്തിന് നേരെ നീട്ടി... ഒപ്പം ചില്ലറ പൈസകളും .... 
"അതേയ്, ഈ നാണയങ്ങള്‍ കോയമ്പത്തൂര്‍ എത്തുമ്പോള്‍ എനിക്ക് തിരിച്ചു തരോ? അവിടെ എത്തിയിട്ട്, എ ടി എമ്മില്‍ നിന്ന് കാശ് എടുത്തിട്ട് ഞാന്‍ വേറെ പൈസ തരാം... ഇത് ഞാന്‍ സൂക്ഷിച്ചു വച്ചിരുന്ന നാണയങ്ങള്‍ ആയതോണ്ടാ....!" മടിച്ച് മടിച്ച് ഞാന്‍ ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. എന്‍റെ കാശ് കൊടുക്കലും ഡയലോഗും കേട്ട് അന്തം വിട്ട്‌ നില്‍ക്കുകയാണ് കക്ഷി. 
"എന്തെങ്കിലും കുഴപ്പമുണ്ടോ? എനിക്കെന്റെ കോയിന്‍സ് തിരിച്ചു തരില്ലേ?," ഞാന്‍ വീണ്ടും ചോദിച്ചു. 
കണ്ടക്റ്റര്‍ ഒരു വികാരവും ഇല്ലാതെ പതിഞ്ഞ സ്വരത്തില്‍  തിരിച്ചു തരാം എന്ന് പറഞ്ഞെങ്കിലും എനിക്കങ്ങു വിശ്വാസമായില്ല. മിഴിച്ചിങ്ങനെ  ഇരിക്കുന്ന എന്നെ  നോക്കി അദ്ധേഹത്തിന്റെ അടുത്ത ഡയലോഗ്.
"ഇത്
കണ്ടക്റ്ററുടെ  സീറ്റ് ആണ്."
അതിന്റെ അര്‍ഥം ഞാന്‍ അവിടെ നിന്ന് എഴുന്നേല്‍ക്കണം എന്ന്. ഞാന്‍ ദയനീയമായി 
അദ്ധേഹത്തെ നോക്കി. വെറുതെ നോക്കുക എന്നല്ലാതെ ഞാനെന്ത് ചെയ്യാന്‍ ?!! പുറകിലൊന്നും ഒരു സീറ്റ് പോലും ഒഴിവില്ല. 
"പാലക്കാട് എത്തുമ്പോള്‍ കുറെ പേര്‍ ഇറങ്ങും"  കണ്ടക്റ്ററിന്റെ സമാധാനപ്പെടുത്തല്‍ ... 
സമാധാനപെടുത്തിയിട്ടു എന്ത് കാര്യം?! പാലക്കാട് വരെ നില്‍ക്കേണ്ടത്   ഞാനല്ലേ...  വന്നത് വന്നു. ഇനിയിപ്പോള്‍ വെറുതെ മനസ്സില്‍ ദേഷ്യം വിചാരിച്ച് യാത്ര കൂടുതല്‍ ഭീകരം ആക്കുന്നതിനെക്കാള്‍ നല്ലത് കുറച്ചു പാട്ട് കേള്‍ക്കുന്നതാണെന്ന് അറിയാവുന്നത് കൊണ്ട് ഞാന്‍ ആ ഉദ്യമത്തിലേക്ക്  തിരിഞ്ഞു. ഭാഗ്യത്തിന് കുഴല്‍മന്നം എത്തിയപ്പോള്‍ സീറ്റ് കിട്ടി. പിന്നെ കോയമ്പത്തൂര്‍ എത്തുന്നത്‌ വരെ മാന്യമായി ഞാന്‍ ഇരുന്നുറങ്ങി. ബസ്‌ ഗാന്ധിപുരത്ത്‌ എത്താറായപ്പോള്‍ സ്വിച്   ഇട്ട പോലെ  കണ്ണ് തുറന്നു.  സ്റ്റാന്‍ഡില്‍ ബസ്സിറങ്ങി നേരെ പോയത് അടുത്തുള്ള എ ടി എമ്മിലെക്കായിരുന്നു. എന്റെ ഭാഗ്യത്തിന് ആ കുന്തംപട്ടാണി ഔട്ട്‌ ഓഫ് ഓര്‍ഡര്‍ !!! പിന്നെ വീണ്ടും കുറെ നടന്ന് മറ്റൊരെണ്ണം തപ്പി പിടിച്ച് കാശ്  എടുത്ത് തിരിച്ചു സ്റ്റാന്‍ഡില്‍ വന്നപ്പോഴുണ്ട്  നമ്മുടെ കണ്ടക്റ്റര്‍ ചേട്ടനെ കാണാനില്ല. ആ പച്ച വണ്ടി  അവിടെ  നിറുത്തി ഇട്ടിട്ടുണ്ട്.   പക്ഷെ അവിടെയെങ്ങും ആരുമില്ല. നേരെ ചെന്ന് എന്ക്വയറിയില്‍ ചോദിച്ചപ്പോള്‍ അവര്‍ക്കൊന്നും  ഒരു പിടിയും  ഇല്ല. നല്ല ഉച്ച നേരം. എത്രയാന്ന് വച്ചിട്ടാ കാത്തു നില്‍ക്കുക. പക്ഷെ, ആ നാണയങ്ങള്‍ അങ്ങനെ കളഞ്ഞു പോകാന്‍ മനസ്സിട്ടു സമ്മതിക്കുന്നും ഇല്ല. അത് കൊണ്ട് ആ വെയിലും സഹിച്ചു അവിടെ തന്നെ കുത്തി പിടിച്ച് നില്ക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഒരു അര മണിക്കൂര്‍ നേരം നിന്ന നില്‍പ്പില്‍ തന്നെ. അതിനിടയില്‍ ആ വഴിയിലൂടെ  പോയ കാക്കിയിട്ട ഒരു വിധം ആള്‍ക്കാരോടൊക്കെ,  ഞാന്‍ ആ വണ്ടിയിലെ കണ്ടക്റ്ററെ കണ്ടോ എന്ന് ഭയങ്കര റെന്ഷനോടെ ചോദിച്ചു കൊണ്ടിരുന്നു. അതുകൊണ്ട്, ആ കുറച്ചു സമയം കൊണ്ട് ഒരു ചെറിയ ആള്‍ക്കൂട്ടം തന്നെ എനിക്ക് ചുറ്റും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്റെ ഏതോ വില  പിടിപ്പുള്ള സാധനം വണ്ടിയില്‍ വച്ച് മറന്നു എന്നാണു പലരും ധരിച്ചു വച്ചിരിക്കുന്നത്. ഞാനായിട്ട് ആ ധാരണ മാറ്റാനും പോയില്ല. അങ്ങനെ കാത്തിരിപ്പിന്  ഒടുവില്‍ കണ്ടക്റ്റര്‍ ചേട്ടന്‍ എത്തി. ഞാന്‍ ഓടി  ചെന്ന് ഇരുപതു രൂപ കൊടുത്തതും അയാള്‍ ചിരിച്ചു  കൊണ്ട് എന്റെ നാണയങ്ങള്‍  തിരികെ തന്നു. നടന്നതിന്റെയും വെയില്‍ കൊണ്ടതിന്റെയും കാത്തു നിന്നതിന്റെയും ക്ഷീണം ആ നിമിഷത്തില്‍ ആവിയായിപ്പോയി. പുള്ളിക്കാരനോട് ഒരു താങ്ക്സും പറഞ്ഞ് ഞാന്‍ ടൌണ്‍ ബസ്‌ സ്റ്റാന്‍ഡിലേക്ക് നടന്നു. എനിക്ക് പോകേണ്ടിടത്തെക്കുള്ള ബസ്‌ അവിടെ നിറുത്തി ഇട്ടിട്ടുണ്ട്. പക്ഷെ, അതിലേക്കു ചാടി കേറുന്നതിനു മുന്‍പ് ഞാനെന്റെ പേഴ്സ്  എടുത്ത് തുറന്നു നോക്കി. കാശ് ഉണ്ടോന്നു ഒന്ന് ഉറപ്പു വരുത്താന്‍ !  സൂക്ഷിച്ചാല്‍ ദുഖിക്കെണ്ടല്ലോ !!!!  

3 comments:

Manoraj said...

രണ്ടാമത്തെ ബസ്സില്‍ കയറിയപ്പോഴെങ്കിലും പേഴ്സ് തുറന്ന് നോക്കിയത് നന്നായി. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ടല്ലോ.. അല്ലെങ്കില്‍ വീണ്ടും കുന്തംപട്ടാണി ഔട്ട് ഓഫ് ഓര്‍ഡര്‍ ആയാലോ?

ഓഫ് : ഈ കുന്തം‌പട്ടാണി എന്നാല്‍ എന്തെങ്കിലും മീനിങ് ഉണ്ടോ?

kunthampattani said...

ബ്ലോഗിന് എന്ത് പേരിടണം എന്ന് ആലോചിച്ചപ്പോള്‍ ഏറ്റവും ആദ്യം മനസ്സില്‍ വന്നത് ഞാന്‍ എപ്പോഴും ഉപയോഗിക്കാറുള്ള ഒരു വാക്കാണ്‌. മലയാള ഭാഷ നിഘണ്ടുവില്‍ തപ്പി നോക്കിയാല്‍ ഒരു പക്ഷെ ഇത്തരം ഒരു വാക്ക് കണ്ടെത്താന്‍ കഴിയില്ല. എന്ന് കരുതി ഇത് അത്രയ്ക്ക് തരം താണ വാക്കാണെന്നു കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി. . ഏതു സന്ദര്‍ഭത്തിലും പറഞ്ഞു ഫലിപ്പിക്കാവുന്ന ഒരു കുന്തംപട്ടാണി വാക്ക്

http://www.kunthampattani.blogspot.in/?view=flipcard#!http://kunthampattani.blogspot.com/2012/01/blog-post_19.html

സുധി അറയ്ക്കൽ said...

നിങ്ങൾക്ക്‌ യാത്ര ഭീകരാനുഭവങ്ങൾ ആകുവാണല്ലോ!!!!!



ബഷീർ പറഞ്ഞ ഹുന്ത്രാപ്പി ബുസ്സാട്ടോ എന്നതാ കുന്തമ്പട്ടാണി എന്ന് വായിച്ചപ്പോൾ ഓർമ്മ വന്നത്‌.